INDIA

'തിരഞ്ഞെടുപ്പ് വിജയത്തിന് മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ല': വിമർശനവുമായി ആർഎസ്എസ് മുഖപത്രം

വെബ് ഡെസ്ക്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ലെന്ന് ആര്‍എസ്എസ്. തിരഞ്ഞെടുപ്പ് വിജയത്തിനായി ഈ രണ്ട് തന്ത്രങ്ങൾ മാത്രം പ്രയോഗിക്കുന്നതിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിമര്‍ശനമുയര്‍ത്തിയും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്തെത്തി. പ്രാദേശികതലത്തിലെ ശക്തമായ ഇടപെടലാണ് വിജയത്തിന് ആവശ്യമെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു

കർണാടക തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തെ വിശകലനം ചെയ്തുകൊണ്ടുള്ള എഡിറ്റോറിയലിലാണ് വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് 'മോദി മാജിക്' മാത്രം മതിയാകില്ല എന്നതിന്റെ സൂചനയാണ് കർണാടക തിരഞ്ഞെടുപ്പിലെ പരാജയമെന്നാണ് വിലയിരുത്തൽ.

ഞെട്ടിക്കുന്നതല്ലെങ്കിലും കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കറുടെ ആര്‍ട്ടിക്കൾ തുടങ്ങുന്നത്. ബിജെപിക്ക് സ്ഥിതിഗതികൾ വിലയിരുത്താനുള്ള ശരിയായ സമയമാണിതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനതലത്തിൽ സ്വാധീനം ചെലുത്താനായാൽ മാത്രമെ ഇനി തിരഞ്ഞെടുപ്പുകളിൽ വിജയം കാണാനാകൂ. കര്‍ണാടകയിൽ അതുണ്ടായില്ലെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തൽ.

നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം ബിജെപിക്ക് ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കേണ്ടി വന്നു. ദേശീയ തലത്തിലുള്ള പരിപാടികൾ ഉപയോഗിച്ച് വോട്ടർമാരെ ആകർഷിക്കാൻ ഭരണകക്ഷി പരമാവധി ശ്രമിച്ചു. അതേസമയം പ്രാദേശിക തലത്തിലെ വിഷയങ്ങളുയര്‍ത്താനാണ് കോൺഗ്രസ് പരമാവധി ശ്രമിച്ചത്. ഉയര്‍ന്ന പോളിങ് അനുകൂലമാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളെ നേതൃത്വം പരിഗണിച്ചില്ല.

കർണാടക തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ പ്രാദേശികവാദം ഉപയോഗിച്ചു.തിരഞ്ഞെടുപ്പുകളിൽ ഭാഷാപരമായ വിഭജനവും പ്രാദേശിക ഉപ-പ്രാദേശികവാദവും ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണ്. ഡോ. അംബേദ്കർ ഈ അപകടകരമായ തന്ത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓർഗനൈസർ

കർണാടകയിലെ വൻ വിജയത്തിലേക്ക് നയിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കൾ മുൻനിരയിൽ രംഗത്തിറങ്ങിയപ്പോൾ ദേശീയ നേതാക്കൾ നിസാരമായ പങ്കാണ് വഹിച്ചതെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. 2018 നേക്കാൾ അഞ്ച് ശതമാനം അധിക വോട്ടുകൾ നേടാൻ അതവരെ സഹായിച്ചു.

കർണാടക തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ കോണ്‍ഗ്രസ് പ്രാദേശികവാദം ഉപയോഗിച്ചുവെന്നും ഓര്‍ഗനൈസര്‍ പറയുന്നു . തിരഞ്ഞെടുപ്പുകളിൽ ഭാഷാപരമായ വിഭജനവും പ്രാദേശിക, ഉപ-പ്രാദേശികവാദവും ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണ്. ഡോ. അംബേദ്കർ ഈ അപകടകരമായ തന്ത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ മതവും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് നിരീക്ഷണം. ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് കോണ്‍ഗ്രസിന് മുസ്ലീങ്ങള്‍ വോട്ട് ചെയ്തതെന്നാണ് വിമര്‍ശനം.

രാഹുൽ ഗാന്ധിയുടെ റായ്ബറേലി, സ്മൃതിയുടെ അമേഠിയും, അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 695 സ്ഥാനാർഥികള്‍ ജനവിധി തേടും

സാദിഖലി എത്തിയില്ല, ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു; ലീഗ് - സമസ്ത ഭിന്നത തുറന്നുകാട്ടി സുപ്രഭാതം ദുബായ് എഡിഷന്‍ ഉദ്ഘാടനം

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

മോഹന്‍ലാല്‍@ 64, 'ലാലേട്ടൻ മൂവി ഫെസ്റ്റിവെല്ലില്‍' ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസ്

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം