INDIA

നോട്ടുനിരോധനവും തൊഴിലവസരങ്ങളും; മോദിയുടെ ധവളപത്രം കാണാതെ പോയ മുൻ 'അവകാശവാദങ്ങൾ'

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മോദി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ലോക്‌സഭയില്‍ സമർപ്പിച്ച ധവളപത്രത്തിന്മേല്‍ ചർച്ചകൾ സജീവമാകുകയാണ്. യുപിഎ ഭരണകാലത്തു തകർന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പത്ത് വർഷം കൊണ്ട് പുരോഗതിയുടെ പാതയിൽ എത്തിച്ചുവെന്നാണ് കേന്ദ്രത്തിന്റെ ധവളപത്രം സ്ഥാപിക്കുന്നത്. പക്ഷെ നേട്ടങ്ങളുടെ ലിസ്റ്റിൽ മോദിയുടെ ധവളപത്രം കാണാതെ പോയ രണ്ട് മുന്‍ അവകാശവാദങ്ങളുണ്ട്. പ്രസിദ്ധമായ 'നോട്ടുനിരോധനവും' പുതിയ തൊഴിലവസരങ്ങളുടെ രേഖകളും.

ഏഴ് വർഷം മുൻപ് കള്ളപ്പണത്തിന്മേലുള്ള 'സർജിക്കൽ സ്ട്രൈക്ക്' എന്ന് വിശേഷിപ്പിച്ച് മോദി സർക്കാർ പ്രഖ്യാപിച്ച നോട്ടുനിരോധനം ധവളപത്രത്തിൽ എവിടെയും പരാമർശിക്കുന്നില്ല. ഒരൊറ്റ തവണ മാത്രമാണ് കള്ളപ്പണം പോലും ഇതിൽ ഇടം നേടിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള പുതിയ തൊഴിലവസരങ്ങളെക്കുറിച്ചും പരാമർശമില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കീഴിലുണ്ടായിരുന്ന യുപിഎ സർക്കാരിന്റെയും എൻഡിഎ സർക്കാരിന്റെയും പത്തുവർഷത്തെ പ്രകടനം താരതമ്യം ചെയ്യുമ്പോൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ കഴിഞ്ഞ പത്ത് വർഷം ഒരു രീതിയിലും മികച്ചതായിരുന്നില്ല എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അതേസമയം രാജ്യത്തെ സംഘടിത സമ്പദ്‌വ്യവസ്ഥയെ തകർത്ത തീരുമാനമായിരുന്നു മോദി സർക്കാരിന്റെ നോട്ടുനിരോധനം.

രാജ്യത്ത് നിന്നും കള്ളപ്പണം തുടച്ചുനീക്കാൻ മോദി സർക്കാർ കൈക്കൊണ്ട ചരിത്രനീക്കമായിട്ടാണ് നോട്ടുനിരോധനത്തെ സർക്കാർ വിലയിരുത്തുന്നത്. അതേസമയം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വ്യാഴാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച 59 പേജുള്ള ധവളപത്രത്തിൽ മോദി സർക്കാരിന്റെ ഈ ചരിത്ര നേട്ടത്തെപ്പറ്റി യാതൊരു പരാമർശവുമില്ല. 2004നും 2014നും ഇടയിൽ യുപിഎ സർക്കാർ നടത്തിയ അഴിമതികളുടെ പട്ടിക വിശദമായി വിവരിക്കുന്നുണ്ട്. എന്നാൽ കള്ളപണം ഇല്ലാതാക്കാൻ നോട്ടുനിരോധനം എങ്ങനെയാണ് രാജ്യത്തെ സഹായിച്ചുവെന്ന് ഒരു വാരി പോലും പരാമർശിക്കുന്നില്ല. ‘കാഷ് ഇൻ സർക്കുലേഷൻ’ പോലുള്ള പദങ്ങളും ധവളപത്രത്തിൽ നിന്നും 'മിസ്സിംഗ്' ആണ്. 59 പേജുള്ള ധവളപത്രത്തിൽ ഒരൊറ്റ തവണയാണ് 'കള്ളപ്പണം' കാണാനാകുക. 'കളളപ്പണം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടികൾ എൻഡിഎ സർക്കാർ തുടരുകയാണ്,' .

കള്ളപ്പണത്തിനെതിരെയുള്ള സർജിക്കൽ സ്ട്രൈക്ക് അഥവാ നോട്ടുനിരോധനം

2016 നവംബര്‍ എട്ട്, രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി ചരിത്ര പ്രഖ്യാപനം നടത്തി, നോട്ടുനിരോധനം. അര്‍ധരാത്രിയോടെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മൂന്ന് ലക്ഷ്യങ്ങൾ മുറുകെപ്പിടിച്ചായിരുന്നു മോദി സർക്കാരിന്റെ നോട്ടുനിരോധനം - കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കും, ക്യാഷ്‌ലെസ് ഡിജിറ്റൽ ഇക്കോണമി സാധ്യമാക്കും, ഭീകര സംഘടകൾക്കുള്ള പണമൊഴുക്ക് തടയും. ഈ മൂന്ന് ലക്ഷ്യങ്ങളും ഫലം കണ്ടോ?

കള്ളപണം ഇല്ലാതായോ എന്ന് കണക്ക് പരിശോധിച്ചാല്‍ മനസ്സിലാവും. നിരോധിക്കപ്പെട്ട പണത്തില്‍ 99 ശതമാനവും തിരിച്ചെത്തിയാണ് റിസര്‍വ് ബാങ്കിന്റെ ഡാറ്റ പറയുന്നത്. 15.41 ലക്ഷം കോടിയുടെ നോട്ടുകളാണ് അസാധുവാക്കിയത്. അതില്‍ 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തി. എത്ര കള്ളപണം പിടിച്ചുവെന്നതും പറയാനാവില്ല. കാരണം അതിന്റെ ഏകദേശ കണക്ക് പോലും ലഭ്യമല്ല.

നാല് ലക്ഷത്തോളം കള്ളപണമാണ് മോദി സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കള്ളപണം തിരിച്ചെത്തിക്കുന്നതില്‍ നോട്ടുനിരോധനം വന്‍ പരാജയമായി. കള്ളനോട്ടുകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന വാദവും ഇതുപോലെ പൊളിഞ്ഞതാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 10.7 ശതമാനമാണ് കള്ളനോട്ടുകളുടെ എണ്ണം വര്‍ധിച്ചതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടുനിരോധനം ചോദ്യം ചെയ്തു കൊണ്ടുള്ള 58 ഹര്‍ജികള്‍ക്കുള്ള മറുപടിയായി കേന്ദ്രം സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ടു നിരോധിക്കാന്‍ കാരണമെന്നാണ് വ്യക്തമാക്കിയത്.

2016ൽ പ്രഖ്യാപിച്ച നോട്ടുനിരോധനം രാജ്യത്തുടനീളമുള്ള ജനങ്ങളെ പ്രതികൂലമായാണ് ബാധിച്ചത്, പ്രതേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ താമസിച്ചിരുന്നവർക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഈ നടപടി മൂലം നേരിടേണ്ടി വന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ 82 പേർ രാജ്യത്ത് മരിച്ചതായി ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യുപിഎ സർക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് അക്കമിട്ട് പറയുന്നുണ്ട് മോദി സർക്കാരിന്റെ ധവളപത്രം. കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള യുപിഎ സർക്കാർ വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്ന സമ്പദ്‌വ്യവസ്ഥയെ കുത്തനെ തകർത്തെറിഞ്ഞു എന്നാരോപിച്ച് അഴിമതിയിൽ മുങ്ങിയ രാജ്യത്തെ എൻഡിഎ സർക്കാർ വിജയകരമായി തരണം ചെയ്യുകയും ഇന്ത്യയെ സുസ്ഥിരമായ വളർച്ചയുടെ പാതയിലേക്ക് എത്തിക്കുകയും ചെയ്തുവെന്നാണ് ധവളപത്രത്തിൽ വ്യക്തമാക്കുന്നത്.

അധികാരത്തിലെത്തിയാൽ ആദ്യം പ്രതിവർഷം ഒരു കോടി തൊഴിലവസരങ്ങൾ നടപ്പിലാക്കുമെന്നായിരുന്നു 2013ൽ നരേന്ദ്ര മോദി നടത്തിയ വാഗ്ദാനം. പിന്നീട് അധികാരത്തിലെത്തിയ ശേഷവും പുതിയ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നുന്നെങ്കിലും അതൊന്നും പ്രാബല്യത്തിൽ വന്നില്ല.

2004 - 2014 കാലായളവിൽ നയപരമായി ആസൂത്രണം നടത്താത്തതിന്റെ അപര്യാപ്തത മൂലം യുപിഎ സർക്കാരിന്റെ കാലത്ത് സാമൂഹിക മേഖലയിൽ നിരവധി പദ്ധതികൾക്കായി വലിയ തുക ചെലവഴിക്കാതെ പോയി, ഇത് ഗവൺമെൻ്റിൻ്റെ പല പദ്ധതികളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തിയെന്ന് ധവളപത്രത്തിൽ കേന്ദ്രം ആരോപിക്കുന്നു.

കേന്ദ്രസർക്കാരിന്റെ ധവളപത്രത്തിന് മണിക്കൂറുകൾക്ക് മുൻപ് കേന്ദ്രത്തിന്‍റെ ഭരണപരാജയം അക്കമിട്ട് നിരത്തി കോൺഗ്രസ് പുറത്തിറക്കിയ ‘ബ്ലാക്ക് പേപ്പറിൽ' നോട്ടുനിരോധനത്തെ കുറിച്ച് പരാമർശമുണ്ട്. 2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുർബലമായിരുന്നു എന്നാണ് ധവള പത്രം സമർപ്പിക്കവെ ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ കുറ്റപ്പെടുത്തിയത്.

10 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ12ല്‍ നിന്ന് 11ലേക്കാണ് കോണ്‍ഗ്രസ് എത്തിച്ചത്. എന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ എൻഡിഎ സർക്കാർ മാറ്റിയെന്നാണ് അവകാശവാദം. അമൃതകാലം തുടങ്ങിയിട്ടേയുള്ളുവെന്ന് വാദിക്കുന്ന ധവളപത്രത്തിൽ 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് മോദി സർക്കാറിന്റെ ലക്ഷ്യമെന്നാണ് അവകാശപ്പെടുന്നത്. പക്ഷെ, കഴിഞ്ഞ പത്ത് വർഷത്തിൽ എൻഡിഎ സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സ്വപ്ന പദ്ധതികൾ പോലും മോദിയുടെ നേട്ടങ്ങളുടെ ധവളപത്രത്തിൽ ഇടം നേടാതെപോയ സാഹചര്യത്തിൽ വരും വർഷത്തിൽ ഇന്ത്യയുടെ വളർച്ച ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ