KERALA

'ഈ മാതാപിതാക്കൾക്കെല്ലാം ഒരേ മുഖമാണ്'; റാഗിങ്ങിനിരയായി മരണപ്പെട്ട പുഷ്‌കിനെ അനുസ്മരിച്ച് അടുത്ത ബന്ധുവിന്റെ കുറിപ്പ്

വെബ് ഡെസ്ക്

'ഉപരിപഠനത്തിനായി നെതർലൻഡ്സിലേക്ക് പോകാൻ നാട്ടിലേക്ക് യാത്ര തിരിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ അവൻ മരണപ്പെട്ടു... അല്ല, കൊല്ലപ്പെട്ടു....'

അതിക്രൂര ക്യാമ്പസ് റാഗിങ്ങിന് ഇരയായി സിദ്ധാർത്ഥൻ മരണപ്പെട്ടുവെന്ന വാർത്തയ്ക്ക് പിന്നാലെ ഈ സംഭവങ്ങൾക്ക് സമാനമായി റാഗിങ്ങിനെ തുടർന്ന് തമിഴ്നാട്ടിലെ കോളജ് കാമ്പസിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അനന്തരവന്റെ വിയോഗ വാർത്തയെക്കുറിച്ച് അടുത്ത ബന്ധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്. കൊല്ലം സ്വദേശിയായ ദീപ ജിത്താണ് അനന്തരവന്റെ മരണ ശേഷം തന്റെ കുടുംബം കടന്നുപോയ അവസ്ഥകളെപ്പറ്റിയുള്ള കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

'സിദ്ധാർത്ഥന്റെ പിതാവിന്റെ പാരവശ്യം പിടികൂടിയ മുഖത്തോടും രോദനത്തോടും മാമന്റെ മുഖം ചേർത്ത് വെച്ചിരിക്കുന്നത് കണ്ടപ്പോൾതന്നെ നാട്ടിലുള്ള കുറച്ചു പേർക്കെങ്കിലും ചിലതു ഓർമ വന്നിട്ടുണ്ടാവും' എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

ഇരുപത്തിയഞ്ച് വർഷം മുൻപ് നടന്ന കാര്യമാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ ദീപ പങ്കുവെക്കുന്നത്. പഠിക്കാൻ സമർത്ഥനായിരുന്നു അനന്തരവൻ പുഷ്കിൻ ആൻഡ്രൂസ്. ചെറുപ്രായത്തിൽ തന്നെ 'വലിവിന്റെ' അസ്വസ്ഥത മൂലം സ്കൂളിൽ ഹാജർ ഒത്തിരി നഷ്ടമായിരുന്നുവെങ്കിലും എല്ലാത്തിനെയും അതിജീവിച്ചു പഠിച്ചിരുന്ന കുട്ടിയായിരുന്നു പുഷ്കിൻ. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബിഎഫ്എസ്ഇ പാസ്സായി എംഎഫ്‌എസ്‌സി പഠിക്കാനായാണ് തൂത്തുക്കുടിയിലേക്ക് പോകുന്നത്. അവിടെച്ചെന്നപ്പോൾ കഥ മാറി. അതിസമ്പന്നരുടെയും ഉന്നതരുടെയും മക്കളുടെയിടയിൽ പഠനമികവിലും ഭാഷയിലും അധ്യാപകരോടുള്ള പെരുമാറ്റ മര്യാദകളിലുമൊക്കെ സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്നും വന്ന ഈക്കുട്ടി ഒന്നാമനായി നിന്നു. ഇതിൽ അസൂയയും അഹങ്കാരവും മൂത്ത കൂട്ടുകാർ അവനെ ഒരുപാട് ദ്രോഹിക്കുകയായിരുന്നെന്നും കോളേജിൽ ഒത്തിരി പീഡനങ്ങൾ നേരിടേണ്ടി വന്നതായും ദീപ കുറിപ്പിൽ പറയുന്നു.

കഴിക്കാനുള്ള ഭക്ഷണത്തിൽ മൂത്രമൊഴിച്ചു വെക്കുക, കുളിക്കാൻപോകുമ്പോൾ കുളിച്ചിട്ടിടാനുള്ള വസ്ത്രമെടുത്തു മാറ്റി വെക്കുക അങ്ങനെ തുടങ്ങുന്നു പുഷ്കിൻ അനുഭവിച്ച ക്യാമ്പസ് റാഗിങ്. എംഎഫ്‌എസ്‌സി പൂർത്തിയാക്കി ഗവേഷണ പ്രബന്ധത്തിലൂടെ ഡച്ച് സർക്കാരിന്റെ സ്കോളർഷിപ്പും തുടർഗവേഷണങ്ങൾക്കും പഠനത്തിനുമുള്ള അർഹതയും നേടി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പുഷ്കിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്.

മകന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അത് കൊലപാതകമാണെന്നും ആരോപിച്ച കുടുംബം മകന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ ഉത്തരവാദികളെ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ സകല തടസങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോയി. പക്ഷെ അങ്ങേത്തലത്ത് സംശയിക്കപ്പെട്ടവരുടെ ഉന്നതങ്ങളിലുള്ള സ്വാധീനം മൂലം ആ പരിശ്രമങ്ങളെല്ലാം വെറുതെയായി. കല്ലറ വീണ്ടും തുറന്ന് റീപോസ്റ്റ്മോർട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല. കുടുംബത്തിന്റെ നിരന്തരമായ അപേക്ഷ മൂലം അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പക്ഷെ അവിടെയും നിരാശ മാത്രമായിരുന്നു തിരികെ ലഭിച്ചത്.

നാടിന്റെ അഭിമാനവും കുടുംബത്തിന്റെ സംരക്ഷണവുമാഷ്ക്കേണ്ടിയിരുന്ന മകൻ മരണപ്പെട്ട ഹൃദയവേദനയും പേറി ജീവിക്കുകയായിരുന്ന മാമൻ ഏഴു മാസങ്ങൾക്കു മുൻപ് മരിച്ചതായും മാമനെയും സിദ്ധാർത്ഥന്റെ അച്ഛനെപ്പോലെയും പോലെ അകാലത്തിൽ പുത്രനഷ്ടം സംഭവിക്കുന്ന മാതാപിതാക്കന്മാർക്കൊക്കെയും ഒരേ മുഖമാമാണെന്നും ദീപ കുറിപ്പിൽ പറയുന്നുണ്ട്.

കോളേജുകളിൽ ഒന്നിച്ച് പഠിച്ച് കളിച്ച് വളരേണ്ട സഹപാഠികൾ ആക്രമാസക്തരാകുന്നതിന്റെ കാരണം ക്യാമ്പസ്‌ രാഷ്ട്രീയം ആണെന്നും ക്യാമ്പസ്സുകൾക്കുള്ളിൽ വളർന്നു കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ അടിത്തറ വരെ നശിപ്പിക്കാൻ പാകത്തിൽ ഇവ ക്യാമ്പസുകളിൽ വേര് പാകിയിട്ടുണ്ടെന്നും കുറിപ്പിലൂടെ അവർ ആരോപിക്കുന്നുണ്ട്.

കുറിപ്പിന്റെ അവസാനം ക്യാമ്പസുകളിൽ ഇത്തരത്തിലുള പ്രവൃത്തികൾ നടക്കുമ്പോൾ അവയെ കണ്ടില്ലെന്ന് നടിക്കുന്ന ഇതിനൊക്കെ കൂട്ട് നിൽക്കുന്ന അധ്യാപകരെയോർത്ത്‌ ലജ്ജ തോന്നുന്നുവെന്നും ഇവരെയാണല്ലോ കാലത്തിന്റെ വഴി വിളക്കുകളെന്നും, ഇരുളകറ്റുന്നവൻ ആരോ അവൻ ഗുരു എന്നുമൊക്കെ വിശ്വസിച്ച് ബഹുമാനിച്ചുപോരുന്നതെന്നും പരിഹസിച്ചാണ് ദീപ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും