WORLD

നിജ്ജാറും പന്നുനും: യു എസിനോടും കാനഡയോടും ഇന്ത്യയുടെ പ്രതികരണങ്ങൾ വ്യത്യസ്തമാകുന്നത് എങ്ങനെ?

വെബ് ഡെസ്ക്

ഖലിസ്ഥാൻ നേതാവായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും തുടർന്നുള്ള വിവാദങ്ങളും ഇന്ത്യയുടെയും കാനഡയുടെയും നയതന്ത്രബന്ധത്തിൽ വലിയ വിള്ളലുകളാണ് സൃഷ്ടിച്ചത്. നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് ചൂണ്ടിക്കാട്ടി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പരാമർശങ്ങളാണ് ഈ വിവാദങ്ങൾക്ക് വഴിവച്ചത്. കാനഡയുടെ ആരോപണത്തോട് വളരെ രൂക്ഷമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്.

സമാന സാഹചര്യത്തിലുള്ള മറ്റു ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മറ്റൊരു ഖലിസ്ഥാൻ നേതാവായ ഗുർപത്വന്ത് സിങ് പന്നുനെ അമേരിക്കയിൽ വച്ച് വധിക്കാനുള്ള ഗൂഢാലോചന അമേരിക്ക പരാജയപ്പെടുത്തിയെന്നും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയയെന്നുമാണ് ഈ റിപ്പോർട്ടുകൾ. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് വരികയാണെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തുവിട്ട് മണിക്കൂറുകൾക്കകംഇന്ത്യ വ്യക്തമാക്കി.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യൻ ഏജന്റുമാരുടെ ബന്ധം സംബന്ധിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളോട് പ്രതികരിച്ച രീതിയിൽനിന്ന് വളരെ വ്യത്യസ്തമാണ് ഈ പ്രതികരണം. സമാന സാഹചര്യങ്ങളാണെങ്കിലും ഈ രണ്ട് ആരോപണങ്ങളിലും ഇന്ത്യയുടെ പ്രതികരണം രണ്ട് തരത്തിലായിരുന്നു. അസംബന്ധമെന്ന് പറഞ്ഞ് കാനഡക്കെതിരെ പൊട്ടിത്തെറിച്ച ഇന്ത്യ, അമേരിക്കയ്ക്കെതിരെ വളരെ ശാന്തമായാണ് പ്രതികരിച്ചത്. എന്തുകൊണ്ടാണത് ?

രണ്ട് രാജ്യങ്ങൾ, രണ്ട് ആരോപണങ്ങൾ

രണ്ട് ആരോപണങ്ങളും സമാന സ്വഭാവമുള്ളതാണെങ്കിലും ഇവ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. കാനഡയുടെ കാര്യത്തിൽ, ഒരാൾ കൊല്ലപ്പെട്ടു. കൊലപാതക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ യുഎസ് ആരോപണത്തിൽ ലക്ഷ്യം വച്ചെന്ന് പറയപ്പെടുന്ന വ്യക്തി സുരക്ഷിതനാണ്. ഗൂഢാലോചന തിരിച്ചറിയാനും ഇല്ലാതാക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞു. കാനഡ ഇന്ത്യൻ സർക്കാരിനുനേരെ വ്യക്തമായി ആരോപണമുന്നയിച്ചെങ്കിലും യുഎസ് ഇതുവരെ കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല.

നിജ്ജാർ വധം സംബന്ധിച്ച് ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാര്‍ലമെന്റിലാണ് ഇന്ത്യക്കെതിരെ ആരോപണമുയർത്തിയത്. ഒരു കനേഡിയൻ പത്രത്തിൽ അടുത്ത ദിവസം പ്രസിദ്ധീകരിക്കാൻ പോകുന്ന ലേഖനം മുന്നിൽ കണ്ടുകൊണ്ടായിരുന്നു ട്രൂഡോയുടെ നീക്കമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, പന്നുന്റെ കാര്യത്തിൽ ഫിനാൻഷ്യൽ ടൈംസിലെ ആരോപണങ്ങൾ ജോ ബൈഡൻ ഭരണകൂടം നിഷേധിച്ചിട്ടില്ലെങ്കിലും അഭിപ്രായം പറയാൻ തയ്യാറായില്ല. എന്നാൽ “ഞങ്ങൾ ഈ വിഷയം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്, യുഎസ് സർക്കാർ ഇത് ഇന്ത്യൻ സർക്കാരിന്റെ ഉയർന്ന തലങ്ങളിൽ ഉൾപ്പെടെ വിഷയത്തെ ഉന്നയിച്ചിട്ടുണ്ട്,” എന്നാണ് യുഎസ് വക്താവ് പിന്നീട് വ്യക്തമാക്കിയത്.

ഇന്ത്യയുടെ പ്രതികരണങ്ങൾ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമര്‍ശങ്ങളോട് വളരെ രോഷാകുലമായാണ് ഇന്ത്യ പ്രതികരിച്ചത്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ന്യൂഡൽഹിയിലെ കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. കാനഡയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും അവിടെ നിലവിലുള്ള വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കാനഡയിലെ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തി. ഇ-വിസ സേവനങ്ങളും നിർത്തി. ഇ-വിസകൾ പിന്നീട് പുനഃരാരംഭിച്ചിരുന്നു. പിന്നാലെ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിൽനിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യയും കാനഡയെ നിർബന്ധിച്ചു.

തീവ്രവാദികളുടെയും സംഘടിത കുറ്റകൃത്യങ്ങളുടെയും സുരക്ഷിത സങ്കേതമെന്നാണ് കാനഡയെ ഇന്ത്യ വിശേഷിപ്പിച്ചത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങളോട് ഉപയോഗിക്കുന്ന രൂക്ഷമായ ഭാഷയിലായിരുന്നു ഇന്ത്യയുടെ പ്രതികരണങ്ങൾ. സമീപ വർഷങ്ങളിൽ ഒരു പാശ്ചാത്യ രാജ്യത്തോട് ഉപയോഗിച്ചിട്ടില്ലാത്ത മൂർച്ചയേറിയ ഭാഷയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉപയോഗിച്ചത്. നിജ്ജാർ വധം സംബന്ധിച്ച ആരോപണമുയർത്തിയ കാനഡയോട് വിവരങ്ങൾ എന്തെങ്കിലും കൈമാറിയാൽ അന്വേഷിക്കാമെന്നായിരുന്നു നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.

എന്നാൽ പന്നുന്റെ കാര്യത്തിൽ ഇന്ത്യ ആശ്ചര്യവും ആശങ്കയും പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനം തങ്ങളുടെ നയമല്ലെന്ന് പറഞ്ഞു. മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും അറിയിച്ചു. തെറ്റ് ചെയ്തവർ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഇന്ത്യ അമേരിക്കയോട് പ്രതികരിച്ചു. "യു എസിൽനിന്നുള്ള വിവരങ്ങളുടെ പശ്ചാത്തലത്തിലുള്ള പ്രശ്നങ്ങൾ ഇതിനകം പ്രസക്തമായ വകുപ്പുകൾ പരിശോധിച്ചുവരികയാണ്,"വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതികരണത്തിലെ വ്യത്യസ്ത എന്തുകൊണ്ട്?

ഇന്ത്യ-കാനഡ ബന്ധം കൂടുതലും സാമ്പത്തികവും ജനങ്ങളുമായുള്ള അടുത്ത ബന്ധവുമാണ്. എന്നാൽ ഇന്ത്യ-യുഎസ് ബന്ധത്തിന് കൂടുതൽ ആഴവും പരപ്പുമുണ്ട്. നയതന്ത്രം, പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ, സാമ്പത്തികം, ജനങ്ങൾ ഇങ്ങനെ തുടങ്ങി യുഎസുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ ആഴമേറിയതാണ്. അതിനാൽ തന്നെ ഇന്ത്യയ്ക്ക് കൂടുതൽ അപകടസാധ്യതയുണ്ട്.

ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കായുള്ള ഏറ്റവും തന്ത്രപരമായ പങ്കാളിത്തമാണിത്, രാഷ്ട്രീയമായും സാമ്പത്തികമായും. അതിനാൽ യുഎസ് ആശങ്കകളെ തള്ളിക്കളയുന്ന മനോഭാവം ഇന്ത്യയ്ക്ക് തിരിച്ചടികളുണ്ടാക്കും. നിലവിലെ വിഷയവുമായി ബന്ധപ്പെട്ട് യുഎസിലും ഇന്ത്യയിലും നടക്കുന്ന അന്വേഷണത്തിന്റെ ഫലം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഗതിനിർണയിക്കാൻ പാകത്തിനുള്ളതാണ്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍