WORLD

യെമന്‍ തീരംതൊട്ട് തേജ് ചുഴലിക്കാറ്റ്: ഒമാനിൽ കനത്ത ജാഗ്രത, മഴ ശക്തി പ്രാപിക്കും

വെബ് ഡെസ്ക്

മണ്‍സൂണിന് ശേഷം അറബിക്കടലില്‍ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ് തേജ് ഗള്‍ഫ് തീരം തൊട്ടതിന് പിന്നാലെ ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കനത്ത ജാഗ്രത. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് തേജ് ചുഴലിക്കാറ്റ് യെമൻ തീരത്ത് പ്രവേശിച്ചത്. പിന്നാലെ ഒമാനിലും കനത്തമഴയാണ് പെയ്തിറങ്ങിയത്.

ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ ശക്തമായ മഴയും 64 നോട്ടിനും 82 നോട്ടിനും ഇടയിൽ ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അരുവികൾ നിറഞ്ഞൊഴുകി. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമായി ബാധിക്കാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇതിനോടകം നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എഴുപതോളം താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചുകഴിഞ്ഞു. അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി നേരത്തെ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

യെമനിലെ അൽ മഹ്‌റ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലാണ് നിലവിൽ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ദോഫാർ ഗവർണറേറ്റിലും അൽ വുസ്തയുടെ തെക്കൻ ഭാഗങ്ങളിലും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളും മലനിരകളും മരുഭൂമിയുടെ ചില ഭാഗങ്ങളും ഉൾപ്പടെയുള്ളയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ദോഫാറിലും അൽ വുസ്ത ഗവർണറേറ്റുകളുടെ തെക്കൻ ഭാഗങ്ങളിലും മഴ ഇന്ന് ഉച്ചക്ക് ശേഷം കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. 50 മുതൽ 150 മില്ലിമീറ്റർ വരെ കനത്ത മഴയും വെള്ളപ്പൊക്കവും 30-50 നോട്ടുകൾ വരെ അതിശക്തമായ കാറ്റും പ്രദേശത്ത് പ്രതീക്ഷിക്കുന്നുണ്ട്. 5-8 മീറ്റർ വരെ കടൽ വളരെ പ്രക്ഷുബ്ധമാകുമെന്നാണ് കരുതുന്നത്. കൂടാതെ താഴ്ന്ന തീരപ്രദേശങ്ങളിൽ കടൽ വെള്ളം കയറാൻ സാധ്യതയുണ്ട്.

പരമാവധി മുൻകരുതലുകൾ എടുക്കണമെന്നും അരുവികൾ മുറിച്ച് കടക്കുന്നതും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ദോഫാർ ഗവർണറേറ്റിലെയും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിർ ഏരിയയിലെയും പൊതു-സ്വകാര്യ മേഖലകൾക്ക് ഞായറാഴ്ച രണ്ട് ദിവസത്തെ അവധി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലെ സലാല തുറമുഖവും ഞായറാഴ്ച വൈകീട്ട് താൽക്കാലികമായി അടച്ചിരുന്നു. ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാൻ ദോഫാർ മുനിസിപ്പാലിറ്റി എമർജൻസി കമ്മിറ്റി തിങ്കളാഴ്ച യോഗം ചേർന്നിരുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റായി യെമൻ തീരം കടക്കുന്നതുവരെ ചുഴലിക്കാറ്റിന്റെ വേഗത ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ റായ്ബറേലി, സ്മൃതിയുടെ അമേഠിയും, അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 695 സ്ഥാനാർഥികള്‍ ജനവിധി തേടും

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി