WORLD

കാട്ടുതീയില്‍ തകർന്ന് ഹവായ്; മരണം 80 കടന്നു

വെബ് ഡെസ്ക്

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. കുറഞ്ഞത് 80 പേരെങ്കിലും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മൗയി കൗണ്ടി മേയർ റിച്ചാർഡ് ബിസെൻ വ്യക്തമാക്കി.

തീപിടുത്തത്തിന് പിന്നാലെ ഏകദേശം 1,418 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മൗയിയിലും ബിഗ് ഐലൻഡിലും നിലവിൽ തീ പടരുന്നുണ്ടെങ്കിലും ലഹൈനയിൽ തീ 85% നിയന്ത്രണവിധേയമായി അധികൃതർ അറിയിച്ചു.

പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അരിസോണയില്‍ നിന്നും നെവാഡയിൽ നിന്നും കൂടുതൽ തിരച്ചിൽ സംഘങ്ങളെ ദ്വീപിൽ വിന്യസിച്ചിട്ടുണ്ട്. തീപിടുത്തത്തിൽ 1,000 കെട്ടിടങ്ങൾ കത്തി നശിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് ഹവായിയുടെ അറ്റോർണി ജനറൽ വ്യക്തമാക്കി. മൗയി, ഹവായ് ദ്വീപുകളിൽ കാട്ടുതീ പടർന്നപ്പോഴും അതിന് ശേഷവും അധികൃതർ കൈക്കൊണ്ട നിർണായകമായ തീരുമാനങ്ങൾ, സ്റ്റാൻഡിങ് പോളിസികൾ തുടങ്ങിയവ അറ്റോർണി ജനറലിന്റെ ഡിപ്പാർട്ട്‌മെന്റ് സമഗ്രമായ അവലോകനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

നഗരത്തിലെ പല പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളും പൂർണമായും നശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഹവായ് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. ദ്വീപിന്റെ പുനർ നിർമാണത്തിന് നിരവധി വർഷങ്ങളും വലിയ ചെലവും വേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന ജലസംവിധാനത്തിൽ മാലിന്യവും രാസവസ്തുക്കളും കലർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം ഉപയോഗിക്കരുതെന്ന് മൗയി കൗണ്ടി അധികൃതർ മുന്നറിയിപ്പ് നൽകി. ബെൻസീനും മറ്റ് അസ്ഥിരമായ ജൈവ രാസവസ്തുക്കളും ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നിരിക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തൽഫലമായി ആരും പൈപ്പ് വെള്ളം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദേശം നല്കിയിട്ടുണ്ട്. തിളപ്പിച്ചാലും വെള്ളം ഉപയോഗപ്രദമാകില്ല. മൗയിയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് ആളുകൾക്ക് പുറത്തിറങ്ങുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്ന് മൗയി കൗണ്ടി പോലീസ് അറിയിച്ചു.

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന

വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം