KERALA

കണ്ണൂർ സർവകലാശാല തന്റെ പുസ്തകം ഉൾപ്പെടുത്തിയത് അധികവായനയ്ക്ക്, അതിനും താൽപ്പര്യമില്ല; അനുവാദം ചോദിച്ചില്ല: കെകെ ശൈലജ

വെബ് ഡെസ്ക്

തന്റെ പുസ്തകം 'മൈ ലൈഫ് ആസ് എ കോമറേഡ്' കണ്ണൂർ സർവകലാശാല ഉൾപ്പെടുത്തിയത് സിബസിലല്ല, മറിച്ച് അധിവായനയ്ക്കാണെന്നും അതിനും തനിക്ക് താൽപ്പര്യമില്ലെന്നും കെകെ ശൈലജ എംഎൽഎ. സംഭവം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് ശൈലജയുടെ പ്രതികരണം.

''വാർത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് അന്വേഷിച്ചു. പുസ്തകം ഉൾപ്പെടുത്തിയത് സിലബസില്‍ അല്ല, അധികവായനയ്ക്കുള്ള സി കെ ജാനു, സിസ്റ്റര്‍ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂട്ടത്തിലാണെന്നാണ് യൂണിവേഴ്സിറ്റി അധികൃതരില്‍നിന്ന് ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും പുസ്തകം ഉള്‍പ്പെടുത്തുന്നതിന് താല്‍പ്പര്യമില്ലെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. പുസ്തകം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല,'' ശൈലജ പറഞ്ഞു.

സർവകലാശാലയിലെ എംഎ ഇം​ഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിന്റെ ലൈഫ് റൈറ്റിങ് പേപ്പറിൽ കോർ റീഡിങ്ങിനുവേണ്ടിയായാണ് 'മൈ ലൈഫ് ആസ് എ കോമറേഡ്' എന്ന പുസ്തകം ഉൾപ്പെടുത്തിയത്. മഞ്ജു സാറാ രാജനാണ് പുസ്തകം തയ്യാറാക്കിയത്.

മഹാത്മാ ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ', അംബ്ദേക്കറിന്റെ 'വെയ്റ്റിങ് ഫോർ എ വിസ', സി കെ ജാനുവിന്റെ 'മദർ ഫോറസ്റ്റ്: ദ അൺ ഫിനിഷ്ട് സ്റ്റോറി ഓഫ് സികെ ജാനു' എന്നിവയ്‌ക്കൊപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെടുത്തിയിരിക്കുന്നത്. ശൈലജയുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയെ വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിരുന്നു.

അതേസമയം, ജീവചരിത്രം എന്ന നിലയിലല്ല ഓര്‍മക്കുറിപ്പുകള്‍ എന്ന നിലയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഞാന്‍ എഴുതിയ പുസ്തകം 'മൈ ലൈഫ് ആസ് എ കോമറേഡ്' കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുകയാണ്. രാവിലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച് കണ്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യൂണിവേഴ്സിറ്റി അധികൃതരെ വിളിച്ച് അന്വേഷിച്ചു. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി കെ ജാനു, സിസ്റ്റര്‍ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് എനിക്ക് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്റെ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല.

എന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല എന്റെ ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ അനാചാരങ്ങളുടെയും എന്റെ അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത് ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവന്‍മാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചത്. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ആദ്യഭാഗം. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തി.

രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ഞാന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണ്ടായ അനുഭവവും, പകര്‍ച്ചവ്യാധികള്‍ക്കും ആരോഗ്യ മേഖലയില്‍ വരുന്ന മറ്റ് ഭീഷണികള്‍ക്കും എതിരെ നാം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവവും, നിപ്പയും കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളുമെല്ലാം നേരിടാന്‍ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാതിക്കുന്നത്. ഡല്‍ഹി കേന്ദ്രമായ ജാഗര്‍നട്ട് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

താല്‍പര്യമുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വാങ്ങിവായിക്കുന്നുണ്ട്. തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ കാണുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവശ്യ സാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി: പാക് അധീന കാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന് ?

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും