INDIA

മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഗവർണർ മന്ദിരത്തിലേക്ക് ഭരണമെത്തിക്കാൻ; രൂക്ഷവിമർശനവുമായി സ്റ്റാലിന്റെ പോഡ് കാസ്റ്റ്

വെബ് ഡെസ്ക്

സംസ്ഥാനങ്ങൾ തീരുമാനിച്ച പദ്ധതികൾ നടപ്പാക്കാൻ പോലും കേന്ദ്രസർക്കാർ സമ്മതിക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനങ്ങളെ പൂർണമായി ഇല്ലാതാക്കാൻ കഴിയാത്തതുകൊണ്ട് അവയെ മുനിസിപ്പാലിറ്റികളാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പോഡ്കാസ്റ്റ് പരിപാടിയായ 'സ്പീക്കിംഗ് ഫോർ ഇന്ത്യ' പോഡ്കാസ്റ്റ് സീരീസിന്റെ മൂന്നാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ രണ്ടാമത്തെ വലിയ ജനാധിപത്യ സംവിധാനത്തെ 'ശിഥിലമാക്കി തകർത്ത്' ഒരൊറ്റ പാർട്ടിയിലേക്കും ഒരൊറ്റ നേതൃത്വത്തിലേക്കും കൊണ്ടുപോകാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ മുഖം പ്രസിദ്ധീകരിക്കാതെ സംസ്ഥാനങ്ങൾ ഒരു പദ്ധതിയും നടപ്പാക്കരുതെന്നും അത്തരത്തിൽ ചെയ്താൽ സംസ്ഥാന സർക്കാർ പദ്ധതികൾക്കുള്ള ധനസഹായം നിർത്തുമെന്നുമാണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

തന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാപക തത്വങ്ങളിലൊന്നാണ് സംസ്ഥാന സ്വയംഭരണാധികാരമാണെന്നും കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനങ്ങൾക്ക് കൂടുതൽ അവകാശങ്ങൾ നേടിയെടുക്കാൻ കരുണാനിധി ഉൾപ്പെടെയുള്ള മുൻഗാമികൾ പ്രവർത്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുവദിച്ചിരിക്കുന്ന അധികാരങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ലെന്നും സംസ്ഥാനങ്ങളിലെ മുഴുവൻ ഭരണവും ഗവർണറിലേക്ക് എത്തിക്കുന്നത് ബിജെപിയുടെ പ്രവർത്തന പദ്ധതിയായി മാറിയെന്നും സ്റ്റാലിൻ പറഞ്ഞു.

ജിഎസ്ടി ഉപയോഗിച്ച് സംസ്ഥാനങ്ങളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതം കേന്ദ്രം കൃത്യസമയത്ത് നൽകുന്നില്ല്. ഇതുമൂലം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി ഐസിയുവിലാണ്. 12-ാം ധനകാര്യ കമ്മീഷനിലെ ഫണ്ട് വിഹിതം കുറഞ്ഞതിനാൽ, കഴിഞ്ഞ 19 വർഷത്തിനിടെ തമിഴ്നാടിന് ഏകദേശം 85,000 കോടി രൂപയുടെ നഷ്ടമുണ്ടായി, ഇനി മുതൽ ഓരോ വർഷവും 10,000 കോടിയിലധികം രൂപയുടെ നഷ്ടം നേരിടാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയെ കേന്ദ്രീകരിക്കാതെ സംസ്ഥാന സൗഹൃദ സമീപനത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, സംസ്ഥാന മുഖ്യമന്ത്രിമാർ പങ്കെടുത്ത ആസൂത്രണ സമിതി പിരിച്ചുവിട്ട് 'നീതി ആയോഗ്' രൂപീകരിച്ചു. 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറയ്ക്കുകയും കൃത്യമായി കൂലി നൽകാതെയും ബി ജെ പി സർക്കാർ അവരെ ദുരിതത്തിലാക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.

ഈ അവസ്ഥ തമിഴ്‌നാടിന് മാത്രമാണെന്ന് കരുതരുതെന്നും ഇത് കേൾക്കുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നുവെന്നാരോപിച്ചാണ് സർക്കാർ കോടതിയെ സമീപിച്ചത്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹർജിയിൽ ആരോപിച്ചു. 2020 മുതൽ കൈമാറിയ 12 ബില്ലുകളാണ് ഗവർണർ പിടിച്ചുവെച്ചിരിക്കുന്നതെന്നും ഹർജിയിൽ തമിഴ്‌നാട് സർക്കാർ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍