ഭാര്യക്കെതിരെ വ്യഭിചാരക്കുറ്റം ആരോപിച്ചു; പാകിസ്താനി യുവാവിന് 80 ചാട്ടയടി ശിക്ഷ
ഭാര്യക്കെതിരെ വ്യഭിചാരക്കുറ്റം ആരോപിച്ച പാകിസ്ഥാനി യുവാവിന് 80 ചാട്ടയടി ശിക്ഷയായി വിധിച്ച് കറാച്ചി കോടതി. 1979-ലെ ഓഫൻസ് ഓഫ് ഖാസ്ഫ് (എൻഫോഴ്‌സ്‌മെൻ്റ് ഓഫ് ഹദ്ദ്) ഓർഡിനൻസ് പ്രകാരമാണ് ബുധനാഴ്ച യുവാവിന് ഈ ശിക്ഷ നൽകിയത്.
ഓർഡിനൻസ് പ്രകാരം ആരെങ്കിലും ' ഖസ്ഫ്' ചെയ്താൽ അതായത് തെറ്റുകാരൻ അല്ലാത്ത ആൾക്കെതിരെ കുറ്റം ആരോപിച്ചാൽ കുറ്റവാളിക്ക് എൺപത് അടികൾ വരെ ശിക്ഷയായി നൽകാം. കറാച്ചിയിലെ മാലിർ കോടതിയിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഷെഹ്നാസ് ബോഹ്യോ ആണ് വിധി പുറപ്പെടുവിച്ചത്.
1970-കളിലും 1980-കളിലും സിയാ-ഉൽ-ഹഖിൻ്റെ കാലഘട്ടത്തിന് ശേഷം രാജ്യത്ത് ശാരീരിക ശിക്ഷകൾ വിധിക്കുന്നത് വളരെ അപൂർവ്വമാണ്. വലിയ വിമർശനമാണ് വിധിക്കെതിരെ രാജ്യത്ത് നിന്നുയരുന്നത്. ഇന്നത്തെ കാലത്ത് ഇത്തരമൊരു വിധി മനുഷ്യത്വരഹിതവും അപൂർവവുമാണെന്ന് ലാഹോർ ഹൈക്കോടതി അഭിഭാഷകനായ ഷഫീഖ് അഹമ്മദ് ദി പ്രിൻ്റിനോട് പറഞ്ഞു.
“നിർഭാഗ്യവശാൽ, നമ്മൾ ഇപ്പോഴും ശിലായുഗത്തിലാണ് ജീവിക്കുന്നതെന്ന് തോന്നുന്നു. ഇത് ക്രൂരമായ വിധിയാണ്. പകരം അപകീർത്തി നിയമങ്ങൾ പ്രകാരം കുറ്റവാളിയെ ശിക്ഷിക്കേണ്ടതാണ്. അപകീർത്തി നിയമങ്ങളുടെ സാന്നിധ്യത്തിൽ, ഇത്തരം വിധികൾ ഇല്ലാതാക്കാൻ കഴിയും," അഹമ്മദ് വ്യക്തമാക്കി.
ഭാര്യക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ജഡ്ജിമാർ കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ ലഭിച്ചത്. 2015 ഫെബ്രുവരിയിൽ ആണ് ഇരുവരും വിവാഹിതരായെന്നും ഒരു മാസം മാത്രമേ ഒരുമിച്ച് താമസിച്ചിട്ടുള്ളുവെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചതിന് ശേഷം ഭർത്താവ് ഭാര്യയെ സാമ്പത്തികമായി സഹായിക്കുകയോ തൻ്റെ വീട്ടിലേക്ക് തിരികെ കൊണ്ടുവരികയോ ചെയ്തിരുന്നില്ല. ഭാര്യ കുടുംബ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരം മകളെയും മുൻ ഭാര്യയെയും പിന്തുണയ്ക്കാൻ ജഡ്ജി യുവാവിനോട് നിർദേശിച്ചിരുന്നു.
തുടർന്ന് ഭർത്താവ് കുട്ടിയുടെ ഡിഎൻഎ ആവശ്യപ്പെട്ടും മുൻ ഭാര്യയെ വ്യഭിചാരക്കുറ്റം ആരോപിച്ചും രണ്ട് ഹർജികൾ കോടതിയിൽ സമർപ്പിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (സിആർപിസി) സെക്ഷൻ 200, 203-ബി പ്രകാരം, തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് മുൻ ഭർത്താവിനെതിരെ നിയമപരമായ പരിഹാരം തേടി ഭാര്യ മാലിറിലെ ജില്ലാ, സെഷൻസ് കോടതികളെ സമീപിച്ചു.
എന്നാൽ വിചാരണ വേളയിൽ ആറ് മണിക്കൂർ മാത്രമേ ഭാര്യ തന്നോടൊപ്പം താമസിച്ചിട്ടുള്ളൂവെന്നും പിന്നീട് ഒരിക്കലും തിരിച്ചുവന്നിട്ടില്ലെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം ശരിവെക്കുന്ന തെളിവുകളൊന്നുമില്ലെന്ന് കോടതിയെ വിധിക്കുകയായിരുന്നു.