CRICKET

വിശാഖപട്ടണം ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ഇംഗ്ലണ്ടിന് 399 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 399 റണ്‍സ് വിജയലക്ഷ്യം. 143 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 255ന് പുറത്തായി. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് (104) ഇന്ത്യയുടെ ടോപ് സ്കോറർ. 45 റണ്‍സെടുത്ത അക്സർ പട്ടേല്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിനായി ടോം ഹാർട്ട്ലി നാലും റേഹാന്‍ അഹമ്മദ് മൂന്നും വിക്കറ്റ് നേടി.

28-0 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശർമയെ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ രോഹിത് (13) ബൗള്‍ഡാവുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ജെയ്സ്വാളിനേയും വൈകാതെ ആന്‍ഡേഴ്സണ്‍ മടക്കി. 17 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ ഇടം കയ്യന്‍ ബാറ്റർക്ക് നേടാനായത്.

തുടർച്ചയായി മോശം ഫോമില്‍ തുടരുന്ന ഗില്ലിലേക്കും ശ്രേയസിലേക്കുമാണ് പിന്നീട് ഉത്തരവാദിത്തം എത്തിയത്. കരുതലോടെ തുടങ്ങിയ ഇരുവരും മെല്ലെ സ്കോറിങ്ങിന് വേഗം കൂട്ടിത്തുടങ്ങി. എന്നാല്‍ കൂറ്റനടിക്ക് ശ്രമിച്ച ശ്രേയസിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ബെന്‍ സ്റ്റോക്സ് പുറത്താക്കി. 29 റണ്‍സായിരുന്നു ശ്രേയസിന്റെ നേട്ടം. 81 റണ്‍സ് നീണ്ട കൂട്ടുകെട്ടിനാണ് അവസാനമായത്.

പിന്നീടെത്തിയ രജത് പാട്ടിദാറിനേയും (9) ഇന്ത്യയ്ക്ക് പെട്ടന്ന് നഷ്ടമായി. പക്ഷേ, ഇരട്ട പ്രഹരത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ അക്സറിനും ഗില്ലിനും കഴിഞ്ഞു. ഇംഗ്ലണ്ട് ബൗളർമാർക്ക് അവസരങ്ങള്‍ നല്‍കാതെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്.

ഒടുവില്‍ തുടർ പരാജയങ്ങളില്‍ നിന്ന് മോചിതനാകുന്ന ഗില്ലിനെയാണ് വിശാഖപട്ടണത്ത് കണ്ടത്. 11 ഇന്നിങ്സുകള്‍ക്ക് ശേഷമാണ് ഗില്‍ 50 റണ്‍സിന് മുകളില്‍ സ്കോർ ചെയ്യുന്നത്. താരത്തിന്റെ ടെസ്റ്റ് കരിയർ തുലാസിലായ സാഹചര്യത്തിലാണ് സെഞ്ചുറി ഇന്നിങ്സ്.

സെഞ്ചുറിക്ക് പിന്നാലെ തന്നെ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 104 റണ്‍സെടുത്ത ഗില്ലിനെ ഷോയിബ് ബഷീറാണ് പുറത്താക്കിയത്. 89 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് പൊളിക്കാനും ഇംഗ്ലണ്ടിനായി.

ഗില്ലിന്റെ വിക്കറ്റ് വീണതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. അക്സറിനെ ഹാർട്ട്ലി വിക്കറ്റിന് മുന്നില്‍ കുടുക്കി. അർധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെയാണ് അക്സർ വീണത്. ശ്രീകർ ഭരത് (6), കുല്‍ദീപ് യാദവ് (0), ജസ്പ്രിത് ബുംറ (0) എന്നിവർ ഇംഗ്ലണ്ട് ബൗളർമാരുടെ ജോലി എളുപ്പമാക്കി. 29 റണ്‍സെടുത്ത അശ്വിനാണ് ലീഡ് 400ന് അടുത്തെത്തിച്ചത്.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ