INDIA

വീണ്ടും 'ഒന്നായി' അവർ; ഒരേ കാറിൽ യാത്ര, ഒരേ തീന്മേശയിൽ പ്രഭാത ഭക്ഷണം

ദ ഫോർത്ത് - ബെംഗളൂരു

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ചേർന്ന നിയമസഭാ കക്ഷി യോഗത്തിലായിരുന്നു അവസാനമായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒരുമിച്ചുണ്ടായത്. അതിനുശേഷം മുഖ്യമന്ത്രിക്കസേരയുടെ പേരിൽ തമ്മിൽതല്ല് തുടങ്ങിയ നേതാക്കൾ മനസുകൊണ്ട് ഇരു ധ്രുവങ്ങളിലായിരുന്നു.

ഹൈക്കമാൻഡ് നേതാക്കൾക്ക് മുന്നിലും കോൺഗ്രസ് അധ്യക്ഷന് മുന്നിലും രാഹുൽ ഗാന്ധിക്ക് മുന്നിലും ഇരുവരുമെത്തിയത് വെവ്വേറെ. തിരഞ്ഞെടുപ്പിന് മുൻപ് തോളിൽ കയ്യിട്ട്‌ ചിരിച്ചുനിന്ന നേതാക്കളെ ഞായറാഴ്ചയ്ക്ക് ശേഷം ചിരിച്ച മുഖത്തോടെ ആരും കണ്ടില്ല.

നേതാക്കളെ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ച് നിർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച അന്തിമ തീരുമാനം വന്ന വ്യാഴാഴ്ച, പ്രഭാതഭക്ഷണം കഴിക്കാൻ ഒരു തീന്മേശയ്ക്ക് ചുറ്റുമിരുന്നതോടെ ഇരുവർക്കുമിടയിൽ മഞ്ഞുരുകി.

കെ സി വേണുഗോപാലിന്റെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണത്തിന് ഏർപ്പാട് ചെയ്തത്. ഡൽഹിയിൽ സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്ന സിദ്ധരാമയ്യയും സഹോദരൻ ഡി കെ സുരേഷ് എംപിയുടെ വീട്ടിലുണ്ടായിരുന്ന ഡി കെ ശിവകുമാറും ഹൈക്കമാൻഡ് നിർദേശിച്ച പോലെ ഒരേ കാറിലായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലെത്തിയത്.

മൂവരും ചേർന്ന് ഫോട്ടോ പോസിങ് കഴിഞ്ഞ ശേഷം കെ സി വേണുഗോപാലിന്റെ വീട്ടിലേക്ക് തിരിച്ചു. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ കാറിന്റെ മുൻ സീറ്റിലും നിയുക്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പിൻസീറ്റിലുമിരുന്നായിരുന്നു യാത്ര.

വൈകിട്ട് ബെംഗളൂരുവിൽ നിശ്ചയിച്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ ഇരുവരും ബെംഗളൂരുവിലേക്ക് തിരിക്കും. ആഹ്ളാദാരവങ്ങളോടെ ഇരുവരെയും സ്വീകരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പ്രവർത്തകർ.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്