IPL2024| ക്ലാസന്റെ പോരാട്ടം വിഫലം; ഹൈദരാബാദിനെതിരെ ത്രില്ലർ പോര് ജയിച്ച് കൊല്‍ക്കത്ത
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ത്രില്ലർ പോരില്‍ കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 209 റണ്‍സ് പ്രതിരോധിച്ച കൊല്‍ക്കത്ത നാല് റണ്‍സിനായിരുന്നു വിജയിച്ചത്. 29 പന്തില്‍ 63 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്റെ പോരാട്ടം വിഫലമായി. അവസാന ഓവറില്‍ ക്ലാസന്റെ ഉള്‍പ്പെടെ നിർണായകമായ രണ്ട് വിക്കറ്റ് നേടി 13 റണ്‍സ് പ്രതിരോധിച്ച ഹർഷിത് റാണയാണ് കൊല്‍ക്കത്തയ്ക്ക് ജയം ഒരുക്കിയത്.
അവസാന നാല് ഓവറുകളില്‍ ഹൈദരാബദിന് ജയിക്കാന്‍ ആവശ്യമായിരുന്നത് 76 റണ്‍സായിരുന്നു. അസാധ്യമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയ സ്കോറിലേക്ക് അനായാസം ടീമിനെ എത്തിക്കുന്ന ക്ലാസനെയായിരുന്നു മൈതാനത്ത് കണ്ടത്. വരുണ്‍ ചക്രവർത്തി എറിഞ്ഞ 18-ാം ഓവറില്‍ മൂന്ന് സിക്സുള്‍പ്പടെ ക്ലാസനും ഷഹബാസും നേടിയത് 21 റണ്‍സ്. പിന്നാലെ 19-ാം ഓവറില്‍ നാല് തവണ മിച്ചല്‍ സ്റ്റാർക്കിനെ ഇരുവരും അതിർത്തി കടത്തി. മൂന്ന് സിക്സറും പായിച്ചത് ക്ലാസനായിരുന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ്, ആദ്യ പന്തില്‍ സിക്സ് നേടിയ ക്ലാസന്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ വൈകാതെ ഷഹബാസിനേയും ക്ലാസനെയും ഹർഷിത് റാണ പുറത്താക്കി. ഷഹബാസ് അഞ്ച് പന്തില്‍ 16 റണ്‍സെടുത്താണ് മടങ്ങിയത്. ക്ലാസന്റെ 63 റണ്‍സ് നീണ്ട ഇന്നിങ്സില്‍ പിറന്നത് ഒന്‍പത് സിക്സറുകളായിരുന്നു. അവസാന പന്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കമ്മിന്‍സിന് സാധിക്കാതെ പോയതോടെ കൊല്‍ക്കത്ത ജയം ഉറപ്പിച്ചു.
റസല്‍ മാനിയയില്‍ കൊല്‍ക്കത്ത
മുന്‍ നിരയിലും മധ്യനിരയിലുമായി നാല് ബാറ്റർമാർ രണ്ടക്കം കടക്കാതെ പ്രതിസന്ധിയിലായതിന് ശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. ടി നടരാജനും മായങ്ക് മാർഖണ്ഡെയും പിടിമുറിക്കിയപ്പോള്‍ സുനില്‍ നരെയ്‌ന്‍ (2), ശ്രേയസ് അയ്യർ (0), വെങ്കിടേഷ് അയ്യർ (7), വെങ്കിടേഷ് അയ്യർ (9) എന്നിവർ എട്ട് ഓവറിനുള്ളില്‍ തന്നെ പുറത്തായി.
അഞ്ചാം വിക്കറ്റില്‍ 54 റണ്‍സ് ചേർത്ത ഫില്‍ സാള്‍ട്ട്-രമണ്‍ദീപ് സിങ് കൂട്ടുകെട്ടാണ് കൂട്ടത്തകർച്ചയില്‍ നിന്ന് കൊല്‍ക്കത്തയെ കരകയറ്റിയത്.
17 പന്തില്‍ 35 റണ്‍സ് നേടിയ രമണ്‍ദീപും അർധ സെഞ്ചുറിക്ക് പിന്നാലെ സാള്‍ട്ടും തൊട്ടടുത്ത ഓവറുകളില്‍ പുറത്തായത് വീണ്ടും കൊല്‍ക്കത്തയുടെ റണ്ണൊഴുക്കിന് തിരിച്ചടിയായി. 40 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പെടെ 54 റണ്‍സാണ് സാള്‍ട്ട് നേടിയത്. താരത്തെ മാർഖണ്ഡെയും രമണ്‍ദീപിനെ കമ്മിന്‍സുമാണ് പുറത്താക്കിയത്.
പിന്നീട് ആന്ദ്രെ റസല്‍ - റിങ്കു സിങ് സ്കോറിങ് മാനിയക്കായിരുന്നു ഈഡന്‍ ഗാർഡന്‍സ് സാക്ഷ്യം വഹിച്ചത്. രണ്ട് കൂറ്റനടിക്കാരുടേയും ബാറ്റിന്റെ ചൂട് ഹൈദരാബാദ് ബൗളർമാർ അറിഞ്ഞു. സിക്സും ഫോറും ഈഡനില്‍ ഇടവേളകളില്ലാതെ തന്നെ പിറക്കുകയായിരുന്നു.
കേവലം 20 പന്തില്‍ റസല്‍ സീസണിലെ വേഗമേറിയ അർധ സെഞ്ചുറി കുറിച്ചു. 33 പന്തില്‍ 81 റണ്‍സാണ് സഖ്യം ചേർത്തത്. അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച റിങ്കു 15 പന്തില്‍ 23 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അവസാന അഞ്ച് ഓവറില്‍ 85 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. 25 പന്തില്‍ 64 റണ്‍സെടുത്ത റസലിന്റെ ഇന്നിങ്സില്‍ മൂന്ന് ഫോറും ഏഴ് സിക്സും ഉള്‍പ്പെട്ടു.