സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം

സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം

എം വി രാഘവൻ്റെ 10-ാം ചരമവാർഷിക ദിനത്തിൽ, അദ്ദേഹത്തിൻ്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയകാലത്തെ ഓർത്തെടുക്കുകയാണ് വ്യക്തിരേഖകൾ, സാമാഹ്യരേഖകൾ എന്ന പരമ്പരയിൽ ലേഖകൻ ഇത്തവണ

ഒരു ഇതിഹാസത്തിലെ നായകനെപ്പോലെ ആരാധിക്കപ്പെടുകയും ഒരു വില്ലനെപ്പോലെ എതിര്‍ക്കപ്പെടുകയും ചെയ്ത രാഷ്ട്രീയത്തിലെ ഉജ്ജ്വല നേതൃപ്രതിഭയായിരുന്നു എംവിആര്‍. എതിരാളികള്‍ വില്ലനായി ശത്രുപക്ഷത്ത് നിര്‍ത്തുമ്പോഴും അവരിലും നിഗൂഢമായ ആരാധനയുളവാക്കാന്‍ കഴിഞ്ഞുവെന്ന അപൂര്‍വതയും മറ്റധികം പേര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ അവകാശപ്പെടാനില്ല.

എഴുപതുകളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു എംവിആര്‍. മാടായി മാടന്‍ എന്നല്ലാതെ രാഘവന്‍ എന്നുപോലും അന്ന് കോണ്‍ഗ്രസ്സുകാരാരും യോഗങ്ങളില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്തിന് തൊട്ടുമുമ്പത്തെ സംഘര്‍ഷഭരിതമായ കാലത്ത് മലബാറില്‍ കോണ്‍ഗ്രസ് പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങള്‍ എവിആറിനെ കേന്ദ്രീകരിച്ചായിരുന്നു. ''നാട്ടുകാരേ സൂക്ഷിച്ചോ മാടായിമാടന്‍ വരുന്നുണ്ട്, തെങ്ങിന് പൊത്തലുകെട്ടിക്കോ,'' എന്ന സ്‌റ്റൈലിലുള്ള മുദ്രാവാക്യങ്ങള്‍.

സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം
ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'! കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന പത്രപ്രവര്‍ത്തകന്‍

രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയും ജാഥവിളിക്കാനൊക്കെ പോകാന്‍ തുടങ്ങുകയും ചെയ്തകാലത്ത് എംവിആറിനോടുണ്ടായിരുന്നത്ര ആരാധന മറ്റാരോടുമുണ്ടായിരുന്നില്ല. അത്രയും ആവേശം പ്രസരിപ്പിക്കാന്‍ കഴിഞ്ഞ മറ്റൊരു നേതാവുമുണ്ടായിരുന്നില്ല. വീട്ടില്‍നിന്നുള്ള എതിര്‍പ്പും മര്‍ദനംതന്നെയും അവഗണിച്ച് എംവിആറിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയി രാത്രി വൈകി പാത്തും പതുങ്ങിയും എത്തിയ അനുഭവങ്ങള്‍.

വേദികളില്‍ അല്പം വൈകിയെത്തുന്നതിലൂടെ തന്നെ നാടകീയമായി ആവേശവും ആരാധനയും സൃഷ്ടിക്കുന്ന സാമര്‍ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹത്തിന് വിനയുമായി. മഹാനേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ പോലും വേദിയിലെത്തുകയും സദസ്സിനെയപ്പാടെ തന്നിലേക്കാകര്‍ഷിച്ച് തന്റെ വ്യത്യസ്തത ഉറപ്പിക്കുകയും ചെയ്യുക.
എ കെ ജിയോടൊപ്പം എം വി ആർ
എ കെ ജിയോടൊപ്പം എം വി ആർ

നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് എംവിആര്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതെങ്കില്‍ അദ്ദേഹം പില്‍ക്കാലത്ത് ഒരു തെയ്യമായി കെട്ടിയാടിക്കപ്പെട്ടേനെ, ആരാധിക്കപ്പെട്ടേനെയെന്ന് എംവിആറിന്റെ ചിതയണയും മുമ്പ് ഹൃദയം പൊട്ടിമരിച്ചുവീണ എഴുത്തുകാരി ഭാരതീദേവി എഴുതിയിട്ടുണ്ട്. ഒരുപാട് തെറ്റുകുറ്റങ്ങളുള്ള, അതിനേക്കാള്‍ ഗുണങ്ങളുള്ള താരമായിരുന്നു എംവിആര്‍. പൂര്‍ണാര്‍ഥത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍. മികച്ച ഭാവാഭിനയം, സന്ദര്‍ഭാനുസൃതമായ ആംഗികവും വാചികവും.

ഒരു സംഘര്‍ഷസ്ഥലത്ത് എംവിആര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ തുടങ്ങുന്നു സവിശേഷതകള്‍. കാറിന്റെ വാതില്‍ വലിച്ചടക്കുന്നതില്‍ പോലും എംവിആര്‍ ടച്ച്. മോഹന്‍ലാലിന്റെയൊക്കെ സിനിമയില്‍ കാണുന്നതുപോലെ ആ നിമിഷങ്ങള്‍ അന്ന് ആരാധകര്‍ക്ക് ഹരമായി. ചിരിയും ഗൗരവവും മുക്കലും മൂളലുമെല്ലാം ആരാധകര്‍ക്ക് ഹരം പകര്‍ന്നു. വലിയ നേതാക്കളുള്ള വേദികളിലും അണികള്‍ക്ക് പ്രിയം എംവിആര്‍ തന്നെ. പത്ത് വയസ്സുമുതല്‍ നൂറു വയസ്സുവരെയുള്ളവരെ ഒരേപോലെ ത്രസിപ്പിക്കാന്‍ കഴിഞ്ഞ പ്രാസംഗികനായിരുന്നു എംവിആര്‍. വേദികളില്‍ അല്പം വൈകിയെത്തുന്നതിലൂടെ തന്നെ നാടകീയമായി ആവേശവും ആരാധനയും സൃഷ്ടിക്കുന്ന സാമര്‍ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അത് അദ്ദേഹത്തിന് വിനയുമായി. മഹാനേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ പോലും വേദിയിലെത്തുകയും സദസ്സിനെയപ്പാടെ തന്നിലേക്കാകര്‍ഷിച്ച് തന്റെ വ്യത്യസ്തത ഉറപ്പിക്കുകയും ചെയ്യുക. നിലത്ത് കുത്തിയിരിക്കുന്ന തൊണ്ണൂറുകാരന്‍വരെ എംവിആര്‍ എത്തുമ്പോള്‍ ചാടിയെണീറ്റ് അപ്പ് അപ്പ് എംവിആര്‍ എന്ന് വിളിക്കുക, ജാഥകളില്‍ തയ്യാറാക്കിയ മുദ്രാവാക്യം ഒഴിവാക്കി കണ്ടോ, കണ്ടോ പട്ടാളം, എം.വി.ആറിന്‍ പട്ടാളം എന്ന് മുദ്രാവാക്യം എല്ലാവരും വിളിക്കുക- അത്തരം മാസ്മരികതയെല്ലാം അന്ന് സിപിഎം സദസ്സുകളില്‍ സംഭവിച്ചു. പിന്നെ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴും സ്വതസിദ്ധമായ സവിശേഷതകള്‍...വാച്ച് ഒന്നുതിരിച്ച് സമയം ഒരുപാടായി, ഇനിയും നാലഞ്ച് മീറ്റിങ്ങുണ്ട്, അതുകൊണ്ട് ഞാന്‍ പ്രസംഗിക്കുന്നില്ല എന്ന ആമുഖത്തോടെ ഒരു കത്തിക്കയറല്‍. ഞാന്‍ ഇങ്ങ് വരുമ്പോള്‍ ആ കോയ അവിടെ പ്രസംഗിക്കുന്നു. ഞാന്‍ ചോദിച്ചു എടോ കോയേ, നാണമില്ലേ നിങ്ങള്‍ക്ക് , ഈ സിനിമാനടിയുടെ ഫോട്ടം പോലത്തെ ഫോട്ടോം എടുത്തുനടക്കാന്‍, ഇന്ദിരാഗാന്ധി...

സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം
വിഎസിനൊപ്പം ഒരു വിവാദകാലത്ത്

പ്രത്യേക ഭാവഹാവാദികളോടെയുള്ള ഇന്ദിരാ പരിഹാസം, പല്ലുകടി. സദസ്സിനെ സമ്പൂര്‍ണമായും ആവേശംകൊള്ളിച്ചും രസിപ്പിച്ചും പ്രവര്‍ത്തനനിരതരാക്കിയാണ് പ്രസംഗം നിര്‍ത്തുന്നത്. ആകാരസൗഷ്ടവം, ശബ്ദത്തിന്റെ മനോഹാരിതയും ഗാംഭീര്യവും ആശയവ്യക്തതയും നര്‍മവും പരിഹാസവും ആഴ്ന്നിറങ്ങുന്ന ശക്തിയും ഒത്തിണങ്ങിയ പ്രസംഗം. ചോദ്യോത്തര രൂപത്തിലുള്ള ആ പ്രസംഗം മറ്റാര്‍ക്കും അനുകരിക്കാനാവാത്തതാണ്. ചിലര്‍ അതനുകരിക്കാന്‍ ശ്രമിച്ച് വഷളാവുന്നത് ഇന്നത്തെ അനുഭവം.

എംവിആറിനെ അടുത്തുപരിചയപ്പെടുന്നത് 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് അയവുവരുത്തിയ കാലത്താണ്. അന്ന് ധര്‍മടം ചിറക്കുനിയില്‍ പാലയാട് ഹൈസ്‌കൂളില്‍ ദേശാഭിമാനി ബാലസംഘത്തിന്റെ ജില്ലാ ക്യാമ്പ്. പാലയാട് എവിടെയെന്നറിയാത്തതിനാല്‍, മറ്റാരുടെയെങ്കിലും കൂടെ പോകാമെന്ന് വിചാരിച്ച് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ മന്ദിരത്തിലെത്തി. അതാ ക്യാമ്പ് ഉദ്ഘാടനത്തിന് പോകാന്‍ എംവിആര്‍ കാറില്‍ക്കയറുന്നു. ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി ശ്രീനിവാസന്‍ എന്നെ ആ കാറില്‍ കയറ്റിവിട്ടു. അന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ എന്നെ സംബന്ധിച്ച് ആ യാത്ര വളരെ അഭിമാനമായി തോന്നി. ക്യാമ്പ് നടക്കുന്ന സ്‌കൂളില്‍ എംവിആറിനൊപ്പം കാറില്‍നിന്നിറങ്ങുക! എന്റെ ആദ്യത്തെ കാര്‍ യാത്രയായിരുന്നിരിക്കാം അതെന്നും തോന്നുന്നു. അംബാസഡര്‍ കാര്‍ എന്നൊക്കെ പറയുന്നതേ അക്കാലത്ത് ഭയങ്കര ഗമയാണ്.

പിറ്റേന്ന് കാലത്ത് അയല്‍വാസികളായ നിരവധി പേര്‍ എത്തിയതായി കണ്ടു. എംവിആറിന്റെ മകന്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞെത്തിയതായിരുന്നു അവര്‍. അന്നത്തെ ആരാധന അത്രയ്ക്കുണ്ടായിരുന്നു.

തെറ്റായ അടവുനയം പാര്‍ട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വിഭാഗീയമായ ഒപ്പിയാന്‍ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതാണ് എംവിആറിനെതിരായ പാര്‍ട്ടി നടപടിയിലേക്ക് നയിച്ചത്. സംസ്ഥാന സമ്മേളനത്തില്‍ തന്റെ പക്ഷം ജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന ഉറപ്പാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മഹാഭൂരിപക്ഷം പ്രതിനിധികളെയും തന്നോടൊപ്പം നിര്‍ത്താന്‍ പാകത്തില്‍ സമ്മേളന പ്രതിനിധി തിരഞ്ഞെടുപ്പ് പോലും പൂര്‍ത്തിയാക്കിയതാണ്. ( പുറത്താക്കലിന് വഴിതെളിഞ്ഞ എറണാകുളം സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന കണ്ണൂര്‍ ജില്ലാ സമ്മേളനം പയ്യന്നൂരിലായിരുന്നു. ആ സമ്മേളനം തീരുന്ന ദിവസം രാത്രി ഞാന്‍ എംവിആറിന്റെ പാപ്പിനിശ്ശേരിയലെ വീട്ടിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ എംവി ഗിരീഷ്‌കുമാര്‍, സുഹൃത്ത് ശരത്ചന്ദ്രന്‍ ( ഇപ്പോള്‍ കണ്ണൂര്‍ ആകാശവാണിയിലെ പ്രോഗ്രാം ഹെഡ്) എന്നിവര്‍ക്കൊപ്പം മംഗലാപുരത്ത് പോയതായിരുന്നു. അവിടെ ഇസ്‌കസ് സെക്രട്ടറിയുടെ വശമുണ്ടായിരുന്ന ബാറ്റില്‍ഷിപ്പ് പോട്ടംകിന്റെ ഫിലിം റീല്‍ വാങ്ങാന്‍ പോയതായിരുന്നു ഞങ്ങള്‍- എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കാമ്പസ്സുകളില്‍ പ്രദര്‍ശിപ്പിക്കാന്‍. അങ്ങോട്ടുപോയ ദിവസം രാത്രി വളരെ വൈകി ഉദുമയ്ക്കടുത്ത് മാങ്ങാട്ടെത്തി ഇരുട്ടില്‍ വഴിചോദിച്ചുചോദിച്ച് മാങ്ങാട് രത്‌നാകരന്റെ വീട്ടിലെത്തുകയും രത്‌നാകരനില്ലാത്തതിനാല്‍ എന്തു ചെയ്യുമെന്നോര്‍ത്ത് വിഷമിച്ചപ്പോള്‍ രത്‌നാകരന്റെ അച്ഛന്‍ അവിടെ പാർപ്പിച്ചതും ഓര്‍ക്കുന്നു. പിറ്റേന്ന് കാലത്ത് അയല്‍വാസികളായ നിരവധി പേര്‍ എത്തിയതായി കണ്ടു. എംവി ആറിന്റെ മകന്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞെത്തിയതായിരുന്നു അവര്‍. അന്നത്തെ ആരാധന അത്രയ്ക്കുണ്ടായിരുന്നു.

പറഞ്ഞുവന്നത് അതല്ല. പിറ്റേന്ന് മംഗലാപുരത്തുനിന്ന് തിരിച്ചുവന്നപ്പോള്‍ ബസ്സ് കിട്ടാത്തതിനാല്‍ ഗിരീഷിനൊപ്പം എംവി ആറിന്റെ വീട്ടിലാണ് താമസിച്ചത്. രാത്രി വൈകിയും ജില്ലാ സമ്മേളനം കഴിഞ്ഞ് എംവിആര്‍ വീട്ടിലെത്തിയിരുന്നില്ല. പുലര്‍ച്ചെയാണ് തിരിച്ചെത്തിയതെന്ന് പിറ്റേന്നറിഞ്ഞു. മറ്റൊന്നുകൂടിയറിഞ്ഞു. പാര്‍ടിയില്‍ എന്തോ സംഭവിക്കുന്നതിന്റെ തീപ്പൊരികള്‍ പയ്യന്നൂര്‍ സമ്മേളനത്തില്‍ പാറിയെന്ന്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇപി ജയരാജന്‍ പോലും സംസ്ഥാന സമ്മേളന പ്രതിനിധിയായി തിരഞ്ഞടുക്കപ്പെട്ടില്ല. സമ്മേളനത്തില്‍ എല്ലാം നിയന്ത്രിച്ച എംവിആര്‍ സംസ്ഥാന സമ്മേളനത്തില്‍ തന്റെ നില ഭദ്രമാക്കാന്‍ പ്രതിനിധികളെ തെരഞ്ഞടുക്കുന്നതില്‍ കൗശലം കാട്ടിയെന്ന് ആരോപണമുണ്ടായി). പാര്‍ട്ടിയില്‍നിന്ന് ആദ്യം സസ്പെന്‍ഷനും പിന്നീട് പുറത്താക്കലുമായിരുന്നു നടപടി. ആ നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ കണ്ണൂരില്‍ ഇഎംഎസും ബാസവപുന്നയ്യയും പിന്നീട് ബാലാനന്ദനുമെല്ലാം വന്ന് പ്രസംഗിച്ചു. പുതിയ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രസംഗിക്കുമ്പോള്‍ നയവിശദീകരണത്തിന് ശേഷം പറഞ്ഞു:

ഇതെല്ലാം ബാലാനന്ദന്‍ വന്ന് രാഘവന് സ്റ്റഡിക്ലാസെടുക്കണോ? അപ്പോള്‍ അങ്ങിങ്ങ് വിസില്‍ മുഴങ്ങിയതും ''ഓ... രാഘവന് ക്ലാസെടുക്കാന്‍ വന്നിരിക്കുന്നു...'' എന്ന പ്രതികരണമുയര്‍ന്നതും ഓര്‍ക്കുന്നു 1986-ല്‍. കൂടിനിന്ന ആയിരങ്ങളുടെ മനസ്സില്‍ നീറിനിന്ന വികാരം മറ്റൊന്നായിരുന്നിരിക്കില്ല. ബാലാനന്ദന്‍ വലിയ നേതാവ് തന്നെ, എംവി ആറിനേക്കാള്‍ സമരപാരമ്പര്യവും സഹന പാരമ്പര്യവുമൊക്കെയുണ്ടാവാം. പക്ഷേ രാഘവന് ക്ലാസെടുക്കാന്‍ മാത്രം വളര്‍ന്നോ?

എം വി രാഘവനെ സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനെ സംബന്ധിച്ച പത്രവാർത്ത
എം വി രാഘവനെ സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനെ സംബന്ധിച്ച പത്രവാർത്ത
പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മാണഘട്ടത്തില്‍ അഴീക്കോടിനടുത്ത് ഒരു വന്‍ പൊതുയോഗത്തില്‍ കോടിയേരി ബാലൃഷ്ണന്‍ പ്രസംഗിക്കുന്നു. ഈ ലേഖകന്‍ യോഗത്തിന്റെ ഏറ്റവും പുറകിലുണ്ട്. കോടിയേരി പരിഹാസമായി പറഞ്ഞു: ''നാലാംക്ലാസുള്ള രാഘവന് ഡോക്ടറേറ്റ് വേണം പോലും, അതിനാണ് മെഡിക്കല്‍ കോളേജ്.'' സദസ്സിന്റെ ഏറ്റവും പിന്നില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരിനിന്ന് പ്രസംഗം സാകൂതം കേള്‍ക്കുകയായിരുന്ന ഒരാള്‍ (അല്പം മദ്യലഹരിയിലാവണം) പ്രതികരിച്ചു,''അതേടാ ഓന്റെ നാലാം ക്ലാസ് ഡോക്ടറേറ്റിന് മേലെയാടാ...'' ആ പ്രതികരണം ഒറ്റപ്പെട്ടതായിരുന്നില്ല, അന്നത്തെ പൊതുബോധം തന്നെയായിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.

പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മാണഘട്ടത്തില്‍ അഴീക്കോടിനടുത്ത് ഒരു വന്‍പൊതുയോഗത്തില്‍ കോടിയേരി ബാലൃഷ്ണന്‍ പ്രസംഗിക്കുന്നു. ഈ ലേഖകന്‍ യോഗത്തിന്റെ ഏറ്റവും പുറകിലുണ്ട്. കോടിയേരി പരിഹാസമായി പറഞ്ഞു: ''നാലാംക്ലാസുള്ള രാഘവന് ഡോക്ടറേറ്റ് വേണം പോലും, അതിനാണ് മെഡിക്കല്‍ കോളേജ്.'' സദസ്സിന്റെ ഏറ്റവും പിന്നില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ചാരിനിന്ന് പ്രസംഗം സാകൂതം കേള്‍ക്കുകയായിരുന്ന ഒരാള്‍ (അല്പം മദ്യലഹരിയിലാവണം) പ്രതികരിച്ചു, ''അതേടാ ഓന്റെ നാലാം ക്ലാസ് ഡോക്ടറേറ്റിന് മേലെയാടാ...'' ആ പ്രതികരണം ഒറ്റപ്പെട്ടതായിരുന്നില്ല, അന്നത്തെ പൊതുബോധം തന്നെയായിരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.

പ്രൈമറി വിദ്യാഭ്യാസം മാത്രം നേടിയ ഒരാളാണ് എംവിആര്‍. നെയ്ത്തുതൊഴിലാളിയായി ജീവിതമാരംഭിച്ച അദ്ദേഹം രാഷ്ട്രീയരംഗത്ത് നടത്തിയ അമ്പരപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ജന്മസിദ്ധപ്രതിഭയെ കാണിച്ചുതരും. എല്ലാ എതിര്‍പ്പകള്‍ക്കുമപ്പുറവും. എകെജി ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സര്‍വശക്തമായ എതിര്‍പ്പുകള്‍ തൃണവല്‍ഗണിച്ച ആ 'തലക്കനം', ആ സവിശേഷമായ ധാര്‍ഷ്ട്യം, ആസൂത്രണം ചെയ്യാനുള്ള കഴിവ്, നടപ്പാക്കാനുള്ള കഴിവ്, അടവുകള്‍, അതെല്ലാം പ്രായോഗികമാക്കാന്‍ സവിശേഷമായ രാഷ്ട്രീയപ്രതിഭയും ആജ്ഞാശക്തിയും. 1991 മുതല്‍ 96 വരെ യുഡിഎഫ്. മന്ത്രിസഭയില്‍ അംഗമെന്ന നിലയില്‍ എംവി രാഘവന്‍ വലിയ വെല്ലുവിളി നേരിട്ടു. അക്കാലത്തുടനീളം ഒരു പത്രപ്രവര്‍ത്തകനെന്നനിലയില്‍ ഈ ലേഖകനും വലിയ വെല്ലുവിളിയാണ് നേരിട്ടത്. തന്റെ കൂടി നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ അപ്രമാദിത്വം തകര്‍ത്ത് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി വളര്‍ത്തിയ സിപിഎമ്മിനെ ക്ഷീണിപ്പിക്കാന്‍ ആവനാഴിയിലുള്ള ആയുധങ്ങളെല്ലാം പുറത്തൈടുക്കുയായിരുന്നു സഹകരണമന്ത്രിയായ രാഘവന്‍. സഹകരണസംഘങ്ങളുടെ ഭരണകാലാവധി അഞ്ചുവര്‍ഷത്തില്‍നിന്ന് മൂന്നുവര്‍ഷമായി കുറച്ചുകൊണ്ട് നൂറുകണക്കിന് സംഘങ്ങളെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാക്കി. പിന്നീട് തിരഞ്ഞെടുപ്പ് നടത്തി പലയിടത്തും യുഡിഎഫിന് പിന്‍വാതിലിലൂടെ ജയിക്കാന്‍ അവസരമുണ്ടാക്കുന്നതടക്കം ഒട്ടേറെ നടപടികള്‍. ജില്ലാ ബാങ്കുകളുടെ ഭരണം ബലപ്രയോഗത്തിലൂടെ കയ്യടക്കിയശേഷം അനധികൃതനിയമനങ്ങള്‍, ജില്ലാ ബാങ്കുകളിലെ നിയമനങ്ങളില്‍ പരീക്ഷാതട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി ഹൈക്കോടതിയുടെ ഇടപെടല്‍, തുടര്‍ന്ന് ജില്ലാ ബാങ്ക് നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ട് എംവിആറിന്റെതന്നെ ചരിത്രപരമായ തീരുമാനം, സഹകരണനിയമനങ്ങള്‍ക്ക് പരീക്ഷാബോർഡ്... ഇത്തരത്തില്‍ നിരവധി നിരവധി സംഭവങ്ങളുടെ കുത്തൊഴുക്കാണക്കാലത്തുണ്ടായത്.

സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം
അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടവീര്യം; നവാബ് ഓര്‍മയായിട്ട് 20 വര്‍ഷം

ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോയുടെ ചുമതലക്കാരനെന്നനിലയില്‍ ഇതിലെല്ലാം പാര്‍ട്ടിനിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദിവസേന വാര്‍ത്തകളും റൈറ്റപ്പുകളും എഴുതേണ്ടതുണ്ടായിരുന്നു. രാപ്പകലന്നോണം കഷ്ടപ്പെട്ടു പണിയെടുത്ത അഞ്ചുവര്‍ഷം. മന്ത്രി എംവിആര്‍. ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും കണ്ണൂരിലായിരിക്കും. കണ്ണൂരില്‍ വന്നാല്‍ പത്രസമ്മേളനം ഉറപ്പ്. മന്ത്രിയുടെ ഓഫീസ് വാസ്തവത്തില്‍ കണ്ണൂര്‍ ഗസ്റ്റ്ഹൗസിലും പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയാം. എകെജി ആശുപത്രിയുടെ ഭരണം പിരിച്ചുവിട്ട് അഡ്മിനിസട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍മാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കാതിരിക്കാൻ അമ്പത് ദിവസം ആശുപത്രി ഓഫീസ് ഉപരോധിക്കുകയുണ്ടായി. ഒടുവില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

കേരളത്തില്‍ പുതിയ മെഡിക്കല്‍ കോളേജ് ആവശ്യമില്ലെന്ന നിലപാടാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാനത്ത് നിലവിലുള്ള നാല് മെഡിക്കല്‍ കോളേജുകളേ ആവശ്യമുള്ളൂ, പുതുതൊന്ന് ആവശ്യമില്ലെന്ന് ഇഎംഎസ് ലേഖനമെഴുതി. അന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പിണറായി വിജയന്‍ ഈ ലേഖകനോട് വ്യക്തിപരമായി പറഞ്ഞത് മെഡിക്കല്‍ കോളേജ് ജില്ലയില്‍ അത്യാവശ്യമാണ്, അക്കാര്യത്തില്‍ പരിഷത്തിന്റെയോ ഇഎംഎസിന്റെയോ നിലപാട് സ്വീകാര്യമല്ലെന്നാണ്.

എകെജി ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സംഭവവികാസങ്ങളുണ്ടായിക്കൊണ്ടിരുന്നു. പോലീസും ഉദ്യോഗസ്ഥവൃന്ദവുമെല്ലാമുള്‍പ്പെട്ട നീക്കങ്ങള്‍. അതിനെപ്പറ്റിയെല്ലാം പ്രത്യേകശൈലിയില്‍ ഇരുകൈയൊണ്ടുമെന്നപോലെ വാര്‍ത്തകള്‍. എംവിആറിന്റെ പത്രസമ്മേളനത്തിന് പോകുമ്പോള്‍ സിഎംപി നേതാക്കളായ പി.ബാലന്‍ മാസ്റ്റര്‍, പാട്യം രാജന്‍, സിഎഅജീര്‍, ചൂര്യയി ചന്ദ്രന്‍ എന്നിവരെല്ലാം കാത്തുനില്‍ക്കും. അവരുടെ ടീസിങ്ങ്... എതിരാളിയാണെങ്കിലും ഏറ്റവും സൗഹാര്‍ദത്തോടെ, സ്വന്തം ആളെന്നനിലയിലാണ് സിഎംപിക്കാര്‍ പെരുമാറിയത്. പത്രസമ്മേളനമുറിയില്‍ കയറിയാല്‍ എംവിആര്‍ പ്രത്യേക ചിരിചിരിക്കും. പിന്നെ വാദപ്രതിവാദം.. എത്രയോ നേരം നേര്‍ക്കുനേര്‍നിന്ന് വാദപ്രതിവാദം.. ഒടുവില്‍ നിന്നെ ആ പിണറായി വിജയന്‍ കെട്ടഴിച്ചുവിട്ടതെന്ന നിലയില്‍ അധിക്ഷേപവാക്കുകള്‍ വരും എംവിആറില്‍നിന്ന്. കായികമായല്ലാതെയുള്ള ആ ഏറ്റുമുട്ടലുകള്‍ വര്‍ഷങ്ങളോളം തുടര്‍ന്നു. ഒരോ പിരിയലിനുംശേഷമുള്ള കൂടിക്കാഴ്ച അതെല്ലാം മറന്നിട്ടെന്നപോലെ ഊഷ്മളവുമാകും...

എകെജി ആശുപത്രി തിരഞ്ഞെടുപ്പ് 1992 ഫെബ്രുവരി 10-നാണ് നടന്നത്. മൂവായിരം പോലീസുകാരെ അണിനിരത്തിയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നാണ് ആരോപിക്കപ്പെട്ടത്. പോലീസ് വലയത്തിനകത്തുകയറി സിപിഎം ജില്ലാ കമ്മിറ്റി അംഗം ജയിംസ് മാത്യു വോട്ടര്‍പട്ടികയും ഫോട്ടോ പതിച്ച ലഡ്ജറും പിടിച്ചെടുത്ത് രക്ഷപ്പെട്ട സംഭവമുണ്ടായി. യഥാര്‍ഥ വോട്ടര്‍മാരല്ല, വ്യാജവോട്ടര്‍മാരാണ് ലഡ്ജറിലുണ്ടായിരുന്നതെന്ന് വ്യക്തത വന്നതങ്ങനെയാണ്. അത് കോടതിയില്‍ ഏറെക്കുറെ തെളിയുകയുംചെയ്തു. എന്നാല്‍ കേസ് കേട്ട ജഡ്ജി മാറുകയും മറ്റൊരു ജഡ്ജി വരികയും ചെയ്തതോടെ കേസ് വീണ്ടും നീളുകയും ഒടുവിൽ തള്ളപ്പെടുകയും ചെയ്തു. 1987-കാലത്ത് എകെജി ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ എംവി രാഘവന്റെ സംഘത്തെ സിപിഎം പരാജയപ്പെടുത്തിയത് അട്ടിമറിയിലൂടെയാണെന്ന് ആരോപണമുണ്ടായിരുന്നു. എകെജി മോഡല്‍ തിരഞ്ഞെടുപ്പെന്ന ഒരു സംജ്ഞ തന്നെ മനോരമ അക്കാലത്ത് കെട്ടിപ്പൊക്കിയതാണ്. ആ സംഭവത്തിന്റെ പ്രതികാരമെന്നപോലെയാണ് 1992-ലെ സംഭവങ്ങള്‍. വാസ്തവത്തില്‍ എകെജി ആശുപത്രി തിരഞ്ഞെടുപ്പില്‍ മറ്റൊരു തിരിച്ചടിയുണ്ടായിരുന്നു. എല്ലാ അടവുകളുമുപയോഗിച്ച് ആശുപത്രിയുടെ ഭരണം പിടിച്ചെടുത്ത് ഒ ഭരതനെ പ്രസിഡന്റാക്കിയെങ്കിലും നിലനിര്‍ത്തുന്നതിനുള്ള ജാഗ്രതയുണ്ടായിരുന്നില്ല. പുതിയ ഭരണസമിതിയുടെ കാലത്ത് പാര്‍ട്ടി തീരുമാനപ്രകാരം അയ്യായിരത്തിലധികം മെമ്പര്‍മാരെ ചേര്‍ത്തിരുന്നു. ആര്‍ക്കും അട്ടിമറിക്കാനാവത്ത ഭൂരിപക്ഷം. പക്ഷേ അംഗത്വം സഹകരണനിയമപ്രകാരം അംഗീകരിച്ച് മിനുട്‌സ് ചെയ്തില്ല. എന്‍ജിഒ യൂണിയന്റെ ഒരു നേതാവാണ് ഡെപ്യൂട്ടേഷനില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. അയാളുടെ കാര്യക്ഷമതയില്ലായ്മയാണ് വിനയായത്. പ്രസിഡന്റും ഭരണസമിതിയും ശ്രദ്ധിച്ചുമില്ല. കുശാഗ്രബുദ്ധിയായ എംവി രാഘവന്‍ അക്കാര്യം മനസ്സിലാക്കുകയും പുതുതായി ചേര്‍ത്ത മുഴുവന്‍ അംഗങ്ങളെയും ഒറ്റയടിക്ക് പുറന്തള്ളുകയുമായിരുന്നു. ഒരു കോടതിയില്‍പോയാലും രക്ഷയില്ലാത്ത വിധം നടപടി. ഉത്തരവാദികളെ പാര്‍ട്ടി ശാസിച്ചത് സംബന്ധിച്ച വാര്‍ത്തവന്നതോടെയാണ് വസ്തുത വ്യക്തമായത്. എന്നാല്‍ അതത്ര വലിയ വിവാദമൊന്നുമായില്ല. ഭരണയന്ത്രം ഉപയോഗിച്ച്, പോലീസിന്റെ ഭീകരാവസ്ഥ സൃഷ്ടിച്ച് എംവി രാഘവനും കൂട്ടരും നടത്തുന്ന ജനാധിപത്യവിരുദ്ധപ്രവര്‍ത്തനം, സഹകരണമാരണം എന്ന നിലയില്‍ വലിയ പ്രതിരോധമുയര്‍ത്താനായതുകൊണ്ടാണത്.

ഈ സംഭവങ്ങള്‍ ഒരുഭാഗത്ത് നടന്നുകൊണ്ടിരിക്കെയാണ് പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്‌നം ഉയര്‍ന്നുവരുന്നത്. ക്ഷയരോഗം കുറെയൊക്കെ ഇല്ലാതായിത്തുടങ്ങിയകാലമായിരുന്നു അത്. പരിയാരത്തെ ടിബി സാനിറ്റോറിയത്തിന്റെ സ്ഥലത്ത് സഹകരണമെഡിക്കല്‍ കോളേജുണ്ടാക്കുന്നതായി വാര്‍ത്തവന്നു. മെഡിക്കല്‍കോളേജ് സഹകരണമേഖലയിലാണോ, മെഡിക്കല്‍ കോളേജിന്റെ ആശുപത്രി ഏതുമേഖലയിലാണ് എന്നൊന്നും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം വളര്‍ന്നുവരുന്ന കാലമാണ്. കേരളത്തില്‍ പുതിയ മെഡിക്കല്‍ കോളേജ് ആവശ്യമില്ലെന്ന നിലപാടാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാനത്ത് നിലവിലുള്ള നാല് മെഡിക്കല്‍ കോളേജുകളേ ആവശ്യമുള്ളു, പുതുതൊന്ന് ആവശ്യമില്ല എന്ന് ഇഎംഎസ്. ലേഖനമെഴുതി. പക്ഷേ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വളരെ സൂക്ഷിച്ചേ കാര്യത്തില്‍ ഇടപെട്ടുള്ളൂ. മെഡിക്കല്‍ കോളേജ് വേണ്ടെന്നുപറയുന്നതിന് പകരം ടിബി സാനിറ്റോറിയം പൂട്ടി നിരവധി രോഗികളെ വഴിയാധാരമാക്കി സ്വകാര്യ മെഡിക്കല്‍ കോളേജുണ്ടാക്കാന്‍ വിടില്ലെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പിണറായി വിജയന്‍ ഈ ലേഖകനോട് വ്യക്തിപരമായി പറഞ്ഞത്, മെഡിക്കല്‍ കോളേജ് ജില്ലയില്‍ അത്യാവശ്യമാണ്, അക്കാര്യത്തില്‍ പരിഷത്തിന്റെയോ ഇഎംഎസിന്റെയോ നിലപാട് സ്വീകാര്യമല്ല എന്നാണ്. മെഡിക്കല്‍കോളേജ് വേണം, അത് സര്‍ക്കാര്‍ മേഖലയിലാവണമെന്ന നിലയിലാണ് അടുത്തദിവസം മുതല്‍ ദേശാഭിമാനി കാമ്പയിന്‍ തുടങ്ങിയത്. ഭാവിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വരുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് എംവി രാഘവനും കൂട്ടരുമെന്ന് ചൂണ്ടിക്കാട്ടി. എങ്കിലും ഏതുരൂപത്തിലുള്ള സ്ഥാപനമാണ് വരുന്നതെന്ന വിവരമൊന്നും പുറത്തുവന്നതേയില്ല. കണ്ണുതുറന്നും കണ്ണടച്ചും അതിശക്തമായ കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കെ ഒരുവഴി തുറക്കുകതന്നെ ചെയ്തു. തളിപ്പറമ്പില്‍നിന്ന് പ്രവര്‍ത്തിക്കുന്ന മക്തബ് സായാഹ്നപത്രത്തിന്റെ പാര്‍ട്ണര്‍മാരിലൊരാളായ ബെന്നി മാഷ് ഫോണില്‍ വിളിച്ച് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. അതീവരഹസ്യമായി ഒരു കടലാസ് അദ്ദേഹം തന്നു. പരിയാരത്ത് സ്ഥലം കൈമാറുന്നത് എംവി രാഘവന്‍ പ്രസിഡന്റായ ആശുപത്രി സഹകരണസംഘത്തിനാണെന്നും മെഡിക്കല്‍കോളേജ് നടത്തുന്നത് കെ കരുണാകരന്‍ പ്രസിഡണ്ടും എംവി രാഘവന്‍ വൈസ് പ്രസിഡന്റുമായ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന സ്വകാര്യ സ്വാശ്രയ സ്ഥാപനത്തിനാണെന്നും വ്യക്തമാക്കുന്ന രേഖ. അത് ടെലഫോണ്‍ അപേക്ഷയുടെ ഭാഗമായി തളിപ്പറമ്പ് സബ്ഡിവിഷണല്‍ ടെലകോം ഓഫീസില്‍ നല്‍കിയതാണ്. അതൊരു വലിയ കിട്ടലായിരുന്നു. അത് വ്യാഖ്യാനത്തോടെ പൊട്ടിച്ചതോടെ വലിയ കുലുക്കമുണ്ടായി. വാര്‍ത്ത കണ്ട ഉടന്‍തന്നെ മലയാള മനോരമയുടെ കണ്ണൂര്‍ ബ്യൂറോയിലെ ബോബി എബ്രഹാം, ഹരികൃഷ്ണന്‍ എന്നിവര്‍ വിളിച്ചു. കണ്ണൂര്‍ ശ്രീനാരായണ പാര്‍ക്കിനടുത്തുള്ള അവരുടെ ലോഡ്ജില്‍ അതിരാവിലെ തന്നെ എത്തി. വാര്‍ത്തയെ അഭിനന്ദിക്കാനാണ് വിളിച്ചതെന്ന് പറഞ്ഞശേഷം ബോബിയും ഹരിയും ഒരു കവര്‍ പുറത്തെടുത്തു. അതില്‍ വിശദാംശങ്ങള്‍ മുഴുവനുമുണ്ടായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പാര്‍ട്ടി നേതൃത്വം കുറേനാളായി കിണഞ്ഞുപരിശ്രമിച്ചിട്ടും കിട്ടാത്ത വിവരമാണ്, രേഖയാണ് മനോരമ മുഖേന കിട്ടിയത്. ആരൊക്കെയാണ് പ്രമോട്ടേര്‍സ് എന്നതടക്കമുള്ള വിവരങ്ങള്‍.

സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം
കണ്ണന്‍നായര്‍: ബീഡിത്തൊഴിലാളിയില്‍നിന്ന് പത്ര മാനേജരിലേക്ക്

മെമോറാണ്ടം ഓഫ് അസോസിയേഷന്‍, നിയമാവലി... എകെജിആശുപത്രി പ്രശ്‌നത്തിന് തൊട്ടുപുറകെ കണ്ണൂര്‍ രാഷ്ട്രീയത്തെയും അതുവഴി കേരളരാഷ്ട്രീയത്തെയാകമാനവും ഇളക്കിമറിക്കാന്‍, കണ്ണൂരിലേക്ക് കേന്ദ്രീകരിപ്പിക്കാന്‍ ഇടയാക്കിയ സംഭവങ്ങള്‍... കൂത്തുപറമ്പ് വെടിവെപ്പ്, കൂട്ടക്കൊല, നാല്‍പ്പാടി വാസു വധം, തീവണ്ടിയില്‍വച്ച് ഇപി ജയരാജനെ വെടിവെച്ചുകൊല്ലാന്‍ നടത്തിയ ശ്രമം... തുടങ്ങി എത്രയെത്ര സംഭവങ്ങള്‍. അതുമായി ബന്ധപ്പെട്ടെല്ലാമുള്ള വാര്‍ത്തകളും റൈറ്റപ്പുകളും പ്രസ്താവനകളും സംഘര്‍ഷങ്ങളും നിറഞ്ഞുനിന്ന വല്ലാത്ത ഒരു കാലം. ആ വിശദാംശങ്ങളലേക്ക് തല്‍ക്കാലം കടക്കാതെ ഒരു 'അഴിമതിക്കേസി' ന്റെ ചുരുളഴിക്കാം.

30 വര്‍ഷംമുമ്പ് ഇതേസമയത്ത്, അതായത് നവംബര്‍ രണ്ടാംവാരത്തിന്റെ തുടക്കത്തില്‍ സഹകരണമന്ത്രി എംവി രാഘവനെതിരെ അഴിമതിയാരോപിച്ചുകൊണ്ട് ഈ ലേഖകന്‍ ഒരു 'വെളിപ്പെടുത്തല്‍' നടത്തി. രജിസ്ട്രാര്‍ സസ്പെൻഡ് ചെയ്ത സഹകരണ ബാങ്ക് സെക്രട്ടറിയെ പാര്‍ട്ടി ഫണ്ടിലേക്ക് പണംവാങ്ങി സഹകരണമന്ത്രി തിരിച്ചെടുത്തു! സിഎംപിയുടെ ഫണ്ടിലേക്ക് രണ്ട് രശീതികളിലായി എഴുപതിനായിരം രൂപ വാങ്ങിയതിന്റെ തെളിവും! . പാര്‍ട്ടിക്ക് കൊടും തലവേദനയുണ്ടാക്കിക്കൊണ്ടിരിക്കുന്ന എംവി രാഘവനെ നേരിടാന്‍ അതാണെങ്കില്‍ അത്.. ആലക്കോട് സര്‍വീസ് സഹകരണബാങ്കിലെ സെക്രട്ടറിയായ തോമസ് ചാണ്ടിയാണ് കഥയിലെ നായകനോ വില്ലനോ ആയ കഥാപാത്രം. അയാള്‍തന്നെ ഒരുദിവസം ഓഫീസിലെത്തി രശീതി നല്‍കുകയും വിവരങ്ങള്‍ പൊടിപ്പുംതൊങ്ങലും ചേര്‍ത്ത് പറഞ്ഞുഫലിപ്പിക്കുകയുമായിരുന്നു. ക്രമക്കേട് നടത്തിയതിന് ചാണ്ടിയെ സസ്പെൻഡ് ചെയ്തതായിരുന്നു. രക്ഷപ്പെടാനായി സിഎംപിയോടൊപ്പം ചേര്‍ന്ന ചാണ്ടിയെ മന്ത്രി ഇടപെട്ട് തിരിച്ചെടുക്കുകയുംചെയ്തു. പിന്നെയും എന്തോ വിഷയത്തില്‍ അവര്‍ പിണങ്ങി. പുതിയ നടപടിക്കുള്ള വഴിയൊരുങ്ങുന്ന ഘട്ടത്തിലാണ് ചാണ്ടി പഴയ രശീതിയുമായി സമീപിക്കുന്നത്. ഏതായാലും ചാണ്ടിയെ മുഖവിലയ്‌ക്കെടുത്ത് രശീതിയുടെ ഫോട്ടോസ്റ്റാറ്റടക്കം ആ ആരോപണം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി. അന്നത്തെ മുഖ്യ വാര്‍ത്തയടക്കം മൂന്ന് വാര്‍ത്തകള്‍ ഒന്നാം പേജില്‍ത്തന്നെ. ആരോപണത്തില്‍ സത്യം ഭാഗികമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. തിരിച്ചെടുപ്പിക്കുന്നതിനായി ചാണ്ടി പണം ചെലവാക്കിയിട്ടുണ്ടെങ്കിലും രശീതി മറ്റേതോ വിധത്തില്‍ സംഘടിപ്പിച്ചതാണെന്നാണ് പിന്നീട് വിവരം ലഭിച്ചത്.

എം വി രാഘവനും പിണറായി വിജയനും
എം വി രാഘവനും പിണറായി വിജയനും

ഏതായാലും സംഭവം വലിയ ഒച്ചാപ്പാടുണ്ടാക്കി. എംവിആര്‍ പത്രസമ്മേളനം വിളിച്ച് രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ചു, സ്വാഭാവികം. അടുത്തദിവസം, അഡീഷണല്‍ അഡ്വക്കറ്റ് ജനറലായ പിവി അയ്യപ്പന്റെ വക്കീല്‍ നോട്ടീസ് വന്നു. ഒന്നാം പേജില്‍ മാപ്പോടെ വാര്‍ത്ത പിന്‍വലിക്കണം, 10 ലക്ഷം രൂപ നഷ്ടപരിഹാരംവേണം. അതിന് മറുപടിപോലും കൊടുത്തോ എന്ന് ഓര്‍മയില്ല. വാര്‍ത്ത പിന്‍വലിച്ചതേയില്ല. അതില്‍ ഉറച്ചുനിന്നു. എന്നിട്ടും കേസ് കോടതിയിലെത്തിയില്ല. ഇത്തരം സംഭവങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ചാരിതാര്‍ഥ്യം പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനമായി എന്നതിലാണ്. പരിയാരം മെഡിക്കല്‍ കോളേജിനെതിരായല്ല പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വത്തില്‍ ശക്തമായ സമരം നടന്നത്. മെഡിക്കല്‍ കോളേജ് വേണം, അത് സര്‍ക്കാര്‍ ഉടമസ്ഥതയിലാവണം എന്ന ആവശ്യത്തിലാണ്. വലിയ സാമ്പത്തിക പ്രയാസത്തിനിടയിലും ഒന്നാം പിണറായി സര്‍ക്കാര്‍ ആയിരം കോടിയോളം രൂപ ചെലവഴിച്ച് കടബാധ്യത തീര്‍ത്ത് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റി. വലിയ എതിര്‍പ്പുകളും സമരങ്ങളും നേരിട്ട്, കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട്, പരിയാരം മെഡിക്കല്‍ കോളേജ് കെട്ടിപ്പൊക്കിയ എംവിആറിന്റെ ഇച്ഛാശക്തിയെക്കുറിച്ച് അദ്ഭുതാദരങ്ങലോടെയല്ലാതെ ഓര്‍ക്കാനാവില്ല. കണ്ണൂര്‍ ജില്ലയിലെ ആതുരശുശ്രൂഷാരംഗത്ത് ആ പേര് എക്കാലവും ഓര്‍മിക്കപ്പെടും...

logo
The Fourth
www.thefourthnews.in