Lok Sabha Election 2024

കലങ്ങി മറിഞ്ഞ് കർണാടക ബിജെപി; സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഉള്‍പ്പോര് രൂക്ഷം

എ പി നദീറ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ പടലപ്പിണക്കം തുടങ്ങിയ കർണാടക ബിജെപിയിൽ ഉൾപാർട്ടി പോര് കനക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതുമുതൽ തുടങ്ങിയ പൊട്ടലും ചീറ്റലും മുൻപെങ്ങുമില്ലാത്ത വിധം പാർട്ടിയെ വലയ്ക്കുകയാണ്. കേന്ദ്ര മന്ത്രിമാരടക്കമുള്ള പ്രമുഖരെ തഴഞ്ഞുള്ള സ്ഥാനാർഥിപ്പട്ടിക പല കോണുകളിൽനിന്നും വിമതശബ്ദമുയരാൻ ഇടയാക്കിയിട്ടുണ്ട്. കാര്യങ്ങൾ ഇപ്പോളുള്ള വിധമാണ് മുന്നോട്ടുപോകുന്നതെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മോശമായ അനുഭവമാകും കർണാടകയിൽ താമര പാർട്ടിക്കും എൻഡിഎ മുന്നണിക്കുമുണ്ടാകുക.

സ്ഥാനാർഥിപ്പട്ടികയിൽ തഴയപ്പെട്ടവർ പരസ്യമായി പാർട്ടിക്കെതിരെ തിരിയുകയാണ്. വടക്കൻ കർണാടകയെന്നോ തെക്കൻ കർണാടകയെന്നോ വ്യത്യാസമില്ലാതെ അസ്വാരസ്യങ്ങൾ പുകയുന്നുണ്ട്. എട്ട് സിറ്റിങ് എം പിമാരെ തഴഞ്ഞായിരുന്നു ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നത്. ഡി വി സദാനന്ദ ഗൗഡ, പ്രതാപ് സിംഹ, നളിൻ കുമാർ കട്ടീൽ, കരടി സങ്കണ്ണാ എന്നിവരാണ് ടിക്കറ്റ് കിട്ടാത്തവരിൽ പ്രമുഖർ.

മൈസൂരുവിൽ രാജകുടുംബാംഗത്തിനു ടിക്കറ്റ്, പ്രതാപ് സിംഹ ഇടഞ്ഞു

സ്ഥാനാർഥിപ്പട്ടിക പുറത്തുവരും മുൻപ് തന്നെ തനിക്ക് ഇത്തവണ അവസരമില്ലെന്നു മണത്തറിഞ്ഞിരുന്നു സിറ്റിങ് എം പി പ്രതാപ് സിംഹ. സമൂഹമാധ്യമ ഹാൻഡിലുകളിൽ 'തത്സമയം' വന്നു മണ്ഡലത്തിലെ വോട്ടർമാരോട് സങ്കടം പറഞ്ഞായിരുന്നു പ്രതാപ് സിംഹ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നത്. മണ്ഡലത്തിലെ വോട്ടർമാരും അനുയായികളും പ്രതാപ് സിംഹക്കായി തെരുവിൽ പ്രതിഷേധിച്ചു. ഇതൊന്നും കണ്ട് ബിജെപി ഹൈക്കമാൻഡ് കുലുങ്ങിയില്ല. സിംഹയെ ഒരു ദയയും കാട്ടാതെ മാറ്റിനിർത്തി.

പ്രതാപ് സിംഹ

പകരം മൈസൂർ അമ്പാവിലാസം കൊട്ടാരത്തിലെ രാജാക്കന്മാരുടെ പിന്മുറക്കാരൻ യദുവീർ കൃഷ്ണരാജ വൊഡയാർക്കു സ്ഥാനാർത്ഥിപ്പട്ടം നൽകി. 'രാജാവ് ഇതാ പ്രജകളുടെ പ്രശ്നം പരിഹരിക്കാൻ നേരിട്ട് എത്തിയിരിക്കുന്നു' എന്ന പരിഹാസത്തോടെയായിരുന്നു യദുവീറിന്റെ സ്ഥാനാർത്ഥിത്വത്തെ പ്രതാപ് സിംഹ വരവേറ്റത്. 'രാജാവിന്റെ' തോൽവി ഉറപ്പാക്കാൻ കരുക്കൾ നീക്കുന്ന തിരക്കിലാണ് സിംഹ പക്ഷം.

യദുവീർ കൃഷ്ണരാജ വൊഡയാർ

ബാംഗ്ലൂർ നോർത്തിലെ 'ഗോ ബാക്' വിളി

ബാംഗ്ലൂർ നോർത്ത് മണ്ഡലത്തിലെ സിറ്റിങ് എംപി  ഡി വി സദാനന്ദ ഗൗഡയെ പിണക്കി കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജയെ കൊണ്ടിറക്കിയതാണ് അടുത്ത പുലിവാല്. സിറ്റിങ് സീറ്റായ ഉഡുപ്പി - ചിക്കമഗളൂരു മണ്ഡലത്തിൽ പരാജയം മണത്തത്തോടെയായിരുന്നു ശോഭ ബെംഗളുരുവിലേക്ക് വെച്ചുപിടിച്ചത്.

ശോഭ ഉഡുപ്പി - ചിക്കമഗളൂരുവിൽ വീണ്ടും മത്സരിക്കുന്നതിൽ മണ്ഡലത്തിലെ പ്രാദേശിക ബിജെപിയിൽ എതിർപ്പ് ശക്തമായിരുന്നു. ശോഭയ്‌ക്കെതിരെ ഹൈക്കമാൻഡിനു ഊമക്കത്തുകൾ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ്, ബി എസ് യെദ്യൂരപ്പയുമായി അടുത്ത ബന്ധമുള്ള ശോഭ സുരക്ഷിത മണ്ഡലത്തിലേക്ക് കൂടുമാറാൻ കരുക്കൾ നീക്കിയത്.

സിറ്റിങ് സീറ്റ് വിട്ട് തലസ്ഥാന നഗരത്തിലെ ബിജെപിയുടെ ഉറച്ച സീറ്റിൽ മത്സരിക്കാനെത്തിയ ശോഭയെ പക്ഷേ വരവേറ്റത് ഒരുപറ്റം വോട്ടർമാരുടെ ഗോ ബാക്ക് വിളികളാണ്. സിറ്റിങ് എം പി സദാനന്ദ ഗൗഡയുടെ അനുയായികളാണ് ഇതിനുപിന്നിലെന്നാണ് റിപ്പോർട്ട്. സദാനന്ദ ഗൗഢതന്നെ ശോഭയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി തന്റെ രാഷ്ട്രീയജീവിതം ബലികൊടുത്തത് വേദനിപ്പിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സദാനന്ദ ഗൗഡ

പറഞ്ഞുപറ്റിക്കപ്പെട്ട സുമലതയും ഈശ്വരപ്പയും ഷെട്ടാറും

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുമായി അടയും ചക്കരയും പോലെ ബന്ധത്തിലായ മണ്ടിയയിലെ സിറ്റിങ് എം പി സുമലതയാണ് പറഞ്ഞുപറ്റിക്കപ്പെട്ട ടിക്കറ്റ് മോഹികളിൽ പ്രമുഖ. മണ്ടിയ മണ്ഡലത്തിൽ 2019ലെ പോലെ സ്വതന്ത്രയായി മത്സരിച്ചാൽ ജയം അനായാസമാകില്ലെന്നു കണ്ടായിരുന്നു കഴിഞ്ഞ വർഷം സുമലത ബിജെപി പാളയത്തിലേക്ക് ചാഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഓൾഡ് മൈസൂരു മേഖലയിൽ അവർ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ കാര്യത്തോടടുത്തപ്പോഴേക്കും കർണാടകയിലെ രാഷ്ട്രീയ സാഹചര്യം മാറി.

സുമലത

നിയസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ ബിജെപി പ്രാദേശിക പാർട്ടിയായ ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലായി. സുമലതയുടെ മണ്ഡലം ഘടകക്ഷിയായ ജെഡിഎസ് പിടിച്ചുവാങ്ങി. പിണങ്ങിയ സുമലതയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ചിക്കബല്ലാപുര മണ്ഡലം പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഹൈക്കമാൻഡ്. മുൻപരിചയമില്ലാത്ത മണ്ഡലത്തിൽ മത്സരിച്ചാൽ ബിജെപി തന്നെ ജയിപ്പിച്ചെടുക്കുമോയെന്നാണ് സുമലതയുടെ ചോദ്യം. ആ ചോദ്യത്തിന് ബിജെപിക്ക് ഉറപ്പെന്ന് ഉത്തരം പറയാനുമാകുന്നില്ല.

കെ എസ് ഈശ്വരപ്പ

ശിവമോഗ നിയമസഭാ മണ്ഡലത്തിൽ ടിക്കറ്റ് നിഷേധത്തെത്തുടർന്ന് പാർട്ടി വിടാനിരുന്ന മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പയെ അന്ന് പിടിച്ചുനിർത്തിയത് മകൻ കെ ഇ കാന്തേഷിനു ഹാവേരി ലോക്സഭാ മണ്ഡലത്തിൽ ടിക്കറ്റ് നൽകുമെന്ന ഹൈക്കമാൻഡിന്റെ  ഉറപ്പായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഫോണിൽ വിളിച്ചു ഈശ്വരപ്പയെ  പാർട്ടി വിടാതെ തടഞ്ഞുനിർത്തി. ലോക്‌സഭാ സ്ഥാനാർഥിപ്പട്ടിക വന്നപ്പോൾ കാന്തേഷിനു പകരം കണ്ട പേര് ബസവരാജ്‌ ബൊമ്മെയുടേത്. ഈശ്വരപ്പ പൊട്ടിത്തെറിച്ചു.

ഇനിയും പറ്റിക്കപ്പെടാൻ തനിക്ക് മനസില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചു. ബിജെപിക്കു ഏറ്റവും വലിയ തലവേദനയായി ബി എസ് യെദ്യുരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രക്കെതിരെ വിമത സ്ഥാനാർത്ഥിയായി ശിവമോഗയിൽ അങ്കത്തിനിറങ്ങുകയാണ് ഈശ്വരപ്പ. മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽനിന്ന് മാറിനിന്നും ഈശ്വരപ്പ അരിശം രേഖപ്പെടുത്തിക്കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബി വൈ രാഘവേന്ദ്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശിവമോഗയിൽ

കോൺഗ്രസിൽനിന്ന് തിരികെ ബിജെപിയിലേക്കുപോയ ജഗദീഷ് ഷെട്ടാറും നിരാശയിലായി. വിജയസാധ്യതയുള്ള, ചോദിച്ച സീറ്റുകളൊന്നും ഷെട്ടാറിനു ബിജെപി നൽകിയില്ല. വേണമെങ്കിൽ ബെലഗാവിയിൽ മത്സരിച്ചു ജയിച്ചോളാനാണ് പാർട്ടി നിർദേശം. ആദ്യം വാശി പിടിച്ചെങ്കിലും പിന്തുണയ്ക്ക് പഴയ പോലെ ആളും ആരവവുമില്ലെന്ന് മനസിലാക്കിയ ഷെട്ടാർ ബെലഗാവിയെങ്കിൽ ബെലഗാവി എന്ന നിലയിലായിട്ടുണ്ട്. ഇവിടെ തോറ്റാൽ ഷെട്ടാറിന്റെ രാഷ്ട്രീയജീവിതം അവസാനിക്കും.

ജഗദീഷ് ഷെട്ടാർ

യെദ്യൂരപ്പ കുടുംബത്തിനെതിരെ പരാതി പ്രവാഹം, വിജയേന്ദ്രയുടെ അധ്യക്ഷ പദം അപകടാവസ്ഥയിൽ

സ്ഥാനാർഥി നിർണയത്തിൽ അപാകത ചൂണ്ടിക്കാട്ടുന്നവരെല്ലാം കാരണഭൂതനായി കാണുന്നത് ബി എസ് യെദ്യുരപ്പയെ ആണ്. മകൻ വിജയേന്ദ്രയ്ക്ക് കിട്ടിയ  ബിജെപി സംസ്ഥാന അധ്യക്ഷ പദം നിലനിർത്താൻ യെദ്യൂരപ്പ തന്റെ ഇഷ്ടക്കാർക്കു സീറ്റുകൾ ഭാഗം വെച്ചെന്നാണ് ഹൈക്കമാൻഡിനു മുന്നിലുള്ള പരാതി. യെദ്യൂരപ്പവിരുദ്ധ പക്ഷ നേതാക്കൾ സ്ഥാനാർഥിപ്പട്ടികയിൽ തഴയപ്പെട്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

പാർട്ടിക്കുവേണ്ടി അഹോരാത്രം ജോലി ചെയ്യുന്നവരെയും പാർട്ടി കെട്ടിപ്പടുത്തവരെയും തഴഞ്ഞ് യെദ്യുരപ്പയും മകനും തന്നിഷ്ടം കാട്ടുന്നുവെന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പടെ ആരോപിക്കുന്നത്. ബി വൈ വിജയേന്ദ്രയെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. 15 സീറ്റുകളെങ്കിലും കർണാടകയിൽനിന്ന് നേടികൊടുത്തില്ലെങ്കിൽ വിജയേന്ദ്ര പെട്ടുപോകും.

സംസ്ഥാനത്തെ മുഴുവൻ യെദ്യൂരപ്പ വിരുദ്ധരെയും പിണക്കിയായിരുന്നു ബിജെപി ഹൈക്കമാൻഡ് വിജയേന്ദ്രയെ കഴിഞ്ഞ വർഷം പാർട്ടി കടിഞ്ഞാൺ ഏൽപ്പിച്ചത്. കർണാടകയിലെ ഉൾപ്പാർട്ടി പോര് തണുക്കുന്ന മട്ടില്ലെങ്കിൽ കൂടുതൽ ദിവസം പ്രധാനമന്ത്രിയെയും ദേശീയ നേതാക്കളെയും പ്രചാരണത്തിനിറക്കാനുള്ള  തയ്യാറെടുപ്പിലാണ് ബിജെപി ഹൈക്കമാൻഡ്. എൻഡിഎ മുന്നണിക്ക് സംസ്ഥാനത്ത് ഇപ്പോഴുണ്ടായിരിക്കുന്ന ക്ഷീണം മോദിപ്രഭാവം കൊണ്ട് മറികടക്കാമെന്നാണ് കണക്കുകൂട്ടൽ.

മുറുമുറുപ്പുമായി ജെഡിഎസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയ ജെഡിഎസുമായി കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്. ഓൾഡ് മൈസൂരു മേഖലയിലെ ജെഡിഎസ് വോട്ട് ബാങ്കായ വൊക്കലിഗ സമുദായ വോട്ടുകൾ കണ്ടായിരുന്നു ബാന്ധവം.

കേന്ദ്രഭരണത്തിൽ പങ്കാളിയാക്കാമെന്ന മധുരവാഗ്ദാനത്തിൽ വീണാണ് ദേവെഗൗഡയും കുടുംബവും കർണാടകയിലെ കർഷകരുടെ പാർട്ടിയായ ജെഡിഎസിനെ ബിജെപിയുടെ കാൽക്കൽ കൊണ്ടുവച്ചത്. ബാന്ധവം അത്ര സുഖകരമല്ലെന്ന് തിരിച്ചറിയുകയാണ് ജെഡിഎസ് ഇപ്പോൾ. ആറ് സീറ്റിൽ കോൺഗ്രസ് ബാന്ധവകാലത്തു മത്സരിച്ച ജെഡിഎസിന് ബിജെപി സഖ്യത്തിൽ കിട്ടുന്നത് മൂന്നു സീറ്റാണ്. മണ്ടിയ, ഹാസൻ, കോലാർ, തുകുരു, ബംഗളുരു നോർത്ത് മണ്ഡലങ്ങളാണ് ജെഡിഎസ് തുടക്കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ മണ്ടിയയും ഹാസനും മാത്രം നൽകാനാണ് ബിജെപി തീരുമാനം. കോലാർ കൂടി വേണമെന്ന ആവശ്യത്തിൽ ഉഭയകക്ഷി ചർച്ചകൾ നടന്നെങ്കിലും അലസിപ്പിരിഞ്ഞു. ഇതോടെ കോലാറിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എച്ച് ഡി കുമാരസ്വാമി.

ജെഡിഎസ് ബാന്ധവം കൊണ്ട് ലാഭം ബിജെപിക്കു മാത്രമാണെന്ന് പാർട്ടിപ്രവർത്തകർക്കും അണികൾക്കുമിടയിൽ സംസാരമുണ്ട്. നല്ലോണമെങ്കിൽ നല്ലോണം ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് കുമാരസ്വാമി ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓപ്പറേഷൻ ഹസ്ത പയറ്റാൻ കോൺഗ്രസ്

പടലപ്പിണക്കവും പോരും മുറുകിയ ബിജെപിയിൽനിന്ന് പൊട്ടിത്തെറിച്ചു പുറത്തിറങ്ങുന്നവരെ വലയിട്ടു പിടിക്കാനിരിക്കുകയാണ് കോൺഗ്രസ്. അതൃപ്തരിലൊരാളായ ഡി വി സദാനന്ദ ഗൗഡയുമായി രഹസ്യ ചർച്ചകൾ നടക്കുന്നുണ്ട്. വൈകാതെ മൈസൂരു - കുടഗ് മണ്ഡലത്തിൽ സദാനന്ദ ഗൗഡ കോൺഗ്രസിന്റെ സ്ഥാനാർഥി കുപ്പായം അണിയുമെന്നാണ് അഭ്യൂഹം.

വേറെയും ചിലർ കോൺഗ്രസ് പാളയവുമായി സമ്പർക്കത്തിലാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ജെഡിഎസിൽനിന്നും ബിജെപിയിൽനിന്നും പ്രമുഖരുടെ ഒഴുക്കുണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം പേരുകൾ വെളിപ്പെടുത്താതെ പരസ്യമായി സമ്മതിക്കുന്നത്.

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

അടിയന്തരാവസഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി