ENTERTAINMENT

'എല്ലാം ഔദ്യോഗിക എന്‍ട്രിയല്ല' ഓസ്‌കറിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെ?

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായിരുന്ന മലയാള സിനിമ '2018 എവരിവൺ ഹീറോ' ഓസ്‌കർ ഷോർട് ലിസ്റ്റിൽ നിന്ന് പുറത്തായിരിക്കുകയാണ്. മികച്ച രാജ്യാന്തര ചലചിത്രം എന്ന നിലയിൽ 15 ചിത്രങ്ങൾ ആണ് ഓസ്‌കറിന്റെ രണ്ടാം ഘട്ട ലിസ്റ്റിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ നിന്ന് ഇനിയും ഷോർട് ലിസ്റ്റ് ചെയ്താണ് ഒരു ചിത്രം മികച്ച വിദേശ ചിത്രമായി ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കുക.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊമേഴ്സ്യൽ സിനിമകൾക്ക് വേണ്ടിയുള്ള അവാർഡ് ആയ ഓസ്‌കർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സിനിമകളുടെ മാര്‍ക്കറ്റിങ്ങിന് പ്രധാനമാർഗമായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും സിനിമകളുടെ ഏറ്റവും ഉന്നതമായ അവാർഡ് ആയിട്ടാണ് ഓസ്‌കറിനെ പലരും മുന്നോട്ട് വെയ്ക്കാറുള്ളതെങ്കിലും സത്യമതല്ല. അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ആണ് ഓസ്‌കർ പുരസ്‌കാരങ്ങൾ നൽകുന്നത്.

കൊമേഴ്സ്യൽ സിനിമകൾക്ക് പ്രധാന്യം നൽകുന്ന പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കിൽ ചില കടമ്പകൾ ചിത്രങ്ങളും അതിന്റെ അണിയറ പ്രവർത്തകരും പൂർത്തീകരിക്കണം. ഇന്ത്യയിൽ നിന്ന് ഇതുവരെയായി 3 ചിത്രങ്ങൾക്ക് മാത്രമാണ് ഓസ്‌കർ നോമിനേഷനിൽ ഔദ്യോഗികമായി ഉൾപ്പെടാൻ സാധിച്ചത്. 1957 ലെ മദർ ഇന്ത്യ, 1988 ലെ സലാം ബോംബെ, 2001 ലെ ലഗാൻ എന്നിവയായിരുന്നു അത്.

എന്നാൽ പലപ്പോഴും ഓസ്‌കർ എൻട്രി ലഭിച്ചുവെന്ന തരത്തിൽ പല സിനിമകളും പരസ്യം ചെയ്യാറുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.

രണ്ട് തരത്തിലാണ് ഓസ്‌കറിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഒന്ന് വിവിധ രാജ്യങ്ങൾ നാമനിർദ്ദേശം ചെയ്യുന്നതോടെ ഓസ്‌കറിലേക്ക് ചിത്രങ്ങൾക്ക് എൻട്രി ലഭിക്കും. എന്നാൽ ഈ ചിത്രങ്ങളെ വിവിധ ഘട്ടങ്ങളിൽ ഷോർട് ലിസ്റ്റ് ചെയ്താണ് ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടുന്ന ചിത്രത്തെ തിരഞ്ഞെടുക്കുന്നത്. ഈ ലിസ്റ്റിൽ നിന്നാണ് 2018 എന്ന ചിത്രം പുറത്തായത്. ഫിലിം ഫെസ്ഡറേഷൻ ഓഫ് ഇന്ത്യയാണ് ഓരോ വർഷവും ഓസ്‌കറിലേക്ക് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇത് ഓസ്‌കാർ നോമിനേഷൻ അല്ല. ഓസ്‌കർ നോമിനേഷനു വേണ്ടി മത്സരിക്കാൻ ഉള്ള യോഗ്യത നേടൽ മാത്രമാണ്. 2018 ന് മുമ്പ് ഗുരു, ആദാമിന്റെ മകൻ അബു, ജല്ലിക്കട്ട് എന്നീ ചിത്രങ്ങൾ മുമ്പ് ഇത്തരത്തിൽ ഓസ്‌കർ നോമിനേഷന് വേണ്ടി മത്സരിക്കാൻ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.

രണ്ടാമത്തെ മാർഗം പണമടച്ച് വിവിധ വിഭാഗങ്ങളിലേക്ക് മത്സരിക്കാൻ എൻട്രി എടുക്കുന്നതാണ്. എന്നാൽ പണമടച്ച് എൻട്രി എടുക്കുന്നതിനും ചില കടമ്പകൾ ഉണ്ട്. യോഗ്യതയുള്ള ഒരു ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കുകയും പുരസ്‌ക്കാരം നേടുകയും ചെയ്താൽ ഓസ്‌കർ നോമിനേഷന് പണമടച്ച് മത്സരിക്കാം. ഇതുകൂടാതെ അമേരിക്കയിലെ മെട്രോ സിറ്റികളിൽ ഏതെങ്കിലും ഒന്നിൽ ചിത്രം ഒരു ദിവസം മൂന്ന് ഷോകളെങ്കിലും വെച്ച് ഒരാഴ്ചയെങ്കിലും മിനിമം തീയേറ്ററിൽ റൺ ചെയ്യിപ്പിക്കണം. ലോസ് ഏഞ്ചൽസ് കൗണ്ടി, ന്യൂയോർക്ക് സിറ്റി, ബേ ഏരിയ, ചിക്കാഗോ, മിയാമി അല്ലെങ്കിൽ അറ്റ്‌ലാന്റ എന്നിവയാണ് അംഗീകൃത മെട്രോ സിറ്റികൾ.

ഇത് കൂടാതെ, സിനിമ അതാത് ഓസ്‌കർ നോമിനേഷന് മുമ്പുള്ള വർഷം ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ പൊതു പ്രദർശനത്തിനായി റിലീസ് ചെയ്ത ചിത്രവുമായിരിക്കണം. ഇത്തരം ചിത്രങ്ങൾക്ക് മികച്ച രാജ്യാന്തര ചലച്ചി്ത്രം ഒഴികെയുള്ള വിഭാഗങ്ങളിലാണ് മത്സരിക്കാൻ സാധിക്കുക. മികച്ച ഗാനം, കൊറിയോഗ്രാഫി, സ്‌ക്രിപ്റ്റ് തുടങ്ങി ഏത് വിഭാഗത്തിലേക്കും മത്സരിക്കാൻ സാധിക്കും. ഫീസ് അടച്ച് അപേക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ ചിത്രങ്ങളും ലോങ്ങ് ലിസ്റ്റ് ചെയ്യും.

ഇത്തരത്തിൽ ലോങ് ലിസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് പലപ്പോഴും ഓസ്‌കർ എൻട്രി ലഭിച്ചുവെന്ന തരത്തിൽ പ്രചാരണം നടത്താറുള്ളത്. ആർ ആർ ആർ അടക്കമുള്ള ചിത്രങ്ങൾ ഇത്തരത്തിലാണ് ഓസ്‌കറിൽ മത്സരിച്ചത്. എന്നാൽ ഇത്തരത്തിൽ എൻട്രി ലഭിച്ച എല്ലാ ചിത്രങ്ങൾക്കും ഓസ്‌കർ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നതാണ് സത്യം.

വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച ഇത്തരം ചിത്രങ്ങൾ കണ്ട് അക്കാദമിയിലെ അംഗങ്ങൾക്ക് ഓരോ ചിത്രങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. ഓരോ തവണയും അക്കാദമി അംഗങ്ങൾക്ക് മാറ്റമുണ്ടാകും. കഴിഞ്ഞ വർഷം അഭിനേതാക്കളായ സൂര്യ, കജോൾ എന്നിവർക്കും ഈ വർഷം ജൂനിയർ എൻടിആർ, എംഎം കീരവാണി എന്നിവർക്കും അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ചിരുന്നു. 397 അംഗങ്ങളാണ് അവാർഡ് കമ്മിറ്റിയിലുണ്ടാവുക.

ഇവരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും അഞ്ച് വീതം എൻടികൾ ഷോർട് ലിസ്റ്റ് ചെയ്യുകയും അതിൽ നിന്ന് ഓസ്‌കർ ജേതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്യും. സത്യജിത് റായി, എംഎം കീരവാണി എന്നിവർക്കാണ് ഇന്ത്യൻ സിനിമയിൽ നിന്ന് ഓസ്‌കാർ ലഭിച്ച ഇന്ത്യക്കാർ. എആർ റഹ്‌മാൻ, റസൂൽ പൂക്കുട്ടി, ഗുൽസാർ, ഭാനു അത്തയ്യ തുടങ്ങിയവർക്ക് പുരസ്‌ക്കാരങ്ങൾ ലഭിച്ചത് വിദേശചിത്രങ്ങൾക്കായിരുന്നു. ഇതിൽ സ്ലംഡോഗ് മില്ല്യണേയർ അടക്കമുള്ള ചിത്രങ്ങൾ ഇന്ത്യൻ പശ്ചാത്തലത്തിൽ കഥ പറഞ്ഞ വിദേശ ചിത്രങ്ങളായിരുന്നു.

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?