WORLD

ഒടുവിൽ വിജയം ഋഷി സുനക്കിന്; എന്താണ് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ റുവാണ്ട ബിൽ ?

വെബ് ഡെസ്ക്

യു കെയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി പ്രധാനമന്ത്രി ഋഷി സുനക് അവതരിപ്പിച്ച 'റുവാണ്ട മൈഗ്രേഷൻ ബിൽ' കഴിഞ്ഞ ദിവസം അധോസഭയിൽ പാസായിരിക്കുകയാണ്. 276 നെതിരെ 320 വോട്ടുകൾക്കാണ് സഭ കുടിയേറ്റ വിരുദ്ധ ബിൽ പാസാക്കിയത്. രണ്ടുദിവസം നീണ്ടുനിന്ന ചൂടുപിടിച്ച ചർച്ചകൾക്കൊടുവിൽ പാസായിരിക്കുന്ന ബിൽ സുനക് മന്ത്രിസഭയുടെ അഭിമാന പ്രശ്നം കൂടിയായിരുന്നു. 2023 നവംബറിൽ ബില്ലിന് നിയമ സാധുതയില്ല എന്ന് ബ്രിട്ടൻ സുപ്രീംകോടതി വിധിച്ചതോടെയായിരുന്നു സുനക്കിന് തിരിച്ചടിയായത്. ഇതോടെ കോടതി വിധിയെ പാർലമെന്റിൽ നേരിടാമെന്ന ധൈര്യത്തിലായിരുന്നു ബ്രിട്ടീഷ് സർക്കാർ.

ബ്രിട്ടനിൽ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ 'മൂന്നാം ലോക'രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയക്കുന്നതാണ് നിയമം. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ ഈ ബിൽ നടപ്പിലാക്കുന്നത് ഋഷി സുനക്കിന് നിർണായകമാണ്. ബിൽ പാർലമെന്റിൽ എളുപ്പം പാസാക്കാനാകും എന്ന ആത്മവിശ്വാസത്തില്‍തന്നെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും മറ്റു മന്ത്രിമാരും.

എന്താണ് റുവാണ്ട മൈഗ്രേഷൻ ബിൽ?

ഈ ബിൽ പ്രകാരം, ബ്രിട്ടനിലേക്ക് അഭയാർഥികളായി വരുന്നവരെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയക്കുകയും, അവിടെ നടക്കുന്ന അഞ്ചുവർഷത്തോളം നീണ്ട വിചാരണയിലൂടെ അഭയാർഥിത്വം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും. ഇതാണ് ചുരുക്കത്തിൽ റുവാണ്ട മൈഗ്രേഷൻ ബിൽ.

അഭയാർഥിത്വം ലഭിച്ചില്ലെങ്കിൽ അവർക്ക് റുവാണ്ടയിൽ തന്നെ തുടരാം. അതുമല്ലെങ്കിൽ സുരക്ഷിതമായ മറ്റേതെങ്കിലും 'മൂന്നാം ലോക'രാജ്യത്തേക്കു മാറാം. 2022 ജനുവരി മുതൽ ബ്രിട്ടനിൽ അഭയാർഥികളായി വന്നവരെയെല്ലാം ഈ നിയമപ്രകാരം റുവാണ്ടയിലേക്ക് അയക്കാൻ സാധിക്കും. അത് എത്രപേരാണെങ്കിലും.

പാർലമെന്റ് നിയമം പാസാക്കുന്നതിലൂടെ ഇന്റർനാഷണൽ റെഫ്യൂജീ കൺവെൻഷനിൽ സ്വീകരിച്ച നിലപാടുകൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശ നിയമങ്ങൾ തിരുത്തി പുതിയ ബിൽ നിലവിൽ വരും

ബില്ലിനെതിരെയുള്ള വിമർശനങ്ങൾ

അഭയാർഥികളായി ബ്രിട്ടനിലേക്ക് വരുന്നവരെ 4000 മൈലുകൾക്കപ്പുറമുള്ള മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നത് തന്നെ മനുഷ്യാവകാശലംഘനമാണെന്നാണ് സാമൂഹികപ്രവർത്തകർ ആരോപിക്കുന്നത്. അവർക്ക് താമസിക്കാൻ താൽപ്പര്യമില്ലാത്ത ഒരു സ്ഥലത്തേക്കാണ് അവരെ പറഞ്ഞയക്കുന്നത് എന്നത് ഈ പ്രശ്നം ഗുരുതരമാക്കുന്നതായി സാമൂഹികപ്രവർത്തകർ നിരീക്ഷിക്കുന്നു. ആക്രമണങ്ങൾക്കും സർക്കാർ വിമർശകരുടെ കൊലപാതകങ്ങൾക്കും പേരുകേട്ട സ്ഥലം കൂടിയാണ് റുവാണ്ട. കസ്റ്റഡി മരണങ്ങളും ആളുകളെ കാണാതാകുന്നതുമുൾപ്പെടെ നിരവധി കേസുകൾ റുവാണ്ടയിൽ റിപ്പോർട്ട് ചെയ്യുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ആളുകൾ പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ഇതിലൂടെ ലംഘിക്കപ്പെടുമെന്നും, ഇത് ആധുനിക കാലത്തെ അടിമത്തമാണ് കാണിക്കുന്നതെന്നും വിമർശനങ്ങളുണ്ട്.

എന്നാൽ അന്താരാഷ്ട്ര നിയമങ്ങളെയോ, ബ്രിട്ടൻ ഒപ്പുവച്ച അന്താരാഷ്ട്ര കരാറുകളെയോ യാതൊരുവിധത്തിലും ഈ ബില്ല് ബാധിക്കില്ല എന്ന് പറഞ്ഞ ഹൈക്കോടതി നേരത്തെ ബിൽ ശരിവച്ചിരുന്നു. എന്നാൽ അതിനെ തുടർന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട അപ്പീൽ പരിഗണിച്ച മൂന്നംഗ ബെഞ്ചിൽ രണ്ടു ജഡ്ജിമാർ ബില്ലിനെതിരെ നിലപാടെടുത്തതിനെത്തുടർന്ന് ബിൽ നിയമവിരുദ്ധമാണെന്ന് വിധി വരികയായിരുന്നു. ഒരു 'മൂന്നാം ലോക'രാജ്യത്തേക്ക് അഭയാർഥികളെ മാറ്റുന്നത് നിയമവിരുദ്ധമല്ലെങ്കിലും, റുവാണ്ട ആളുകളെ മാറ്റിപ്പാർപ്പിക്കാൻതക്ക സുരക്ഷിതമായ സ്ഥലമല്ല എന്നാണ് കോടതി വിലയിരുത്തിയത്.

എന്തുകൊണ്ട് സുപ്രീംകോടതി നിയമവിരുദ്ധമാണെന്ന് വിലയിരുത്തി?

2023 നവംബറിൽ യുകെ സുപ്രീംകോടതി ഐക്യകണ്ഠേനയാണ് റുവാണ്ട ബിൽ നിയമവിരുദ്ധമാണെന്ന് വിധിച്ചത്. അഭയാർഥികളെ റുവാണ്ടയിലേക്കയച്ചാൽ പിന്നീട് അവരെ സുരക്ഷിതരായി തിരിച്ച് സ്വന്തം രാജ്യങ്ങളിലേക്കയക്കാൻ സാധിക്കില്ല എന്നാണ് കോടതി വിലയിരുത്തുന്നത്. പ്രത്യേകിച്ച് റുവാണ്ടയിൽ നിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ.

ഈ ബില്ല് പാസാക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിൽ ഉണ്ടായ ധാരണകളിൽ നിന്ന് വ്യതിചലിക്കലാണ് എന്നും കോടതി വിലയിരുത്തുന്നു. കോടതിയുടെ ഇടപെടലിനെ തുടർന്ന് റുവാണ്ട സുരക്ഷിതമായ സ്ഥലമാണെന്ന് കാണിക്കാൻ സർക്കാർ മറ്റൊരു ബില്ല് കൂടി അവതരിപ്പിച്ചിരുന്നു. സേഫ്റ്റി ഓഫ് റുവാണ്ട ബിൽ ആണത്.

പാർലമെന്റ് നിയമം പാസാക്കുന്നതിലൂടെ ഇന്റർനാഷണൽ റെഫ്യൂജീ കൺവെൻഷനിൽ സ്വീകരിച്ച നിലപാടുകൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശ നിയമങ്ങൾ തിരുത്തി പുതിയ ബില്ല് നിലവിൽ വരും. ബില്ലിന്മേൽ ആദ്യഘട്ട വോട്ടെടുപ്പ് 2023 ഡിസംബറിൽ നടന്നിരുന്നു. രണ്ടാം ഘട്ടമാണ് ഇന്നലെ നടന്നത്.

കെ എസ് ഹരിഹരന്റെ നാവ് ചതിച്ച 'മോര്‍ഫിങ്ങ്', പുലിവാല് പിടിച്ച് ആര്‍എംപിയും യുഡിഎഫും, വടകരയില്‍ വിവാദങ്ങള്‍ തുടരുന്നു

53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്

അദാനിയെ മോദി തള്ളിയത് ഇന്ത്യ സഖ്യത്തിന്റെ ആദ്യ വിജയം, പ്രതിപക്ഷം ലക്ഷ്യം കാണുന്നു: ആർ രാജഗോപാൽ

കൊടും ചൂടില്‍ തളര്‍ന്ന് കാലികള്‍, ചത്തുപൊങ്ങുന്ന മീനുകള്‍; പ്രതിസന്ധികളെ എങ്ങനെ മറികടക്കാം

നിജ്ജാർ കൊലപാതകം: ഒരു ഇന്ത്യന്‍ പൗരന്‍ കൂടി അറസ്റ്റില്‍, പങ്കില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ