EXPLAINER

കൊളോണിയൽ നിയമങ്ങളെ പൊളിച്ചെഴുതിയോ ഭാരതീയ ന്യായ സംഹിത? എന്താണ് യാഥാർഥ്യം?

വെബ് ഡെസ്ക്

രാജ്യത്തിന്റെ ക്രിമിനൽ നിയമസംവിധാനത്തെ പൊളിച്ചെഴുതാൻ ലക്ഷ്യമിടുന്നവയാണ് കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയ മൂന്ന് പുതിയ ബില്ലുകൾ. കൊളോണിയൽ കാലത്തെ നിയമങ്ങൾ മാറ്റി, പൗരന്മാർക്ക് നീതി പ്രദാനം ചെയ്യുന്നവയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ ബില്ലുകളെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. 2023 ഓഗസ്റ്റിലായിരുന്നു ആദ്യമായി ഈ ബില്ലുകൾ കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിച്ചത്. അവിടെനിന്നും പല ഭേദഗതികളും മാറ്റങ്ങളും ഉൾപ്പെടുത്തിയ രണ്ടാമത്തെ രൂപമാണ് നിലവിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാൻ ഒരുങ്ങുന്നത്.

നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പഴയ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ അതേ ചട്ടക്കൂടിൽനിന്നുകൊണ്ടാണ് പുതിയ നിയമസംഹിതയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാജ്യദ്രോഹക്കുറ്റം എടുത്തുകളഞ്ഞെങ്കിലും സർക്കാരിനെതിരെയുള്ള വിമത ശബ്‍ദങ്ങളെ നിശബ്ദമാക്കാനുള്ള വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിൽ ഉണ്ടെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര മന്ത്രി അവകാശപ്പെടുന്നത് പോലെ വിപ്ലവകരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാനായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം, തീവ്രവാദത്തെ നിർവചിക്കുക, ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പരമാവധി ശിക്ഷ, വാഹമിനിടിച്ചിട്ടിട്ട് നിർത്താതെ പോകുന്നതിന് പത്ത് വർഷം തടവ് എന്നിങ്ങനെ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. വിവാഹേതര ബന്ധം കുറ്റകൃത്യമാക്കണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ ഉണ്ടായിരുന്നെങ്കിലും സുപ്രീംകോടതിയുടെ വിധിയെ റദ്ദ് ചെയ്യുന്ന തീരുമാനാകുമെന്നതിനാൽ അതൊഴിവാക്കിയിട്ടുണ്ട്. പല നിയമങ്ങളുടെ വകുപ്പുകളിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പുതുക്കിയ കരട് പരസ്യമാക്കിയത്.

പുതുതായി ഉൾപ്പെടുത്തിയവ

ബലാത്സംഗത്തിന് ഇരയായവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ കോടതി നടപടികൾ കോടതിയുടെ മുൻ‌കൂർ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള വകുപ്പ് പുതിയ നിയമത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. ബലാത്സംഗ കേസുകളിലെ വിചാരണ വേളയിൽ തന്ത്രപ്രധാനമായ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന മാധ്യമ കവറേജ് തടയാനാണ് ഈ വകുപ്പ്.

സഭയില്‍ ബില്ലിന്‍റെ ചർച്ചയ്ക്കിയെ

കൂടാതെ 86-ാം വകുപ്പ്, സ്ത്രീകൾക്കെതിരെ ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന "ക്രൂരത" നിർവചിക്കുന്നുണ്ട്. പുതിയ കരടിലെ നിയമപ്രകാരം, സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രവൃത്തികളെയും ക്രൂരതയുടെ നിവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ശാരീരിക ആക്രമണം മാത്രമായിരുന്നു ഇതിന്റെ കീഴിലുണ്ടായിരുന്നത്.

ഒഴിവാക്കിയവ

ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം വയ്ക്കാൻ ഉദ്ദേശിച്ചുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ, 2023ൽനിന്ന് നേരത്തെയുണ്ടായിരുന്ന സെക്ഷൻ 377 ഒഴിവാക്കി. എല്ലാ ലിംഗഭേദങ്ങളിലും ഓറിയന്റേഷനിലുമുള്ള മുതിർന്നവർക്കിടയിൽ നടക്കുന്ന സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധവും മൃഗങ്ങൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെയും ക്രിമിനൽ കുറ്റമാക്കുന്നതായിരുന്നു ഈ വകുപ്പ്.

തീവ്രവാദത്തിന്റെ നിർവചനം

രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ ഘടനകളെ അസ്ഥിരപ്പെടുത്തുന്നതിനോ തകർക്കുന്നതിനോ വേണ്ടിയുള്ള ശ്രമമായിരുന്നു മുൻപ് തീവ്രവാദമെന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അതിനെയെല്ലാം നിരാകരിച്ചുകൊണ്ട് "പരമാധികാരം", "സാമ്പത്തിക സുരക്ഷ", "ധന സ്ഥിരത" തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ തീവ്രവാദമെന്നതിന്റെ നിർവചനത്തിലും വ്യാപ്തിയിലും കാര്യമായ മാറ്റമാണ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബില്ലിൽ വരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത എന്നീ ഘടകങ്ങളെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലാണ് ബി എൻ എസിലെ തീവ്രവാദത്തിനുള്ള നിർവചനം.

വിവാഹേതര ബന്ധം, ദമ്പതികൾക്കിടയിലെ ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികത എന്നിവ കുറ്റകരമാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല

വ്യാജ കറൻസിയുടെയോ മറ്റ് വസ്തുക്കളുടെയോ ഉത്പാദനം, കള്ളക്കടത്ത്, അല്ലെങ്കിൽ പ്രചാരം എന്നിവയിലൂടെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ദോഷം വരുത്തുന്ന ഏതൊരു പ്രവൃത്തിയും ഇനിമുതൽ 'ഭീകരപ്രവർത്തനത്തിന് കീഴിൽ വരും. ഇതുകൂടാതെ, ഇന്ത്യയിലോ ഏതെങ്കിലും വിദേശ രാജ്യത്തോ ഉള്ള ഇന്ത്യക്കാർക്കിടയിൽ ഭീകരത സൃഷ്ടിക്കുകയോ അല്ലെങ്കിൽ അതുണ്ടാക്കാൻ സാധ്യതയുള്ളതോ ആയ പ്രവർത്തനങ്ങൾക്ക് ശ്രമിക്കുകയോ ചെയ്യുന്നതും തീവ്രവാദപരിധിയിൽ വരും.

ഏതെങ്കിലും പൊതു പ്രവർത്തകനെതിരെ ക്രിമിനൽ ബലപ്രയോഗം നടത്തുന്നതും മേല്പറഞ്ഞ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 113-ാം വകുപ്പ് പ്രകാരം, യുഎപിഎ വകുപ്പ് ഉൾപ്പെടുത്താനുള്ള അധികാരം പോലീസ് സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്ക് നൽകുന്നു.

സാമൂഹിക സേവനം

സാമൂഹിക സേവനത്തെ പരിഷ്കരിച്ച ബില്ലുകൾ കൂടുതൽ വ്യക്തമായി നിർവചിക്കുന്നുണ്ട്. തടവ്, പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നിവയ്‌ക്ക് പുറമേ ശിക്ഷയുടെ മറ്റൊരു രൂപമായി സാമൂഹിക സേവനത്തെ ബില്ലിന്റെ ആദ്യ കരടിൽ നിര്ദേശിച്ചിരുന്നെങ്കിലും ഇതിനു കീഴിൽ എന്തൊക്കെ ഉൾപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ പരിഷ്കരിച്ച ബില്ലിൽ, സമൂഹത്തിന് പ്രയോജനപ്പെടുന്ന, കുറ്റവാളികൾക്കുള്ള ശിക്ഷയുടെ ഒരു രൂപമായി വർത്തിക്കുന്ന, കോടതി ഉത്തരവിട്ട ഏതൊരു ജോലിയെയും സാമൂഹിക സേവനമായി നിർവചിക്കുന്നുണ്ട്. ഒന്നാം ക്‌ളാസ്, രണ്ടാം ക്‌ളാസ് മജിസ്‌ട്രേറ്റുകൾക്കാണ് സാമൂഹിക സേവനമൊരു ശിക്ഷയായി നൽകാനുള്ള അധികാരം.

ആൾക്കൂട്ട കൊലപാതകം

ആൾക്കൂട്ട കൊലപാതകത്തെ ക്രിമിനൽ നിയമങ്ങളുടെ കീഴിൽ ഉൾപ്പെടുത്തിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. ബില്ലിന്റെ ആദ്യ രൂപത്തിൽ ആൾക്കൂട്ടക്കൊലപാതകത്തിന് കുറഞ്ഞത് ഏഴ് വർഷം വരെയായിരുന്നു ശിക്ഷ. എന്നാൽ പുതുക്കിയ ബില്ലിൽ ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായാണ് നിർവചിച്ചിരിക്കുന്നത്.

മാറ്റമില്ലാതെ തുടരുന്നത്

വിവാഹേതര ബന്ധം, ദമ്പതികൾക്കിടയിലെ ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികത എന്നിവ കുറ്റകരമാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. വ്യഭിചാരം സംബന്ധിച്ച ഐ പി സിയിലെ 497 വകുപ്പ് വിവേചനപരവും സ്ത്രീകളുടെ അന്തസ്സിന് വിരുദ്ധവുമാണെന്ന് പരിഗണിച്ച് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഒപ്പം പ്രായപൂർത്തിയായവർ തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ്ഗരതിയും നിയമപരമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നിയമങ്ങൾ ഒഴിവാക്കിയത്.

ചികിത്സയ്ക്കിടെ രോഗി മരിച്ചാൽ ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ബുധനാഴ്ച അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നെങ്കിലും അത് തെറ്റാണെന്ന് ബില്ലിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ വ്യക്തമായിരുന്നു. അശ്രദ്ധമൂലം രോഗിക്ക് ജീവഹാനിയുണ്ടായാൽ രണ്ടുവർഷം വരെ ശിക്ഷയാണ് ബി എൻ എസ് 2023 വ്യവസ്ഥ ചെയ്യുന്നത്.

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

അടിയന്തരാവസഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി