KERALA

ലൈംഗികാതിക്രമ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തൽ: ഐപിസി വകുപ്പ് ജഡ്ജിമാർക്ക് ബാധകമല്ലെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്

ബലാത്സംഗ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം ജഡ്ജിമാർക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. കോടതി ഉത്തരവിൽ അതിജീവിതയുടെ പേര് പരാമർശിച്ച കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്ന ആവശ്യം തീർപ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഇരയുടെ ഐഡന്റിറ്റി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് മാത്രമേ ഐപിസിയിലെ 228എ വകുപ്പ് എ ബാധകമാകൂവെന്ന് കോടതി വ്യക്തമാക്കി.

ബലാത്സംഗത്തിന് ഇരയാകുന്നവരുടെ ഐഡന്റിറ്റി അശ്രദ്ധമായി വെളിപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന 228എ വകുപ്പ് കോടതിക്ക് ബാധകമാകില്ലെന്ന് വിധിച്ച ഹൈക്കോടതി, അതിജീവിതയുടെ വിവരങ്ങൾ രഹസ്യമാക്കാൻ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു. ഒപ്പം തന്റെ പേര് വെളിപ്പെടുത്തിയ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളുകയും ചെയ്തു. ജഡ്ജിമാർക്ക് (പ്രൊട്ടക്ഷൻ) ആക്‌ട് നൽകുന്ന പ്ലീനറി സംരക്ഷണം എടുത്തുപറഞ്ഞ ഉത്തരവിൽ മജിസ്‌ട്രേറ്റ് ജുഡീഷ്യൽ ചുമതലകൾ നിർവഹിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വ്യക്തിത്വം വെളിപ്പെടുത്താൻ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിനെ സ്വാധീനിച്ചുവെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം

അതേസമയം, ലൈംഗിക കുറ്റകൃത്യത്തിന് ഇരയായവരുടെ അജ്ഞാതത്വം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് ജഡ്ജിമാരോടും ജുഡീഷ്യൽ ഓഫീസർമാരോടും കോടതി അഭ്യർത്ഥിച്ചു. അത്തരം കേസുകളിലെ ഇരകളുടെ വിശദാംശങ്ങൾ രഹസ്യമാക്കുന്ന നടപടികൾക്ക് മുൻകൈയെടുക്കണമെന്നും കോടതി നിർദേശിച്ചു.

ലൈംഗിക പീഡന കേസിലെ പ്രതിയായ സൈജു എ വിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ ഉത്തരവിലാണ് ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച മജിസ്‌ട്രേറ്റ്, ഇരയുടെ വ്യക്തിത്വവും വെളിപ്പെടുത്തിയത്. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചപ്പോൾ മേൽക്കോടതിയുടെ വെബ്‌സൈറ്റിലും പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിപുൻ സക്‌സേന, എഎൻആർ vs യൂണിയൻ ഓഫ് ഇന്ത്യ & ഒആർഎസ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വാദിച്ചാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്.

വ്യക്തിത്വം വെളിപ്പെടുത്താൻ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിനെ സ്വാധീനിച്ചുവെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. സംഭവം തന്റെ കരിയറിനെ ദോഷകരമായി ബാധിച്ചുവെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ മജിസ്‌ട്രേറ്റിനെതിരായ നടപടി നിരസിച്ച കോടതി, വിധി എല്ലാ ജുഡീഷ്യൽ ഓഫീസർമാർക്കും, പ്രത്യേകിച്ച് ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ളവർക്ക് കൈമാറാനും രജിസ്‌ട്രിയോട് നിർദ്ദേശിച്ചു.

സമാനമായ പ്രശ്‌നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കുന്നതിന് കേരള ജുഡീഷ്യൽ അക്കാദമിയിൽ പരിശീലനം നൽകണമെന്നും ശുപാർശ ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ ഹർജിക്കാരിയുമായി ബന്ധപ്പെട്ട ഉത്തരവുകളും നടപടികളും രഹസ്യമാക്കാനുള്ള നടപടി പൂർത്തിയാക്കണമെന്നും മജിസ്‌ട്രേറ്റിന് കോടതി നിർദേശം നൽകി.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?