INDIA

​ഗോ ഫസ്റ്റ് പ്രതിസന്ധി: എയർ ഇന്ത്യയില്‍ ജോലി ചേക്കേറാന്‍ 700 പൈലറ്റുമാർ

വെബ് ഡെസ്ക്

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ​ഗോ ഫസ്റ്റ് വിമാനക്കമ്പനിയില്‍ നിന്നും സുരക്ഷിത ഇടം തേടി പൈലറ്റുമാര്‍. പ്രതിസന്ധി വാര്‍ത്തകള്‍ക്ക് പിന്നാലെ 700 പൈലറ്റുമാരാണ് ജോലിമാറ്റം തേടി എയര്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യയിലേക്ക് ഇത്രയധികം അപേക്ഷകൾ എത്തുന്നത്.

4,200 ക്യാബിൻ ക്രൂവിനെയും 900 പൈലറ്റുമാരെയും നിയമിക്കുന്ന ഒരു പുതിയ ഫ്ലൈറ്റ് പ്ലാനാണ് എയർ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പൈലറ്റുമാരുടെ റിക്രൂട്ട്‌മെന്റ് പരസ്യത്തിന് മികച്ച പ്രതികരണമാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചത്. 470 വിമാനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായി തുടർന്നുള്ള ദിവസങ്ങളിലും വാക്ക് ഇൻ ഇന്റർവ്യൂ നടത്താനാണ് തീരുമാനമെന്നും എയർ ഇന്ത്യ വക്താവ് പറയുന്നു. എയര്‍ ഇന്ത്യയ്ക്ക് സമാനമായി ഇൻഡിഗോ, ആകാശ എന്നീ വിമാന കമ്പനികൾക്കും നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനസർവീസുകൾ റദ്ദാക്കുന്നത് മെയ് 12 വരെയാണ് ഗോ ഫസ്റ്റ് നീട്ടിയിരിക്കുന്നത്. റദ്ദാക്കിയ സർവീസുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് എത്രയും പെട്ടെന്ന് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു. വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ഇടക്കാല മോറട്ടോറിയം ആവശ്യപ്പെട്ടെങ്കിലും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് അനുസരിച്ച് അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നില്ലെന്ന് ഡല്‍ഹി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഗോ ഫസ്റ്റിനെ അറിയിച്ചിരുന്നു.

അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിയറ്റ്‌നയില്‍ നിന്ന് എൻജിന്‍ ലഭിക്കാത്തതാണ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള പ്രധാനകാരണമെന്നാണ് കമ്പനി പറയുന്നത്. തുടര്‍ച്ചയായി പണം തിരിച്ചടവ് മുടങ്ങുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടിശിക തീര്‍ക്കുന്നതില്‍ ഗോ ഫസ്റ്റ് വീഴ്ച വരുത്തിയെന്ന് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി പറഞ്ഞിരുന്നു. പ്രതിദിനം 180 മുതല്‍ 185 വരെ സര്‍വീസുകള്‍ ഗോ ഫസ്റ്റിനുണ്ട്.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?