INDIA

ഡല്‍ഹി അധികാരത്തർക്കം: പാർലമെന്റിൽ പാസാകുമോ കേന്ദ്രത്തിന്റെ ഓർഡിനൻസ് തന്ത്രം?

വെബ് ഡെസ്ക്

'ജനാധിപത്യ സംവിധാനത്തില്‍, ഭരണപരമായ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. സംസ്ഥാന ഭരണം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിർമാണം നടത്താൻ കഴിയുന്ന കാര്യങ്ങളില്‍ ഒരു സംസ്ഥാനത്ത് കേന്ദ്രത്തിന്റെ അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കില്‍, ഫെഡറല്‍ ഭരണ സംവിധാനവും പ്രാതിനിധ്യ ജനാധിപത്യ തത്വവും പൂർണമായും ഇല്ലാതാകും'.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാര തർക്കത്തില്‍ ഡല്‍ഹി സർക്കാരിനനുകൂലമായി വിധിച്ച സുപ്രീംകോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു. പക്ഷേ, കോടതി പറഞ്ഞ ഫെഡറല്‍ ഭരണ സംവിധാനത്തിനും ജനാധിപത്യ മരാദ്യകള്‍ക്കും കേന്ദ്രം വിലയിട്ടത് വെറും ഒരാഴ്ചത്തേക്കാണ്.

കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, ഭരണപരമായ അധികാരം ഡല്‍ഹി സർക്കാരിനെന്ന സുപ്രധാന വിധി വന്ന് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും കേന്ദ്രം പുതിയ തന്ത്രമിറക്കി. സംസ്ഥാന സർക്കാരിന് കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരങ്ങള്‍ മറികടക്കാൻ ഓർഡിനൻസ് ഇറക്കിയാണ് കേന്ദ്രം തടയിട്ടത്. അധികാര തർക്കത്തില്‍ ഡല്‍ഹി സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നതോടെ കഥ അവസാനിച്ചെന്ന് കരുതിയെങ്കില്‍ നാടകാന്തം കേന്ദ്ര സർക്കാരിന്റെ ഡബിള്‍ ക്ലൈമാക്സാണ് ഓർഡിനൻസ്.

ഓർഡിനൻസ് പുറത്തിറക്കിയ സമയമാണ് മറ്റൊരു ശ്രദ്ധേയ സംഗതി. സുപ്രീംകോടതി വേനല്‍ക്കാല അവധിക്കായി പിരിഞ്ഞ ശേഷം വെള്ളിയാഴ്ച രാത്രി വളരെ വൈകി പുറത്തിറക്കിയ ഓർഡിനൻസിന് പരമാവധി സമയം കിട്ടുമെന്നതാണ് ആ പ്രത്യേകത. കോടതി ഇടപെടലിനുണ്ടാകുന്ന കാലതാമസവും പ്രതിരോധ മാർഗമാണ് കേന്ദ്രത്തിന്.

സുപ്രീം കോടതിയെ അപമാനിക്കുന്നതാണ് ഓർഡിനൻസെന്ന് ആം ആദ്‌മി പാർട്ടി കുറ്റപ്പെടുത്തുന്നു. കോൺഗ്രസും ഓർഡിനൻസിന് എതിർപ്പുയർത്തുന്നു. പരാജയപ്പെട്ടതിന്റെ തെളിവാണ് ഓർഡിനൻസെന്ന് അഭിഷേക് സിങ്‍വി പറഞ്ഞു. ഫെഡറലിസം നശിച്ചെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഓർഡിനൻസിനെതിരെ സിപിഎമ്മും രംഗത്തുവന്നിട്ടുണ്ട്. കോടതിയലക്ഷ്യമാണെന്ന് മാത്രമല്ല, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനും സുപ്രീകോടതി നിർവചിച്ചിരിക്കുന്ന ഉത്തരവാദിത്വത്തിന്റെയും ജനാധിപത്യ ഭരണത്തിന്റെയും മാനദണ്ഡങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതകളുണ്ടായാല്‍ അന്തിമ തീരുമാനം ലഫ്റ്റനന്റ് ഗവർണറുടെ അധികാരപരിധിയിലായിരിക്കും

പ്രത്യേക ഓർഡിനൻസ് പ്രകാരം നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സർവീസസ് അതോറിറ്റി രൂപീകരിച്ച് നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. കേന്ദ്ര സർക്കാർ പ്രതിനിധിയായി അന്തിമതീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാകും. മുഖ്യമന്ത്രി സമിതി അധ്യക്ഷൻ, ചീഫ് സെക്രട്ടറി, പ്രിൻസിപ്പല്‍ ഹോം സെക്രട്ടറി എന്നിവർ മറ്റംഗങ്ങള്‍. വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കാം.

സുപ്രീംകോടതി വിധിയെന്താണോ അതിന് നേർവിപരീതമായ അധികാര നീക്കം. കോടതി ഉത്തരവിലൂടെ കിട്ടിയ സംസ്ഥാനത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കാനാകുന്ന പഴുതുകളടച്ചുള്ള കേന്ദ്രസർക്കാർ തന്ത്രമാണ് ഓർഡിനൻസ്. വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കാമെന്നതാകും കേന്ദ്രത്തിന്റെ തുറുപ്പുചീട്ട്. ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതകളുണ്ടായാല്‍ അന്തിമ തീരുമാനം ലഫ്റ്റനന്റ് ഗവർണറുടെ അധികാരപരിധിയിലായിരിക്കും. ലഫ്റ്റനന്റ് ഗവർണർ കേന്ദ്ര സർക്കാർ പ്രതിനിധിയാണെന്നിടത്താണ് ട്വിസ്റ്റ്.

സുപ്രീംകോടതി വിധി

ഭരണഘടനയുടെ അനുച്ഛേദം 239 എഎ (3)(എ) അനുസരിച്ച് ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്നായിരുന്നു സുപ്രീംകോടതി വിധി. പോലീസ്, ഭൂമി, പൊതുസമാധാനം എന്നിവ ഒഴികെയുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്നും മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടതെന്നുമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.

കേസിന്റെ വഴികള്‍

രാജ്യതലസ്ഥാനവും സമ്പൂർണ സംസ്ഥാന പദവിയില്ലാത്തതുമായ ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചത് 2016 ഓഗസ്റ്റിലാണ്. മന്ത്രിസഭയുടെ നിർദേശപ്രകാരം ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കണമെന്ന ആവശ്യം തള്ളിയായിരുന്നു വിധി. ഇതിനെതിരെ ആംആദ്മി പാർട്ടി നല്‍കിയ ഹർജിയില്‍ ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019ലും സുപ്രീംകോടതി വിധിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ് കൂടുതൽ അധികാരമെന്ന് വ്യക്തമാക്കിയ കോടതി മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും നിർദേശിച്ചിരുന്നു. എന്നാൽ തർക്കം പിന്നീടും തുടരുകയായിരുന്നു.

തുടർന്ന് 2019 ഫെബ്രുവരി 14-ന് ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികൾ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് വിഷയം പിന്നീട് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് മൂന്നംഗ ബെഞ്ച് അഞ്ചംഗ ഭരണഘടന ബെഞ്ചിന് പിന്നീട് വിടുകയായിരുന്നു.

ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരെടുക്കുന്ന ഏത് തീരുമാനവും അസാധുവാണെന്നാണ് കേന്ദ്രത്തിന്റെ വാദം

തർക്കം എന്തിന്?

ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നെന്ന് ആരോപിച്ചാണ് ഡല്‍ഹി സർക്കാർ കോടതിയെ സമീപിച്ചത്. ഇതിനുപുറമെ, ഐഎഎസ് ഓഫീസർമാരുടെ നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകള്‍ തീർപ്പാക്കുന്നില്ല, അടിസ്ഥാന ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് തടസം നില്‍ക്കുന്നു തുടങ്ങിയ പരാതികളും സർക്കാർ ഉന്നയിച്ചിരുന്നു. രാഷ്ട്രപതിയുടെയും കേന്ദ്ര സർക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവർണറുടെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരെടുക്കുന്ന ഏത് തീരുമാനവും അസാധുവാണെന്നാണ് കേന്ദ്രത്തിന്റെ വാദം. മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഡല്‍ഹിയുടെ സാഹചര്യമെന്ന് സംസ്ഥാന സർക്കാരും വാദിച്ചു.

ഒടുവില്‍, ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ അറ്റകൈ പ്രയോഗം. ഓർഡിനൻസ് പാർലമെന്റിന്റെ രണ്ട് സഭകളിലും പാസാക്കണം. പ്രതിപക്ഷ പാർട്ടികള്‍ പ്രശ്നം ഉന്നയിക്കുമെന്നത് അവിതർക്കിതമാണ്. അത് മറികടക്കാനുള്ള കേന്ദ്രനീക്കമാണ് ഇനി അറിയേണ്ടത്.

വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപിറ്റല്‍സ്; സഞ്ജുവിനും സംഘത്തിനും 222 റണ്‍സ് വിജയലക്ഷ്യം

മൂന്നാം ഘട്ടത്തില്‍ 61.45 ശതമാനം പോളിങ്, പിന്നില്‍ മഹാരാഷ്ട്ര

ബിജെപിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ: 'എത്രയും പെട്ടെന്ന് നീക്കം ചെയ്യണം'; എക്‌സിനോട്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടിയുണ്ടായേക്കും