WORLD

'ന്യൂസ് ക്ലിക്കിനെ വേട്ടയാടാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിച്ചത് നിങ്ങളുടെ നുണ'; ന്യൂയോർക്ക് ടൈംസിനുമുന്നിൽ വൻ പ്രതിഷേധം

വെബ് ഡെസ്ക്

ന്യൂസ് ക്ലിക്ക് വെബ്സൈറ്റിനും മുതിർന്ന മാധ്യമപ്രവർത്തകർക്കുമെതിരെയുണ്ടായ പോലീസ് നടപടിക്കെതിരെ ന്യൂയോർക്ക് ടൈംസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം. മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളുമാണ് ന്യൂയോർക്കിലെ കെട്ടിടത്തിനുമുന്നിൽ പ്രതിഷേധിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ (സിസിപി)നിന്ന് ന്യൂസ് ക്ലിക്കിന് ധനസഹായം ലഭിച്ചുവെന്ന് ന്യൂയോർക് ടൈംസാണ് ആദ്യം വാർത്ത നൽകിയത്. ഇതിന് പിന്നാലെയാണ് ന്യൂസ് ക്ലിക്കിനും അതിലെ മാധ്യമപ്രവർത്തകർക്കുമെതിരെ ഡൽഹി പോലീസ് യുഎപിഎ ചുമത്തി റെയ്ഡും അറസ്റ്റും നടത്തിയത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ പരാമർശിച്ചിരുന്നു.

"ഹാൻഡ്‌സ് ഓഫ് ന്യൂസ് ക്ലിക്ക്, സ്വതന്ത്ര മാധ്യമങ്ങൾ" എന്നെഴുതിയ മഞ്ഞ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. ന്യൂയോർക്ക് ടൈംസിന്റെ നുണകൾ മാധ്യമങ്ങൾക്കെതിരായ മോദി സർക്കാരിന്റെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പത്രസ്വാതന്ത്ര്യത്തിനെതിരായ ബിജെപി സർക്കാരിന്റ നിലപാടിനെക്കുറിച്ചും അവർ പരാമർശിച്ചു.

"ന്യൂസ്‌ക്ലിക്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കെതിരായ നടപടികൾക്ക് വഴിവച്ചിരിക്കുന്നു. പക്ഷെ ഞങ്ങൾക്ക് അത്ഭുതം തോന്നുന്നില്ല. ഇന്ത്യയിലെ തൊഴിലാളി വർഗം നേരിടുന്ന പ്രശ്ങ്ങളെ വളരെ ധൈര്യത്തോടെ വിളിച്ചുപറഞ്ഞ യഥാർഥ മാധ്യമപ്രവർത്തകർക്കെതിരെയാണ് ന്യൂയോർക്ക് ടൈംസിന്റെ ആരോപണം. ന്യൂയോർക്ക് ടൈംസ് ഒരുപാട് നുണകൾ പറഞ്ഞിരിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ രണ്ട് വർഷമായി ന്യൂസ് ക്ലിക്ക് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട വേട്ടയാടലിനെ ന്യൂയോർക്ക് ടൈംസ് പിന്തുണച്ചു,'' പ്രതിഷേധകർ കുറ്റപ്പെടുത്തി.

''ന്യൂസ് ക്ലിക്കിനെ മോദി സർക്കാർ വേട്ടയാടിയെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ സമ്മതിക്കുന്നുണ്ട്. എന്നിട്ടുമവർ ഈ നുണകൾ പ്രചരിപ്പിക്കുന്നു. ആ നുണകൾ നിങ്ങൾക്ക് സങ്കല്പിക്കാവുന്നതിലും മോശം രാഷ്ട്രീയക്കാരുടെ കയ്യിൽ എത്തിയിരിക്കുന്നു. ഇന്ത്യയിലെ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ ന്യൂയോർക്ക് ടൈംസിന്റെ നുണ അവതരിപ്പിച്ചു. ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകർ ചൈനീസ് എജന്റുകളാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. കർഷകപ്രക്ഷോഭങ്ങൾ ഏറ്റെടുത്തതുകൊണ്ട് മാത്രമാണത്. ''

'' ബിജെപി സർക്കാർ ന്യൂസ് ക്ലിക്കിനെ ഇത്രയേറെ വെറുക്കുന്നതും വേട്ടയാടുന്നതും എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം ഇന്ത്യയിൽ നടന്ന ഇന്ത്യയിലെ കർഷകരുടെ അവിശ്വസനീയമാംവിധം ശക്തവും ധീരവുമായ മുന്നേറ്റത്തെ അവർ ജനങ്ങളിൽ എത്തിച്ച് എന്നതുകൊണ്ടാണത്. ന്യൂയോർക്ക് ടൈംസിനെക്കുറിച്ച് നമുക്കറിയാം. അവരുടെ കയ്യിൽ രക്തമുണ്ടെന്ന് നമുക്കറിയാം. അവർ പെന്റഗണിന്റെ നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ന്യൂയോർക്ക് ടൈംസ്, നിങ്ങൾ സ്വയം ലജ്ജിക്കണം, " പ്രതിഷേധക്കാർ വിമർശിച്ചു.

ഈ വർഷം ഓഗസ്റ്റിലാണ് ന്യൂയോർക്ക് ടൈംസ് "എ ഗ്ലോബൽ വെബ് ഓഫ് ചൈനീസ് പ്രൊപ്പഗണ്ട ലീഡ്സ് ടു എ യുഎസ് ടെക് മൊഗുൾ" എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ചൈനീസ് ഭരണകൂടത്തിന്റെ ആഭ്യന്തര സ്വേച്ഛാധിപത്യത്തെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള അഭിഭാഷകർക്കും മാധ്യമസംഘടനകൾക്കും ചൈന ധനസഹായം നൽകുന്നുണ്ടോയെന്നതാണ് റിപ്പോർട്ട് അന്വേഷിക്കുന്ന വിഷയം. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയിലെ ഡിജിറ്റൽ വാർത്താ സ്ഥാപനമായ ന്യൂസ്‌ക്ലിക്കിനെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ചൈനീസ് സർക്കാരിന് സ്വാധീനമുള്ള വിഷയങ്ങൾ കവർ ചെയ്തുവെന്നാണ് ആരോപണം.

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും

ഡല്‍ഹി മദ്യനയക്കേസ്: ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇഡി

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി