INDIA

'പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കണം'; ഗവർണർ-സർക്കാർ തർക്കത്തില്‍ കേരള ഗവര്‍ണറോട് സുപ്രീംകോടതി

വെബ് ഡെസ്ക്

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ റിട്ട് ഹർജിയില്‍ പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കാൻ ഗവർണർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി. ഉത്തരവ് വായിച്ചശേഷം വിഷയത്തിൽ നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഗവർണറുടെ സെക്രട്ടറിയോടാണ് സുപ്രീം കോടതി ഇക്കാര്യം നിർദേശിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

സമാന വിഷയത്തിൽ പഞ്ചാബ് സർക്കാർ ഗവർണർക്കെതിരെ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ രാത്രി ഉത്തരവ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അത് നോക്കാൻ ഗവർണറുടെ സെക്രട്ടറിയോട് ആവശ്യപ്പെടണമെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഗവർണറുടെ പ്രതികരണം എന്താണെന്ന് ബുധനാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

'ഭരണഘടനാപരമായി സാധുതയുള്ള' നിയമസഭാ സമ്മേളനം ചേർന്ന് പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഗവർണർക്ക് തന്റെ അധികാരം ഉപയോഗിച്ച് നിയമനിർമാണം തടസ്സപ്പെടുത്താൻ കഴിയില്ല. ബിൽ അംഗീകരിക്കാൻ സാധിക്കില്ലെങ്കിൽ, കാരണം കാണിച്ചുകൊണ്ടുള്ള കുറിപ്പ് സഹിതം തിരിച്ചയയ്ക്കണം. ഗവർണർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനുമുള്ള അധികാരം നിയമസഭകൾക്കുണ്ട്. ഒരുമാറ്റവും വരുത്താതെ ആ ബില്ലുകൾ വീണ്ടും സഭ പാസാക്കുകയാണെങ്കിൽ അതിൽ നിർബന്ധമായും ഗവർണർ ഒപ്പുവയ്ക്കണമെന്നുമായിരുന്നു പഞ്ചാബ് കേസില്‍ സുപ്രീംകോടതിയുടെ നിലപാട്. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ച ശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവ് പരിശോധിക്കണമെന്നാണ് കേരള ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഗവർണറുടെ അനുമതിക്കായി അയച്ച നിരവധി ബില്ലുകൾ രണ്ട് വർഷമായി കെട്ടിക്കിടക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും പലതവണ ഗവർണറെ കണ്ടെങ്കിലും പുരോഗതി ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ റിട്ട് പെറ്റീഷനും നേരത്തെ സുപ്രീംകോടതിയുടെ മുന്നിലെത്തിയിരുന്നു. ബില്ലുകൾ ഒപ്പുവയ്ക്കാൻ ആർ എൻ രവി തയാറാകാതിരുന്നതിനെ തുടർന്ന് സർക്കാരും ഗവർണറും തമ്മിൽ തുറന്ന പോരിലേക്ക് കാര്യങ്ങൾ വഴിമാറിയിരുന്നു. കേരളവും പഞ്ചാബും സമാന ആവശ്യമായുമായി കോടതിയെ സമീപിച്ചിരുന്നു. വിഷയം വിശദമായി പരിഗണിച്ചതിനു ശേഷം നവംബർ പത്തിന് കോടതി ഒരു തീർപ്പിലേക്കെത്തിയിരുന്നു. അതിലാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍