CWC2023 | ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പന്‍ തുടക്കം; പിച്ചിനെച്ചൊല്ലി വിവാദം
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അതിവേഗത്തുടക്കം. 20 ഓവർ പൂർത്തിയായപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്ലും (74), വിരാട് കോഹ്ലിയുമാണ് (26) ക്രീസില്‍. 47 റണ്‍സെടുത്ത നായകന്‍ രോഹിത് ശർമയുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്.
പതിവുപോലെ ബൗളർമാർക്ക് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചായിരുന്നു രോഹിതിന്റെ തുടക്കം. 2019ല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയ ട്രെന്‍ ബോള്‍ട്ടിന്റെ ആദ്യ ഓവറില്‍ രണ്ട് ഫോറുള്‍പ്പടെ പത്ത് റണ്‍സ് രോഹിത് നേടി. ശുഭ്മാന്‍ ഗില്‍ താളം കണ്ടെത്താന്‍ വൈകിയതോടെ രോഹിത് ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുകയായിരുന്നു.
ബോള്‍ട്ടിന് പുറമെ ടിം സൗത്തി, ലോക്കി ഫെർഗൂസണ്‍, മിച്ചല്‍ സാന്റ്നർ എന്നിവരെ മാറി മാറി പരീക്ഷിച്ചെങ്കിലും രോഹിതിന്റെ ബാറ്റില്‍ നിന്നുള്ള ബൗണ്ടറികള്‍ പിടിച്ചു നിർത്താന്‍ ന്യൂസിലന്‍ഡിനായില്ല. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമാകാനും ഇതിനിടയില്‍ ഇന്ത്യന്‍ നായകന് സാധിച്ചു.
ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ സൗത്തിയുടെ പന്തില്‍ കെയിന്‍ വില്യംസണ് ക്യാച്ച് നല്‍കി രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോർ 71-ലെത്തിയിരുന്നു. നാല് വീതം ഫോറും സിക്സും ഉള്‍പ്പടെ 29 പന്തില്‍ 47 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ഈ ലോകകപ്പില്‍ നാലാം തവണയാണ് രോഹിത് നാല്‍പ്പതുകളില്‍ പുറത്താകുന്നത്.
രോഹിത് അവസാനിപ്പച്ചിടത്ത് നിന്നാണ് പിന്നീട് ഗില്‍ തുടർന്നത്. കോഹ്ലി മറുവശത്ത് നിന്ന് പിന്തുണ നല്‍കിയതോടെ ഗില്‍ തകർത്തടിച്ചു. 41 പന്തില്‍ ഗില്‍ 50 തികച്ചു. താരത്തിന്റെ കരിയറിലെ 13-ാം അർദ്ധ ശതകമാണിത്. സ്പിന്നർമാരെ കളത്തിലിറക്കി ഗില്‍-കോഹ്ലി കൂട്ടുകെട്ട് പൊളിക്കാനുള്ള ശ്രമമാണ് വില്യംസണ്‍ നടത്തുന്നത്.
പിച്ചില്‍ വിവാദം
സെമി ഫൈനല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിവാദങ്ങളും ഉയർന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ വാങ്ക്ഡേയിലെ മത്സരത്തിന് നിശ്ചയിച്ചിരുന്ന പിച്ച് ബിസിസിഐ മാറ്റിയെന്നാണ് ആരോപണം. ഏഴാമത്തെ പിച്ചായിരുന്നു സെമിക്കായി നിശ്ചയിച്ചിരുന്നത്. നിലവില്‍ മത്സരം പുരോഗമിക്കുന്ന പിച്ച് ലോകകപ്പില്‍ രണ്ട് തവണ ഉപയോഗിച്ചതാണ്. അതിനാല്‍ തന്നെ സ്പിന്നർമാർക്ക് മുന്‍തൂക്കമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.