ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും

സമുദായ സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ലത്തീന്‍ സമുദായംഗവും അധ്യാപികയുമായ കെ ജെ ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയിലൂടെ സിപിഎം മൂര്‍ച്ചയുള്ള ഒരു കരുനീക്കമാണ് നടത്തിയിരിക്കുന്നത്

വളരുന്ന കേരളത്തിന്റെ മാറ്റങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളുന്ന ഇടം, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം, ജുഡീഷ്യല്‍ തലസ്ഥാനം, മെട്രോ നഗരം, രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിച്ച നഗരം... എറണാകുളത്തിന് വിശേഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എറണാകുളത്തെ ഒരേയൊരു രീതിയില്‍ മാത്രമേ വിശേഷിപ്പിക്കാനാകൂ, കോണ്‍ഗ്രസിനെ നെഞ്ചേറ്റുന്ന മണ്ഡലം എന്ന പേരില്‍. കാരണം 1952-ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ തിരു-കൊച്ചിയുടെ ഭാഗമായി നിന്നപ്പോള്‍ ഉള്‍പ്പടെ ഇതുവരെ നടന്ന 17 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നു തവണയൊഴികെ 14 തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് എറണാകുളം പാര്‍ലമെന്റിലേക്ക് അയച്ചത്. ഇതിനിടയില്‍ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും മാറി ചിന്തിക്കാന്‍ എറണാകുളത്തുകാർ തയാറായിട്ടുണ്ട്. രണ്ടു തവണയും സെബാസ്റ്റ്യന്‍ പോളായിരുന്നു വിജയി.

കടുത്ത യുഡിഎഫ് / കോണ്‍ഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ച സമയത്തും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും ഗ്രൂപ്പ് കളികളുമാണ് മണ്ഡലം കൈവിട്ടുപോയ ചുരുക്കം ചില അവസരങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുള്ളത്. അല്ലാത്ത പക്ഷം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നപ്പോഴെല്ലാം വന്‍ ഭൂരിപക്ഷം നല്‍കിയാണ് എറണാകുളത്തുകാർ അവരെ ജയിപ്പിച്ചുവിട്ടത്.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
കണ്ണിലുണ്ണിയാകാന്‍ ഉണ്ണിത്താന്‍, കണക്കുകൂട്ടി ബാലകൃഷ്ണന്‍, കരുത്തുകാട്ടാന്‍ അശ്വിനി; കാസര്‍ഗോഡ് കണ്ടുവച്ചതാരെ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രം

സംസ്ഥാന രൂപീകരണത്തിനു ശേഷം ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ ആകെ 18 തിരഞ്ഞെടുപ്പുകളാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇതുവരെ നടന്നിട്ടുള്ളത്. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പേ തന്നെ കോണ്‍ഗ്രസിന്റെ കൈപിടിച്ചാണ് എറണാകുളം ലോക്‌സഭയിലേക്ക് കയറിയത്. 1952-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന എറണാകുളം കോണ്‍ഗ്രസിന്റെ സി മുഹമ്മദ് ഇബ്രാഹിം കുട്ടിയെയാണ് തങ്ങളുടെ ആദ്യ എംപിയായി തിരഞ്ഞെടുത്തത്. കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പത്മനാഭ മേനോനെ 1,736 വോട്ടുകള്‍ക്കു തോല്‍പിച്ചാണ് ഇബ്രാഹിം കുട്ടി പാര്‍ലമെന്റിലെത്തിയത്.

പിന്നീട് സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലും എറണാകുളത്തുകാർ കോണ്‍ഗ്രസിനെ കൈവിട്ടില്ല. 1957-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 'കൈപ്പത്തി' ചിഹ്നത്തില്‍ എഎം തോമസ് മികച്ച ജയം നേടി പാര്‍ലമെന്റിലെത്തി. ഇടത് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എം എം അബ്ദുള്‍ ഖാദറിനെയാണ് തോമസ് പരാജയപ്പെടുത്തിയത്. 62-ലും തോമസില്‍ തന്നെ എറണാകുളത്തെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു. ഇത്തവണയും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചത് അബ്ദുള്‍ഖാദറായിരുന്നു. സിപിഎം മണ്ഡലത്തില്‍ ആദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ മത്സരത്തിനിറങ്ങിയതും അത്തവണയായിരുന്നു.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
നാലാമൂഴം തേടി ആന്റോ, അധ്യായം തുടങ്ങാന്‍ ഐസക്, അരങ്ങേറ്റം കുറിക്കാന്‍ അനില്‍; പത്തനംതിട്ടയില്‍ പടിയേറ്റം ആര്‍ക്ക്?

വിശ്വനാഥ മേനോന്റെ വിജയഭേരി

തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി എറണാകുളം തങ്ങളുടെ കുത്തകയാണെന്നു കരുതിയ കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമായിരുന്നു 1967-ല്‍ ലഭിച്ചത്. അത്തവണ സംസ്ഥാനമൊട്ടാകെ വീശിയടിച്ച ഇടത് തരംഗത്തില്‍ എറണാകുളം ചെഞ്ചെുവപ്പണിഞ്ഞു.

വി. വിശ്വനാഥ മേനോന്‍
വി. വിശ്വനാഥ മേനോന്‍

മുസ്ലീം ലീഗിനെ ഒപ്പം കൂട്ടി സപ്തകക്ഷി മുന്നണിയുണ്ടാക്കിയ സിപിഎം അത്തവണ കേരളം തൂത്തുവാരി. 19 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും ഒരു സീറ്റിലൊതുങ്ങിയ ആ തിരഞ്ഞെടുപ്പില്‍ എറണാകുളമെന്ന ഉരുക്കുകോട്ടയും കോണ്‍ഗ്രസിന് നഷ്ടമായി. സിപിഎമ്മിന്റെ വി. വിശ്വനാഥ മേനോന്‍ 16,606 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടില്‍ ചെങ്കൊടി നാട്ടിയത്. ഹാട്രിക് വിജയം തേടിയിറങ്ങിയ എ എം തോമസ് അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്. പോള്‍ ചെയ്തതില്‍ 47.4 ശതമാനം വോട്ടുകളും ഇടതുപക്ഷം സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് 43 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഎം സ്വന്തം ചിഹ്നത്തില്‍ മണ്ഡലത്തില്‍ വിജയം കൊയതതും ഈയൊരൊറ്റത്തവണ മാത്രമാണ്.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവും തേരോട്ടവും

1967-ലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ തൊട്ടടുത്ത തവണ (1971) വിശ്വനാഥ മേനോനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്. കോണ്‍ഗ്രസാകട്ടെ ഏതുവിധേനയും തങ്ങളും തട്ടകം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ലത്തീന്‍ സമുദായംഗമായ ഹെന്ററി ഓസ്റ്റിനെ കളത്തിലിറക്കി. വാശിയേറിയ പോരാട്ടം കണ്ട തിരഞ്ഞെടുപ്പില്‍ പക്ഷേ ഇത്തവണ 67 ആവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിനായില്ല. ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിശ്വനാഥ മേനോനെ വീഴ്ത്തി ഹെന്റ്‌റി മണ്ഡലം തിരിച്ചുപിടിച്ചു.

പിന്നീട് കോണ്‍ഗ്രസിന്റെ കുത്തക വാഴ്ചയ്ക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 71 മുതല്‍ 1996 വരെ എറണാകുളത്ത് ഇടതുപക്ഷത്തിന് നിലംതൊടാനായില്ല. ഇതിനിടെ കോണ്‍ഗ്രസിന്റെ ഹെന്ററി ഓസ്റ്റിന്‍, സേവ്യര്‍ അറയ്ക്കല്‍ എന്നിവര്‍ ഓരോ തവണ വീതവും പ്രൊഫ. കെ വി തോമസ് തുടര്‍ച്ചയായി മൂന്നു തവണയും എറണാകുളത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തി. 1984, 89, 1991 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാണ് കെ വി തോമസ് ഹാട്രിക് നേട്ടം കൊയ്തത്.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
തിരിച്ചു പിടിക്കാൻ കച്ച മുറുക്കി സിപിഎം, നിലനിർത്താൻ കോൺഗ്രസ്: ആലത്തൂർ ആർക്കൊപ്പം?

മുള്ളിനെ മുള്ളുകൊണ്ടെടുത്ത സിപിഎം

29 വര്‍ഷത്തിനു ശേഷമാണ് പിന്നീട് ഇടതുപക്ഷത്തിന് ഒരു അട്ടിമറി ജയം നേടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നു തന്നെ ആളെ കണ്ടെത്തിയുള്ള സിപിഎം തന്ത്രം 1996-ല്‍ വിജയം കണ്ടു. 1980-ല്‍ എറണാകുളത്തു നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ സേവ്യര്‍ അറയ്ക്കലിനെ കൂട്ടുപിടിച്ചാണ് ഇടതുപക്ഷം 96-ല്‍ അട്ടിമറി ജയം നേടിയത്.

1984-ല്‍ എറണാകുളത്ത് നിന്ന് തനിക്ക് വീണ്ടും ടിക്കറ്റ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന സേവ്യര്‍ അറയ്ക്കലിനെ വെട്ടി അന്ന് സംസ്ഥാന കോണ്‍ഗ്രസിലെ മറുവാക്കിന് എതിര്‍വാക്കില്ലാത്ത 'ലീഡര്‍' കെ കരുണാകരന്‍ രംഗത്തിറക്കിയത് തന്റെ അടുത്ത അനുയായിയായ കെ വി തോമസിനെയായിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് അധ്യാപകനായിരുന്ന തോമസ് അങ്ങനെ എറണാകുളത്ത് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി.

ഇത് സേവ്യര്‍ അറയ്ക്കലും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാക്കി. അത്തവണ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച സേവ്യര്‍ അറയ്ക്കലിനെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു. തല്‍ക്കാലം മത്സരരംഗത്തു നിന്ന് പിന്മാറിയെങ്കിലും പാര്‍ട്ടിയുമായുള്ള ഭിന്നത നിലനിന്നു പോന്നു. പാര്‍ട്ടിയില്‍ പിന്നീട് സേവ്യര്‍ അറയ്ക്കലിനെ ഒതുക്കാനുള്ള ശ്രമങ്ങളും കരുണാകരന്‍ നടത്തി. ഒടുവില്‍ 1995-ല്‍ കോണ്‍ഗ്രസ് വിട്ട സേവ്യര്‍ അറയ്ക്കലിനെ 96-ലെ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി സിപിഎം എറണാകുളത്ത് മത്സരിപ്പക്കുകയായിരുന്നു.

സേവ്യര്‍ അറയ്ക്കല്‍
സേവ്യര്‍ അറയ്ക്കല്‍

മണ്ഡലത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു പരിചയമുള്ള സേവ്യര്‍ അറയ്ക്കലിന്റെ വ്യക്തിപ്രഭാവം അത്തവണ ഇടതുപക്ഷത്തെ തുണച്ചു. തുടര്‍ച്ചയായ നാലം ജയം ലക്ഷ്യമിട്ടിറങ്ങിയ കെ വി തോമസിന് പിഴച്ചു. 30,385 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ വി തോമസിനെ തോല്‍പിച്ച് സേവ്യര്‍ അറയ്ക്കല്‍ എറണാകുളത്ത് ഒരിക്കല്‍ക്കൂടി ചെങ്കൊടി പാറിച്ചു. പക്ഷേ അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാനായില്ല. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് 1997 ഫെബ്രുവരി ഒമ്പതിന് അന്തരിച്ചു.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?

സെബാസ്റ്റിയന്‍ പോള്‍: ഉപതിരഞ്ഞെടുപ്പുകളുടെ വിജയി

സേവ്യര്‍ അറയ്ക്കലിന്റെ നിര്യാണത്തെത്തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം മുതലാക്കി ഇടതുപക്ഷം തന്നെ വിജയം നേടി. അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ സെബാസ്റ്റിയന്‍ പോളായിരുന്നു വിജയി. എന്നാല്‍ 1996-ലെ 11-ാം ലോക്‌സഭയ്ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് 1998-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എറണാകുളത്തിന്റെ ജനകീയനായ എംഎല്‍എ ജോര്‍ജ് ഈഡനെ കളത്തിലിറക്കിയ കോണ്‍ഗ്രസ് തന്ത്രം ഫലം കണ്ടു. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഈഡനായി. 12-ാം ലോക്‌സഭയും കാലാവധി പൂര്‍ത്തിയാക്കാതെ പിരിഞ്ഞതോടെ ഒരു വര്‍ഷത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് എത്തി.

സെബാസ്റ്റിയന്‍ പോള്‍
സെബാസ്റ്റിയന്‍ പോള്‍

ഈഡനെ തന്നെ നിര്‍ത്തിയ കോണ്‍ഗ്രസിന് പിഴച്ചില്ല. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടത് സ്വതന്ത്രന്‍ മാണി വിതയത്തിലിനെ തോല്‍പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ഈഡന്‍ വീണ്ടും പാര്‍ലമെന്റിലെത്തി. എന്നാല്‍ കാലാവധി തീരും മുമ്പേ രോഗബാധിതനായി ജോര്‍ജ് ഈഡന്‍ അന്തരിച്ചതോടെ എറണാകുളത്ത് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് എത്തി. ജോര്‍ജ് ഈഡന്റെ മരണത്തെത്തുടര്‍ന്നുള്ള സഹതാപ തരംഗം തങ്ങള്‍ക്ക് അനുകൂലമാകുമെന്നു പ്രതീക്ഷിച്ച കോണ്‍ഗ്രസിന് തെറ്റി.

കരുണാകരന്റെ 'ടെലിവിഷന്‍' പരാമര്‍ശം

ഇതിനു മുമ്പുള്ള രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ (ഒന്ന് നിയമസഭയിലേക്ക്) ജയിച്ച് അദ്ഭുതം കാട്ടിയിട്ടുള്ള സെബാസ്റ്റിയന്‍ പോളിനെയാണ് ഇക്കുറിയും ഇടതുപക്ഷം ഇറക്കിയത്. ഇടത് സ്വതന്ത്രനായായിരുന്നു അദ്ദേഹം മത്സരിച്ചത്, ചിഹ്നമാകട്ടെ ടെലിവിഷനും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി എം ഒ ജോണായിരുന്നു. ആ സമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായി നില്‍ക്കുന്ന സമയം. ആന്റണി-കരുണാകരന്‍ ഗ്രൂപ്പ് വഴക്ക് ഉപതിരഞ്ഞെടുപ്പില്‍ കാര്യമായി സ്വാധീനിച്ചു.

കെ കരുണാകരന്‍
കെ കരുണാകരന്‍

സഹതാപ തരംഗം ഉണ്ടായിട്ടുപോലും ഫലം വന്നപ്പോള്‍ ജോണിനെ 23,000 വോട്ടുകള്‍ക്കു തോല്‍പിച്ചു സെബാസ്റ്റിയന്‍ പോള്‍ മണ്ഡലം വീണ്ടും ഇടതു പക്ഷത്തിനു സമ്മാനിച്ചു. 1999-ല്‍ ജോര്‍ജ് ഈഡന്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയിടത്താണ് സെബാസ്റ്റിയന്‍ പോള്‍ ഇരുപതിനായിരത്തിലേറെ വോട്ടിന് ജയിച്ചതെന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ ഞെട്ടലുണ്ടാക്കി. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലീഡര്‍ കെ കരുണാകരനോട് എറണാകുളത്തെ മത്സരം എന്താകുമെന്നു ചോദിച്ചപ്പോള്‍ ''നിങ്ങള്‍ക്ക് അതെല്ലാം ടെലിവിഷനില്‍ കാണാം'' എന്ന അദ്ദേഹത്തിന്റെ മറുപടി ഫലം വന്നതോടെ വലിയ ചര്‍ച്ചയായി. കരുണാകര പക്ഷം കാലുവാരിയെന്ന ആരോപണവുമായി എ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയതും പിന്നീട് ചരിത്രം. അതേസമയം തുടര്‍ച്ചയായി മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചതോടെ സെബാസ്റ്റിയന്‍ പോളിനെ മാധ്യമങ്ങള്‍ സെബാസ്റ്റിയന്‍ 'ബൈ'പോള്‍ എന്ന് വിശേഷിപ്പിച്ചതും കൗതുകകരമായി.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ 'കൈ'വിട്ട 2004

ഒരു വര്‍ഷത്തിനു ശേഷം നടന്ന 2004-ലെ പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോള്‍ എറണാകുളം വീണ്ടും ഇടത്തേക്കു ചാഞ്ഞു. സെബാസ്റ്റിയന്‍ പോള്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. എറണാകുളത്ത് ഇടതുപക്ഷം ഏറ്റവും ഒടുവില്‍ ജയിച്ചത് ആ തവണയാണ്. ഉപതിരഞ്ഞെടുപ്പില്‍ അല്ലാതെ ഒരു പൊതു തിരഞ്ഞെടുപ്പില്‍ സെബാസ്റ്റിയന്‍ പോള്‍ ജയിക്കുന്നതും നടാടെയായിരുന്നു.

ഡോ. എഡ്വേര്‍ഡ് എടേഴത്ത്‌
ഡോ. എഡ്വേര്‍ഡ് എടേഴത്ത്‌

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് അന്ന് ഉറച്ച മണ്ഡലം കോണ്‍ഗ്രസിനെ കൈവിടാന്‍ കാരണം. പാര്‍ട്ടി അംഗം പോലും അല്ലാത്ത ഡോ. എഡ്വേര്‍ഡ് എടേഴത്തിനെയാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ലത്തീന്‍ സമുദായംഗം തന്നെ വേണമെന്നതും ഗ്രൂപ്പ് കളികളുമാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ കെട്ടിയിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ അത് അംഗീകരിക്കാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും മടിച്ചു. ഫലമോ 1967-ന് ശേഷം ഇടതുപക്ഷത്തിന് എറണാകളും മണ്ഡലത്തില്‍ ആദ്യമായി (ഉപതിരഞ്ഞെടുപ്പില്‍ അല്ലാതെ) തിളക്കമാര്‍ന്ന ജയം.

സെബാസ്റ്റിയന്‍ പോള്‍ ആ തവണ 3.23 ലക്ഷം വോട്ട് നേടിയപ്പോള്‍ എടേഴത്തിന് ലഭിച്ചത് 2.52 ലക്ഷം വോട്ടാണ്. ബിജെപി സ്ഥാനാര്‍ഥി ഒ.ജി തങ്കപ്പന് 60,697 വോട്ടും ലഭിച്ചു. സെബാസ്റ്റിയന്‍ പോളിന്റെ ഭൂരിപക്ഷം 71,00. അഞ്ച് വര്‍ഷത്തിനു ശേഷം നടന്ന 2009-ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കെവി തോമസിനെ തന്നെ കോണ്‍ഗ്രസ് വീണ്ടും കളത്തിലിറക്കി.

സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ അത്തവണ ഇടതുപക്ഷം രംഗത്തിറക്കിയത് എസ് എഫ് ഐയുടെ നേതൃനിരയിലുണ്ടായിരുന്ന സിന്ധു ജോയിയെ. സ്ത്രീ വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ സിന്ധു ജോയിക്കു മുന്നില്‍ കെ വി തോമസ് അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ത്തു. സമീപകാലത്ത് എറണാകുളത്ത് യുഡിഎഫിനെ ഇടതുപക്ഷം ഏറ്റവും കൂടുതല്‍ വിറപ്പിച്ച മത്സരമായിരുന്നു അത്തവണത്തേത്. അന്തിമ ജയം കോണ്‍ഗ്രസിനായിരുന്നെങ്കിലും കെ വി തോമസിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കോണ്‍ഗ്രസ് 3.42 ലക്ഷം വോട്ട് നേടിയപ്പോള്‍ സിന്ധു ജോയ് നേടിയത് 3.31 ലക്ഷം, മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത് വെറും 59,968 വോട്ടുകള്‍ മാത്രം.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്

2014-ലെ ഇടതിന്റെ 'പാളിയ പരീക്ഷണം'

2009-ല്‍ മണ്ഡലം തിരിച്ചുപിടിച്ച ശേഷം കോണ്‍ഗ്രസിന് പിന്നീട് ഇതുവരെ ഒരു വെല്ലുവിളി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന് നേരിട്ടിട്ടില്ല. ലാറ്റിന്‍ സമുദായ വോട്ടുകളാണ് കോണ്‍ഗ്രസിനെ ജയിപ്പിക്കുന്നതെന്ന് വ്യക്തമായി അറിയാവുന്ന സിപിഎം 2014-ല്‍ ഒരു പരീക്ഷണത്തിനു മുതിര്‍ന്നു. ലത്തീന്‍ സഭയ്ക്കു കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ഉദ്ദേശത്തില്‍ എല്‍ഡിഎഫ് രംഗത്തു കൊണ്ടു വന്നത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ.

ലത്തീന്‍ വോട്ടുകള്‍ ഭിന്നിക്കുമെന്ന ഇടത് പ്രതീക്ഷകള്‍ പക്ഷേ അസ്ഥാനത്തായി. ക്രിസ്റ്റിയുടെ 'ബ്യൂറോക്രാറ്റ് ഇമേജി'നെക്കാള്‍ എറണാകുളത്തുകാര്‍ക്ക് ബോധിച്ചത് കെവി തോമസിന്റെ 'നാടന്‍' ഇമേജായിരുന്നു. ഫലം വന്നപ്പോള്‍ കെ വി തോമസ് 3.54 ലക്ഷം വോട്ടും ക്രിസ്റ്റിക്ക് 2.67 ലക്ഷം വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ ഇക്കുറി വോട്ടുവിഹിതം ഉയര്‍ത്തി 99,003 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ഈഡന്റെ മകന്‍ ഹൈബിയുടെ വരവ്

എറണാകുളത്തെ ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഇന്നും ജോര്‍ജ് ഈഡന്‍ എന്നായിരിക്കും മറുപടി ലഭിക്കുക. അത്രകണ്ട് എറണാകുളത്ത് വോട്ടര്‍മാരുമായി അടുപ്പമുണ്ടാക്കാന്‍ ജോര്‍ജ് ഈഡന് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കെവി തോമസിനു പകരം 2019-ല്‍ ലോകസഭയിലേക്ക് മറ്റൊരാളെ പരിഗണിച്ചപ്പോള്‍ ഈഡന്റെ കുടുംബത്തില്‍ നിന്നുതന്നെ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തെല്ലും ആലോചിക്കേണ്ടി വന്നില്ല.

അങ്ങനെ ജോര്‍ജ് ഈഡന്റെ പാത പിന്തുടര്‍ന്ന് നിയമസഭയില്‍ നിന്നിറങ്ങി മകന്‍ ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു. സിപിഎം അത്തവണ ഗൗരവത്തിലായിരുന്നു കച്ചകെട്ടിയത്. പരീക്ഷണങ്ങള്‍ക്കൊന്നും നില്‍ക്കാന്‍ ജില്ലയിലെ പ്രധാന നേതാവും അന്നത്തെ ജില്ലാ സെക്രട്ടറിയുമായിരുന്നു ഇപ്പോഴത്തെ മന്ത്രി പി രാജീവാണ് ഹൈബിക്കെതിരേ സിപിഎം സ്ഥാനാര്‍ഥിയായത്. ബിജെപിക്കു വേണ്ടി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഇടത് എംഎല്‍എയുമായ അല്‍ഫോണ്‍സ് കണ്ണന്താനം കൂടി എത്തിയതോടെ മത്സരം കൊഴുത്തു.

പക്ഷേ എറണാകുളത്തുകാള്‍ ഈഡനെ മറന്നില്ല. തങ്ങളുടെ പ്രിയ നേതാവിന്റെ മകനെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് അവര്‍ ഹൈബിയെ ഡല്‍ഹിയിലേക്ക് യാത്രയയച്ചത്. ഹൈബിക്ക് 4.9 ലക്ഷം വോട്ട് ലഭിച്ചപ്പോള്‍ രാജീവ് നേടിയത് 3.2 ലക്ഷം. ഹൈബിയുടെ ഭൂരിപക്ഷം 1.69 ലക്ഷം, 199-ല്‍ അച്ഛന്‍ ജോര്‍ജ് ഈഡന്‍ നേടിയ 1.11 ലക്ഷത്തിനേക്കാള്‍ അരലക്ഷം കൂടുതല്‍.

നിയമസഭയിലും കോണ്‍ഗ്രസിന് മേല്‍കൈ

കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പക്ഷേ ഒരു മുന്നണിക്കും വ്യക്തമായ മേധാവിത്വം അവകാശപ്പെടാനില്ലെന്നു പറയാം, ഇരുകൂട്ടര്‍ക്കും ഉറച്ച മണ്ഡലങ്ങളുമുണ്ട്, വിജയപരാജയങ്ങള്‍ മാറിമാറി വരുന്നവയുമുണ്ട്. എങ്കിലും നേരിയ മേല്‍കൈ കോണ്‍ഗ്രസിനു തന്നെ.

പറവൂരും തൃക്കാക്കരയും കോണ്‍ഗ്രസിന്റെ തട്ടകമാണെങ്കില്‍ വൈപ്പിനും കൊച്ചിയും ഇടതുപക്ഷത്തെ ചെങ്കോട്ടകളാണ്. കളമശേരി മുസ്ലീം ലീഗിന്റെ കരുത്തില്‍ കാലങ്ങളായ യുഡിഎഫിനൊപ്പം നിന്നുപോന്നതാണ്, പക്ഷേ ഇക്കുറി ഇടത്തേക്കു മറിഞ്ഞു. എറണാകുളം നിയമസഭാ മണ്ഡലം കൂടുതലും യുഡിഎഫ് ചായ്‌വാണ് കാട്ടിയിട്ടുള്ളത്, എങ്കിലും ഇടതോരം ചേര്‍ന്നുപോയ കാലഘട്ടവും ഉണ്ടായിട്ടുണ്ട്. തൃപ്പൂണിത്തുറ ഇരുപക്ഷത്തേക്കും മാറിമാറി ചവിട്ടും.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
വടകര പിടിക്കാൻ എളുപ്പവഴിയില്ല; കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?

മത-സാമുദായിക സമവാക്യങ്ങള്‍

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് കൃത്യമായ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളമെങ്കിലും നിര്‍ണായക ശക്തി ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന ക്രൈസ്തവരാണ്. അതില്‍ 45 ശതമാനം വരുന്ന ലത്തീന്‍ സമുദായ വോട്ടര്‍മാരാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുക. അതുകൊണ്ടു തന്നെയാണ് ഇരുമുന്നണികളും ഈ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ജനസംഖ്യയുടെ 36.21 ശതമാനമാണ് ഹൈന്ദവ വോട്ടര്‍മാര്‍. ഇതില്‍ കൂടുതലും നായര്‍ സമുദായംഗങ്ങളാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നു നില്‍ക്കുന്ന രീതിയാണ് കാലങ്ങളായ ലത്തീന്‍ സഭയും എന്‍എസ്എസും മണ്ഡലത്തില്‍ സ്വീകരിച്ചു പോകുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് 'ലത്തീന്‍ സമുദായത്തിന് സംവരണം ചെയ്ത സീറ്റാണ് എറണാകുളം' എന്ന പ്രയോഗം പോലും രാഷ്ട്രീയ കേരളത്തിലുണ്ട്. ഇവര്‍ക്കു പുറമേ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗവും 15.67 ശതമാനം വരുന്ന മുസ്ലീം മതവിശ്വാസികളുടെ വോട്ടും എറണാകുളം മണ്ഡലത്തില്‍ ഗതിവഗതികള്‍ നിര്‍ണയിച്ചേക്കും. ഇതിനു പുറമേ 0.02 ശതമാനം വരുന്ന ബുദ്ധമത വിശ്വാസികളും 0.03 ശതമാനം വരുന്ന സിഖ് മതവിശ്വാസികളും മണ്ഡലത്തിലുണ്ട്.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
മൂന്നാം അങ്കത്തിന് ജോയ്‌സും ഡീനും; ഇടുക്കിയില്‍ ആരാകും മിടുക്കന്‍?

2024-ല്‍ ചിത്രം എങ്ങനെ?

സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കണമെന്ന തീരുമാനം ഇക്കുറി ഉണ്ടായിരുന്നില്ലെങ്കില്‍പ്പോലും കോണ്‍ഗ്രസ് ഏറ്റവും എളുപ്പത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്ന മണ്ഡലമായിരുന്നേനെ എറണാകുളം. കാരണം ഹൈബിയെ മാറ്റിനിര്‍ത്തിയൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തതും, ഏതൊരു ആവശ്യത്തിനും മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നതും യുവാക്കളെയുള്‍പ്പടെ ആകര്‍ഷിക്കാനുള്ള കഴിവും ഹൈബിയെ മുന്നിലെത്തിക്കുന്നു.

മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈബി വോട്ട് തേടുന്നത്. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങളും കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡിന്റെ 1000 കോടിയുടെ പദ്ധതികളും ഒക്കെ നേട്ടമായി ഹൈബി ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തെ ആദ്യത്തെ വൈഫൈ പാര്‍ക്കായ ക്യൂന്‍സ് വാക്ക്‌വേയാക്കി മറൈന്‍ ഡ്രൈവിനെ മാറ്റിയതും ഹൈബിയുടെ നേട്ടങ്ങളില്‍ ചിലതാണ്.

സമുദായ സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ലത്തീന്‍ സമുദായംഗവും അധ്യാപികയുമായ കെ ജെ ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയിലൂടെ സിപിഎം മൂര്‍ച്ചയുള്ള ഒരു കരുനീക്കമാണ് നടത്തിയിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ കാട്ടിയിട്ടുള്ള 'പരീക്ഷണങ്ങള്‍'ക്കൊന്നും മുതിരാതെ കണക്കുകൂട്ടിയുള്ള നീക്കം. മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതലെന്നതും ഇതിനു മുമ്പ് സമീപകാലത്ത് കോണ്‍ഗ്രസ് വിറച്ചത് സിന്ധു ജോയ് എന്ന വനിതാ സ്ഥാനാര്‍ഥി രംഗത്തു വന്നപ്പോഴായിരുന്നുവെന്നതും ഷൈന്റെ സ്ഥാനാര്‍ഥിത്തത്തിനൊപ്പം ചേര്‍ത്തു വായിക്കണം.

ആശങ്കയില്ലാതെ ഹൈബിയും കോണ്‍ഗ്രസും, 'ഷൈന്‍' ചെയ്യാന്‍ എല്‍ഡിഎഫ്, കരുത്ത് കാട്ടാന്‍ ബിജെപി; എറണാകുളം ആര് നീന്തിക്കയറും
വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

തൃപ്പൂണിത്തുറയിലും പറവൂരിലും വ്യക്തമായ സ്വാധീനമുള്ള ബിജെപി ഇത്തവണ വോട്ട് വിഹിതം ഒന്നര ലക്ഷത്തിനപ്പുറം കടത്തണമെന്ന ലക്ഷ്യത്തോടെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കെ എസ് രാധാകൃഷ്ണനെയാണ് രംഗത്തിറക്കുന്നത്. മണ്ഡലം പിടിച്ച് ഞെട്ടിക്കാമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും ബിഡിജെഎസിന്റെ കൂടി സ്വാധീനത്തോടെ വോട്ട് വിഹിതം രണ്ടു ലക്ഷത്തിന് അടുത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിക്ക് അത് വലിയ നേട്ടം തന്നെയാകും.

സംസ്ഥാനത്തെ വികസന മാറ്റങ്ങള്‍ അതിവേഗം പ്രതിഫലിക്കുന്ന, മെട്രോ വേഗതയില്‍ കുതിക്കുന്ന, സ്മാര്‍ട്ട് സിറ്റിയായ എറണാകുളത്ത് വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാകും ചര്‍ച്ചയാകുക. എംപിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് ജനം വിധിയെഴുതുമ്പോള്‍ ജൂണ്‍ നാലിന് ആര് എറണാകുളം നീന്തിക്കയറുമെന്ന് കണ്ടറിയണം.

logo
The Fourth
www.thefourthnews.in