അമേരിക്കയില്‍ റീ മാച്ച്, നോമിനേഷന്‍ സ്വന്തമാക്കി ട്രംപും ബൈഡനും
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ ഉറപ്പിച്ച് ജോ ബൈഡനും ഡോണള്‍ഡ് ട്രംപും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും 1968 ഡെലിഗേറ്റുകള്‍ നേടി പ്രസിഡന്റ് ജോ ബൈഡന്‍ രണ്ടാം ഊഴം ഉറപ്പിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനേഷന് ആവശ്യമുള്ള 1215 ഡെലിഗേറ്റുകള്‍ കരസ്ഥമാക്കി ട്രംപും സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു. ജോര്‍ജിയ, മിസ്സിസ്സിപ്പി, വാഷിങ്ടണ്‍ സ്റ്റേറ്റ്, വടക്കന്‍ മരിയാന ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രാഥമിക മത്സരങ്ങളുടെ ഫലങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ഇനി വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു ചോയ്‌സുണ്ടെന്ന് നോമിനേഷന് നേടിയതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ പ്രതികരിച്ചു. ''നാം ഒന്നിച്ച് നിന്ന് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പോകുകയാണോ അതോ അതിനെ തകര്‍ക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയാണോ? നമ്മുടെ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശം പുനസ്ഥാപിക്കുമോ? അതോ തീവ്രവാദികളെ അത് എടുത്തുകളയാന്‍ അനുവദിക്കുമോ?'' ബൈഡന്‍ ചോദിക്കുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള നോമിനേഷന്‍ വീണ്ടും നേടുന്നതിന് ബൈഡന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടില്ലെങ്കിലും സര്‍ക്കാരിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത് ബൈഡന് ഗുണം ചെയ്യും. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയതുള്‍പ്പെടെയുള്ള തീരൂമാനങ്ങള്‍ തിരിച്ചടി ഉണ്ടാക്കിയേക്കും.
എന്നാല്‍ തീവ്ര ദേശീയത ഉയര്‍ത്തിയാണ് ട്രംപിന്റെ പ്രചാരണം. അതിര്‍ത്തികളുടെ നിയന്ത്രണം, നാടുകടത്തല്‍ തുടങ്ങിയ കുടിയേറ്റ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കങ്ങള്‍. ആഭ്യന്തര ഊര്‍ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക, വിദേശ ഇറക്കുമതികള്‍ക്ക് നികുതി, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും ട്രംപ് മുന്നോട്ട് വച്ചു.
നാമനിര്‍ദേശ പ്രക്രിയകളില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കുകള്‍ക്കും വ്യത്യസ്ത നിയമമാണെങ്കിലും രീതികളെല്ലാം സമാനമാണ്. പ്രസിഡന്‍ഷ്യല്‍ നോമിനേഷനില്‍ പ്രാഥമികമായി ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കുറഞ്ഞത് 1215 ഡെലിഗേറ്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി 1968 ഡെലിഗേറ്റുകളും സ്വന്തമാക്കണം. അതേസമയം ബൈഡന്റെയും ട്രംപിന്റെയും വിജയം നേരത്തെ തന്നെ വ്യക്തമായിരുന്നു. മുന്‍ യുഎന്‍ അംബാസിഡറായ നിക്കി ഹേലി 14 സംസ്ഥാനങ്ങളില്‍ ട്രംപിനോട് ഏറ്റുമുട്ടി തോല്‍ക്കുകയായിരുന്നു.