INDIA

വാക്സിനേഷൻ എടുക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കുന്നത് സ്വകാര്യത ലംഘനം അല്ല; മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്ക്

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെ വിവരം കമ്പനികൾ ശേഖരിക്കുന്നത് സ്വകാര്യത ലംഘനമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് പ്രകാരം കമ്പനിക്കെതിരെ നടപടികൾ സ്വീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കിയതിന് ടെലികോം ഭീമനായ ഭാരതി എയർടെലിനും അതിൻ്റെ ഉദ്യോഗസ്ഥർക്കും എതിരായ കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് നിരീക്ഷണം നടത്തിയത്.

"വാക്‌സിനേഷൻ എടുക്കാത്ത ജീവനക്കാരുടെ പട്ടിക ലഭിച്ചതിന് ശേഷം കമ്പനി നടത്തുന്ന പ്രവർത്തനങ്ങൾ, സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ പ്രചരിപ്പിക്കുന്നതിന് തുല്യമാകില്ല. വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനി അവരുടെ ജീവനക്കാരുമായി ബന്ധം പുലർത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് ആക്രമണത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിലെ ലക്ഷ്യം," കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഉദുമൽപേട്ടയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ മുമ്പാകെയുള്ള സമൻസും മറ്റ് നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതി എയർടെൽ അതിൻ്റെ ഉദ്യോഗസ്ഥർ മുഖേന സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്ത ജീവനക്കാരുടെ പട്ടിക കമ്പനി ശേഖരിച്ചിരുന്നു. വാക്സിൻ എടുക്കാൻ തയാറാകാത്ത ജീവനക്കാരോട്പ രോഗം പടരാതിരിക്കാൻ ഓഫീസിൽ വരരുതെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കമ്പനിയും ഉദ്യോഗസ്ഥരും സ്വകാര്യത ലംഘനം നടത്തിയെന്ന് ആരോപിച്ച് കമ്പനിയിലെ ജീവനക്കാരനായ കാമാത്‌സി ശങ്കർ അറുമുഖം നൽകിയ പരാതിയിലാണ് നടപടികൾ ആരംഭിച്ചത്. പരാതി പരിഗണിച്ച മജിസ്‌ട്രേറ്റ് 2022 ഫെബ്രുവരിയിൽ കമ്പനി അധികൃതർക്ക് സമൻസ് അയച്ചു.

പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് വെങ്കിടേഷ് തൻ്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവയ്പ് എടുക്കാതെയും കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാതെയും ഓഫീസിൽ ശാരീരികമായി ജോലിക്ക് ഹാജരാകരുതെന്ന് കമ്പനി പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് കമ്പനി ജീവനക്കാരന് മേൽ അടിച്ചേൽപ്പിച്ചതായി കണക്കാക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. "ഹർജിക്കാരായ കമ്പനിയുടെ ഈ നടപടി പ്രതിഭാഗം ജീവനക്കാരൻ്റെ മേൽ അടിച്ചേൽപ്പിച്ച നിർബന്ധമായി കണക്കാക്കാനാവില്ല. വാസ്തവത്തിൽ, പ്രയാസകരമായ സമയങ്ങളിൽ കോടതികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും പിന്തുടരുന്ന മാനദണ്ഡമാണിത്," ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

അതിനാൽ, വാക്സിനേഷൻ എടുക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കുന്നത് സെൻസിറ്റീവ് ഡാറ്റയുടെ പ്രചാരത്തിന് തുല്യമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം