MIDDLE EAST

ഗൾഫിൽ കനത്ത മഴ, വിദ്യാര്‍ഥികളുള്‍പ്പെടെ 18 മരണം; പിന്നില്‍ അസന്തുലിതമായ കാലാവസ്ഥാ തരംഗങ്ങളെന്ന് വിദഗ്ധര്‍

വെബ് ഡെസ്ക്

ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ. തിങ്കളാഴ്ച തുടങ്ങിയ മഴ ബുധനാഴ്ചവരെ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് മഴ ആരംഭിക്കുന്നത്. കുറഞ്ഞ ഉപരിതല മർദ്ദം കാരണമാണ് ശക്തമായ മഴ പെയ്തതെന്നും സ്ഥിരതയില്ലാത്ത രണ്ട് തരം കാലാവസ്ഥ ഈ പ്രദേശത്തിലൂടെ കടന്നുപോകുന്നതായും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിക്കുന്നു.

വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം ആളുകൾ മരണപ്പെട്ടത് ഒമാനിലാണ്. ഒമാനിലെ മരണസംഖ്യ 18ആയി. അതിൽ പത്തുപേർ ശക്തമായ കുത്തൊഴുക്കിൽ പെട്ട് ഒഴുകിപ്പോയ സ്‌കൂൾ വിദ്യാർഥികളാണ്.

ദുബൈയിൽ ശക്തമായ മഴയും കാറ്റും കാരണം വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവർക്ക് കാഴ്ച പ്രശ്നം അനുഭവപ്പെടുന്നുണ്ട്. ആകാശം ചാരനിറത്തിൽ കാണപ്പെട്ട ദുബൈയിൽ അർധരാത്രിയോടെ മഴ ശക്തിപ്പെട്ടു. ഏറ്റവും ശക്തമായി മഴപെയ്തത് ദുബൈയിലും അബുദാബിയിലുമാണ്. കാലങ്ങളായി ഇവിടങ്ങളിൽ ജീവിക്കുന്നവർ, ഇത്തരത്തിൽ ഒരു മഴ അവരുടെ ഓർമയിൽ ഉണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

സ്ഥിരതയില്ലാത്ത കാലാവസ്ഥാ തരംഗങ്ങൾ കടന്നുപോകുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണമായി കാലാവസ്ഥാവിദഗ്ധർ കാണുന്നത്. ഒരുതരംഗം ചൊവ്വാഴ്ച അവസാനിച്ചിട്ടേ ഉള്ളു. അതുകഴിഞ്ഞയുടനെ പുതിയ തരംഗം ആരംഭിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തലുകളുള്ളത്. സുനാമി തിരമാലകൾപോലെ പ്രദേശത്തെയാകെ വിഴുങ്ങുന്ന മേഘങ്ങളാണ് കാണപ്പെടുന്നത്. മേഘങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രാത്രിപോലെ ഇരുട്ടുനിറഞ്ഞ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വരുന്നു.

നിരവധി റോഡുകളാണ് നെടുകെ പിളർന്ന് സഞ്ചാരയോഗ്യമല്ലാതായത്. മലീഹ-കൽബ റോഡ് കടന്നുപോകുന്ന ഷൗക ഭാഗത്ത് റോഡുകൾ വലിയതോതിൽ തകർന്നു. തകർന്ന റോഡുകളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ശ്രദ്ധ പുലർത്തണമെന്നും അടച്ച റോഡുകളേതൊക്കെയാണെന്ന് മനസിലാക്കി പുറത്തിറങ്ങണമെന്നും റാസൽഖൈമ പോലീസ് നിർദേശം നൽകി. ഷാർജയിലെ റോഡുകളാണ് കൂടുതലായും വെള്ളത്തിനടിയിലായത്.

ദുബൈയിലെ നഗരങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരവും മുട്ടോളം വെള്ളമുണ്ട്. ഇന്ന് രാവിലെ മാത്രം ദുബൈയിൽ 30 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇന്നത്തെ ദിവസം മുഴുവൻ 128 മില്ലിമീറ്റർ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ഗൾഫ് രാജ്യങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിട്ടുള്ളതുകൊണ്ടു തന്നെ ഇതൊരു സാധാരണ സംഭവമെന്ന തരത്തിൽ ആളുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ