INDIA

ഡൽഹി ചീഫ് സെക്രട്ടറിയ്ക്കെതിരെയും കേസ്; എഎപി സർക്കാരിനെ വരിഞ്ഞുമുറുക്കി അന്വേഷണങ്ങൾ

വെബ് ഡെസ്ക്

കേസുകളും, വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങളുടെയും സമ്മര്‍ദത്തില്‍ തുടരുന്ന ഡല്‍ഹി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പുതിയ അന്വേഷണം. ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനും എതിരെയാണ് പുതിയ അന്വേഷണം. ഉത്തരാഖണ്ഡിലെ പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിയില്‍ അതിക്രമിച്ചു കയറല്‍, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും എസ് സി - എസ് ടി പീഠന നിരോധന നിയമ പ്രകാരവുമാണ് കേസ്.

ഉത്തരാഖണ്ഡിലെ അല്‍മോറ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 2 നാണ് പ്ലസന്റ് വാലി ഫൗണ്ടേഷന്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ വൈവിവിജെ രാജശേഖര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുമായി വിജിലന്‍സില്‍ നല്‍കിയ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എന്‍ജിഒ ഓഫീസില്‍ അതിക്രമം കാട്ടിയെന്നാണ് ആക്ഷേപം.

ഫെബ്രുവരി 14ന് ദഡകഡ ഗ്രാമത്തില്‍ എന്‍ജിഒ നടത്തുന്ന സ്‌കൂളിലേക്ക് ഉദ്യോഗസ്ഥര്‍ നാല് ആളുകളെ അയച്ചതായി പ്ലസന്റ് വാലി ഫൗണ്ടേഷന്‍ ആരോപിക്കുന്നു. ഈ നാലു പേര്‍ എന്‍ജിഒയുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് ചേംബര്‍ തകര്‍ക്കുകയും അഴിമതികളില്‍ അവരുടെ പങ്കാളിത്തം ഉണ്ടെന്ന് തെളിയിക്കുന്ന തെളിവുകളടങ്ങിയ ഫയലുകളും രേഖകളും പെന്‍ഡ്രൈവുകളും അപഹരിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ വിജിലന്‍സ് വകുപ്പിലും മറ്റ് ഫോറങ്ങളിലും നല്‍കിയ അഴിമതി സംബന്ധിച്ച പരാതികള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ജിഒ ഉദ്യോഗസ്ഥരെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ കൊണ്ടുവന്ന ടൈപ്പ്റൈറ്റഡ് രേഖകളില്‍ ഒപ്പിടാന്‍ പരാതിക്കാരനെ നിര്‍ബന്ധിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉണ്ട്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 63,000 രൂപ പ്രതികള്‍ കൈക്കലാക്കുകയും മടങ്ങുകയും ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു.

അൽമോറ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിൻ്റെ ഉത്തരവനുസരിച്ച് ഗോവിന്ദ്പൂരിലെ റവന്യൂ പോലീസ് സബ് ഇൻസ്‌പെക്ടറാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഐപിസിയിലെയും എസ്‌സി\എസ്ടി ആക്ടിലേയും സെക്ഷൻ 392 (കവർച്ച), 447 (ക്രിമിനൽ അതിക്രമം), 120 ബി (ക്രിമിനൽ ഗൂഢാലോചന), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവം അപമാനിക്കൽ), 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും മന്ത്രിമാര്‍ക്കെതിരായ അന്വേഷണവും തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് പുറത്താക്കിയിരുന്നു. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന 2007-ലെ കേസുമാണ് പുറത്താക്കലിന് കാരണമായി വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടിയത്. വിജിലന്‍സ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബിഭിനെ നിയമിച്ചിരിക്കുന്നതെന്നും പുറത്താക്കല്‍ ഉത്തരവില്‍ പറയുന്നു. നിയമനത്തില്‍ ചട്ടങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടില്ല. അതിനാല്‍, ഇത്തരം നിയമനങ്ങള്‍ അസാധുവാണെന്നും ഉത്തരവില്‍ പറയുന്നു.

ഏറ്റവും ഒടുവിലായി ഇഡി അന്വേഷണത്തിന് പിന്നാലെ മന്ത്രി രാജ് കുമാര്‍ ആനനന്ദ് മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടിവിട്ടത് ചെറിയ ആഘാതമല്ല പാർട്ടിക്കുണ്ടാക്കിയത്. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ നടത്തിവരുന്ന സമരങ്ങളിലെ പാര്‍ട്ടി എംപിമാരുടെ അഭാവവും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്.

ഇബ്രാഹിം റൈസി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു; കോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തെക്കന്‍-മധ്യ ജില്ലകളിൽ അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്

നാലാംനിലയില്‍ നിന്ന് വീണിട്ടും രക്ഷപെടുത്തിയ കുഞ്ഞിന്റെ മാതാവ് ജീവനൊടുക്കി; രമ്യ സൈബര്‍ ആക്രമണത്തിന്റെ ഇര