INDIA

സർക്കാരില്ലാത്ത നാല് വർഷങ്ങൾ; ജമ്മു - കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്തെന്ന് നേതാക്കൾ

വെബ് ഡെസ്ക്

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. രാജ്യം പൊതു തിരിഞ്ഞെടുപ്പിന് മുന്നോടിയായ സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ സ്വതന്ത്യ സര്‍ക്കാരില്ലാതെ തുടരുകയാണ് ജമ്മു കശ്മീര്‍. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എന്തുകൊണ്ട് കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയാണ് ഈ വിഷയത്തില്‍ ചോദ്യങ്ങളുമായി ആദ്യം രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനത്തെ ജനങ്ങളെ പോലെ കശ്മീരിലെ ജനങ്ങൾക്കും തങ്ങളുടെ സമ്മതിദാന അവകാശം നിർവഹിക്കാനുള്ള അവകാശമില്ലേ എന്ന ചോദ്യത്തിന് ഇലക്ഷൻ കമ്മീഷൻ മറുപടി നൽകണമെന്നാണ് ഒമർ അബ്ദുള്ളയുടെ ആവശ്യം. ജനാധിപത്യ അവകാശങ്ങൾ നിറവേറ്റാൻ തെരുവിലിറങ്ങി സമരം ചെയ്യേണ്ട അവസ്ഥയാണെന്നും ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ തോൽവി ഭയമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വൈകാൻ കാരണമെന്ന് ഒമർ അബ്ദുള്ള

ബിജെപിയുടെ തോൽവി ഭയമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വൈകാൻ കാരണമെന്ന് ഒമർ അബ്ദുള്ള ആരോപിക്കുന്നു. അടുത്തിടെ ലഡാക് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി കനത്ത തോൽവി നേരിട്ടിരുന്നു. ഇക്കാര്യം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് തിരഞ്ഞെടുപ്പ് വൈകിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

അതേസമയം, ജമ്മു - കശ്മീർ മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നിരവധി ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു ഇക്കാര്യം സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ നിലപാട്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്തതിനു ശേഷം കശ്മീർ താഴ്വര ശാന്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും വാദം. ജമ്മു കശ്മീരില്‍ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നുമായിരുന്നു ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി, തിരഞ്ഞെടുപ്പ് നടത്തുക എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്രം അറിയിച്ചത്.

2018 ൽ അധികാരത്തിൽ വന്ന 2 വർഷവും 77 ദിവസവും മാത്രം ആയുസുണ്ടായിരുന്ന മെഹ്ബൂബ മുഫ്‌തി നേതൃത്വം നൽകിയ പിഡിപി-ബിജെപി സർക്കാരാണ് അവസാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ. ഈ സർക്കാരിനെ പിരിച്ചുവിട്ടാണ് 2019 ഓഗസ്റ്റ് 6ന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്. തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ ഭരണമാണ് കാശ്മീരിൽ. പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടർന്ന് 18 മാസം കാശ്മീരിൽ ഇന്റർനെറ്റ് ഇല്ലായിരുന്നു. 2021 ഫെബ്രുവരിയിലാണ് ഇന്റർനെറ്റ് പുനഃസ്ഥാപിക്കപ്പെടുന്നത്. രാഷ്ട്രീയ നേതാക്കൾ മാസങ്ങളോളം വീട്ടുതടങ്കലിലും, ജയിലിലും കിടക്കേണ്ടി വന്നു.

IPL 2024| സൂപ്പർ സ്റ്റബ്‌സ് ഫിനിഷ്! ലഖ്നൗവിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോർ

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും