EXPLAINER

ജയിൽ ഒഴിവാക്കാൻ ബിജെപിയിൽ ചേർന്നവർ; അടുത്ത ലക്ഷ്യം?

അഫ്സാന ഫസൽ എസ്

'ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റ്. അല്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ബിജെപി'. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹിയിലെ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷിയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന ഇതാണ്. അതിഷിയുടെ പ്രസ്താവന ഞെട്ടിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാരിന്റെ സമീപകാലത്തെ രീതിവെച്ച് നോക്കുമ്പോള്‍ അതിഷി പറഞ്ഞത് ശരിയാവാൻ സാധ്യതയുമുണ്ട്. ഇതിനിടയില്‍ അഴിമതിയെക്കുറിച്ച് നിരന്തരം പ്രധാനമന്ത്രി പറയുകയും ചെയ്യുന്നു.

അതിഷി മർലേന

അതിഷിയുടെ ആരോപണം ശരിയാവാന്‍ കുറേ കാരണങ്ങളുണ്ട്. ഈയടുത്ത് ബിജെപിയിലെത്തിയ നേതാക്കളെ മാത്രം പരിശോധിച്ചാല്‍ ദൃഷ്ടാന്തമുണ്ടാകും. പല പാര്‍ട്ടികളില്‍നിന്നും ബിജെപിയിലെത്തിയ പ്രമുഖര്‍ക്കെല്ലാം പൊതുവായി ഒന്നുണ്ടായിരുന്നു, പല തരം അഴിമതി കേസുകള്‍. കേസ് വരുന്നു, പിന്നെ ബിജെപിയില്‍ ചേരുന്നു, കേസുകള്‍ പിന്‍വലിക്കപ്പെടുന്നു. അല്ലെങ്കില്‍ നടപടികള്‍ നിശ്ചലമാകുന്നു. ഇതാണ് പതിവ്. പണ്ട് അമിത് ഷാ പറഞ്ഞ ക്രോണോളജി.

ഇങ്ങനെ ബിജെപിയിലെത്തിയ നേതാക്കളും അവര്‍ നേരിട്ട കേസുകളും മോദിയുടെ പാര്‍ട്ടിയിലെത്തിയശേഷം കേസുകള്‍ പിന്‍വലിക്കപ്പെട്ടതിന്റെ കാലഗണനയും നോക്കാം.

1. അജിത് പവാര്‍ (എന്‍സിപിയിലെ രണ്ടാമനെന്ന് കരുതിയ ആള്‍)

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) രണ്ടാമനെന്ന കരുതിയ ആളായിരുന്നു അജിത് പവാര്‍. ബിജെപിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒന്നായിരുന്നു ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി. 2014 തിരഞ്ഞെടുപ്പ് കാലത്ത് എന്‍സിപിയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് 'നാച്ചുറലി കറപ്റ്റ് പാര്‍ട്ടി' എന്നാണ്. കഴിഞ്ഞ ജൂലൈയിലാണ് അജിത് പവാര്‍ അമ്മാവന്‍ ശരദ് പവാറിനെതിരെ കലാപം തീര്‍ത്ത് ബിജെപി പാളയത്തിലെത്തുന്നത്.

അജിത് പവാര്‍

കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് കീഴില്‍ അജിത് പവാറിനെതിരെ കേസുകള്‍ നിലവിലുണ്ടായിരുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട 25,000 കോടിയുടെ തട്ടിപ്പ് കേസാണ് അജിത് പവാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയത്. മഹാരാഷ്ട്രയിലെ ജലസേചന പദ്ധതിയിലെ 35,000 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ആരോപണം. ഏകദേശം പത്ത് വര്‍ഷത്തോളമായി ഈ കേസുകളില്‍ അന്വേഷണം നേരിടുകയായിരുന്നു അജിത് പവാര്‍.

അജിത് പവാര്‍ എന്‍സിപിയില്‍ കലാപം ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഭോലാലിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യവേ എന്‍സിപിയിലെ അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് അജിത് പാര്‍ട്ടി വിടുന്നത്.

ഈ മാസം ആദ്യം മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

2. അശോക് ചവാന്‍

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പട്ടികയില്‍ രണ്ടാമന്‍. മൂന്ന് കേസുകളാണ് ചവാന്‍ പ്രധാനമായും നേരിട്ടിരുന്നത്. ഇതില്‍ രണ്ടെണ്ണം 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കും വേണ്ടി നിര്‍മ്മിച്ച ആദര്‍ശ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസുകളാണ്. ഇതില്‍ ദേശീയ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യും ഇഡിയും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2018 മുതലുള്ള നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സിബിഐ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇ ഡി കേസില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

അശോക് ചവാന്‍

യവത്മാലില്‍ ചവാന്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ഫയല്‍ ചെയ്ത ഭൂമി കൈയേറ്റ കേസാണ് മൂന്നാമത്തേത്. ഇതിലും വര്‍ഷങ്ങളായി ഒരു പുരോഗതിയും ഇല്ല. അശോക് ചവാന്‍ ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേരുകയും ഫെബ്രുവരിയില്‍ തന്നെ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നവീന്‍ ജിന്‍ഡാല്‍

മുന്‍ കോണ്‍ഗ്രസ് എം പിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍ കഴിഞ്ഞയാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. മണിക്കൂറുകൾക്കുള്ളിലെ അദ്ദേഹത്തെ ഹരിയാന കുരുക്ഷേത്രയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്കു. കൗതുകമെന്നോണം മറ്റൊരു കാര്യം പറയട്ടെ 2014 ഒക്ടോബറില്‍ കുരുക്ഷേത്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നവീനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നരേന്ദ്ര മോദി ഉന്നയിച്ചിരുന്നത്.

നവീന്‍ ജിന്‍ഡാല്‍

ഝാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയുടെ അന്വേഷണ പരിധിയില്‍ ജിന്‍ഡാലും അദ്ദേഹത്തിന്റെ കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡും (ജെഎസ്‌‌പിഎല്‍) ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ജിന്‍ഡാലിന്റെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നുണ്ട്. ഫോറെക്‌സ് ലംഘനവുമായി ബന്ധപ്പെട്ട് 2022 ഏപ്രിലില്‍ കമ്പനിയുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ ഇ ഡി തിരച്ചില്‍ നടത്തിയിരുന്നു.

കൃപ ശങ്കര്‍ സിങ്

മുന്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന കൃപ ശങ്കര്‍ സിങ് 2021-ലാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. ശേഷം അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി ചുമതലയേല്‍പ്പിക്കുകയും ജന്മനാടായ ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍നിന്ന് മത്സരിപ്പിക്കുകയും ചെയ്തു.

230 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കൃപ ശങ്കറിനും കുടുംബത്തിനുമെതിരെ അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ട്. 2012ല്‍ കൃപ ശങ്കറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കൃപ ശങ്കര്‍ സിങ്

തപസ് റോയ്

മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും അഞ്ച് തവണ എംഎല്‍എയുമായ തപസ് റോയി മാര്‍ച്ച് ആദ്യമാണ് ബിജെപിയില്‍ ചേര്‍ന്നത്. മുനിസിപ്പാലിറ്റികളിലേക്കുള്ള റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തപസ് റോയിയെ അന്വേഷണത്തിന് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് 2021 ല്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി തപസ് റോയിയെ രൂക്ഷമായി വിമര്‍ശിക്കുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി പാളയത്തിലാണ് തപസ് റോയ്.

തപസ് റോയ്

ഗീത കോഡ

ജാര്‍ഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക എംപിയായ ഗീത കോഡ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്. കല്‍ക്കരിപ്പാടം അനുവദിച്ച കേസുമായി ബന്ധപ്പെട്ട് അഴിമതിക്കും ഗൂഢാലോചനയ്ക്കും 2017ല്‍ ജയിലിലായ കഴിഞ്ഞ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത. 2018ല്‍ ഗീത കോണ്‍ഗ്രസിന്റെ ഭാഗമായപ്പോള്‍ വന്‍ വിമര്‍ശനമാണ് ബിജെപി ഉന്നയിച്ചത്. ഗീതയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുക വഴി കോണ്‍ഗ്രസ് അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുകയാണെന്നായിരുന്നു ആരോപണം.

ഭാര്യക്ക് പിന്നാലെ മധു കോഡയും ബിജെപിയിലെത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഗീത കോഡ

ദേബാശിഷ് ധര്‍

അടുത്തിടെ സര്‍വീസില്‍നിന്ന് രാജിവച്ച മുന്‍ പശ്ചിമ ബംഗാള്‍ ഐപിഎസ് ഓഫീസര്‍ ദേബാശിഷ് ധര്‍ ബിര്‍ഭൂമില്‍നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 2022ല്‍ സംസ്ഥാന സിഐഡി അദ്ദേഹത്തെ റെയ്ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും റോസ് വാലി ചിട്ടി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയായ വ്യവസായി സുദീപ്ത റോയ് ചൗധരിക്കുമെതിരെ സിഐഡി അനധികൃത സ്വത്ത് സമ്പാദനക്കേസ് ഫയല്‍ ചെയ്തു. ശേഷമാണ് അദ്ദേഹം ബിജെപി പാളയത്തിലെത്തുന്നത്.

ദേബാശിഷ് ധര്‍

ബിജെപിയിലെത്തിയ നേതാക്കള്‍ ഇനിയുമുണ്ട്. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് എല്ലാവരെയും പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നാണ്. എന്നാല്‍ അഴിമതിക്കാര്‍ അവര്‍ മോദിയുടെ പാര്‍ട്ടിയിലെത്തിയാല്‍ വിശുദ്ധരാക്കപ്പെടും. അങ്ങനെ അഴിമതിക്കെതിരെ ഒരു പ്രത്യേക തരം പോരാട്ടമാണ് മോദിയും ബിജെപിയും നടത്തുന്നത്.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും