KERALA

റിയാസ് മൗലവി വധത്തില്‍ യുഎപിഎ ചുമത്താത്തതിനെയും അന്വേഷണത്തെയും ന്യായീകരിച്ച് മുഖ്യമന്ത്രി,'നല്ല രീതിയില്‍ അന്വേഷിച്ചു'

വെബ് ഡെസ്ക്

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസ് വിധിന്യായം സമൂഹത്തില്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി. അതേസമയം, പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താത്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു.

ഐ പി സി 153 എ പ്രകാരമുള്ള കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാന്‍ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണിത്. അറസ്റ്റിലായ ശേഷം പ്രതികള്‍ ജാമ്യം ലഭിക്കാതെ ഏഴ് വര്‍ഷവും ഏഴ് ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. യുഎപിഎ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീര്‍പ്പിന് വിട്ടതാണ്. യുഎപിഎ നിയമത്തെ അനുകൂലിക്കുന്നവരില്‍ നിന്നാണോ ഇപ്പോഴത്തെ വിമര്‍ശനമെന്നത് പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പരിസഹിച്ചു.

കേസില്‍ പ്രതികളെ വെറുതെവിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ചയാണെന്ന് ആരോപിച്ച് പ്രതിപക്ഷവും ചില മുസ്ലിം സംഘടനകളും രംഗത്തുവന്നിരുന്നു.

യുഎപിഎയെ സിപിഎം എതിര്‍ക്കുമ്പോഴും പിണറായി വിജയന്‍ അധികാരത്തില്‍വന്നതിന് ശേഷം വ്യാപകമായി ഈ നിയമം പ്രയോഗിക്കപ്പെട്ടിരുന്നു. കോഴിക്കോട് അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി ജയിലിലടച്ചതിനെയും ഏറ്റവും കൂടുതല്‍ ന്യായീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

കേസന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്ന് തന്നെ കേസന്വേഷണം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഏല്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുളള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയത്. സംഭവം നടന്ന് 96 മണിക്കൂറുകള്‍ തികയും മുന്‍പ് തന്നെ 2017 ന് മാർച്ച് മൂന്നിന് മൂന്നു പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ അന്ന് മുതല്‍ ഏഴു വര്‍ഷവും ഏഴുദിവസവും അവര്‍ വിചാരണ തടവുകാരായി ജയിലില്‍ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിനുവേണ്ടി ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ കര്‍ക്കശമായ നിലപാട് മൂലം ജാമ്യം ലഭിച്ചതേ ഇല്ല. എണ്‍പത്തിയഞ്ചാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും മികച്ച ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളുമായ അഡ്വ. അശോകനെ 2017 ജൂൺ 14ന് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുളള കുറ്റകൃത്യമാണ് നടന്നത് എന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2017 ജൂൺ 15ന് ഐപിസി 153എ കുറ്റപത്രത്തില്‍ ചേര്‍ക്കാൻ സര്‍ക്കാര്‍ അനുമതിപത്രം നല്‍കി. 97 സാക്ഷികളെയും 375 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 87 സാഹചര്യ തെളിവുകളും, 124 മേല്‍ക്കോടതി ഉത്തരവുകളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി

2019 ല്‍ വിചാരണ നടപടികള്‍ തുടങ്ങി. 2023 മേയ് ഒന്നിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അശോകന്‍ നിര്‍ഭാഗ്യവശാന്‍ മരണപ്പെട്ടു. വീണ്ടും ഭാര്യ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.അശോകന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ കോഴിക്കോട്ടെ അഡ്വ. ടി ഷാജിത്തിനെ സ്‌പെഷ്യല്‍പബ്ലിക്ക്‌ പ്രോസിക്യൂട്ടറായി നിയമിച്ചു.

കേസന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലര്‍ത്തിയത്. അതില്‍ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മര്‍ത്ഥയേയും അര്‍പ്പണബോധത്തെയും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. വിധി വന്നശേഷവും സര്‍ക്കാര്‍ ഈ കേസില്‍ പുലര്‍ത്തിയ ജാഗ്രതയും ആത്മാര്‍ത്ഥയും അര്‍പ്പണബോധവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ല. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല.

എന്നാല്‍ ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകള്‍ ശരിവെച്ചില്ല. ഇത് സമൂഹത്തില്‍ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. റിയാസ് മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മതവിദ്വേഷത്തിന്റെ ഭാഗമായി മനുഷ്യരെ കൊല്ലുന്ന രീതി എന്തു വിലകൊടുത്തും അവസാനിപ്പിക്കുക തന്നെ വേണം. ഇവിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലും നടപടികളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍