Lok Sabha Election 2024

വടകര നിലനിര്‍ത്താന്‍ ബിജെപി കോട്ടയിലെ പോരാളി, മുരളിയുടെ പാരമ്പര്യം ഷാഫി ആവര്‍ത്തിക്കുമോ?

പൊളിറ്റിക്കൽ ഡെസ്ക്

വടകരയിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണം പല വിഷയങ്ങളില്‍ തട്ടി ക്ഷീണിച്ചിരുന്ന കോണ്‍ഗ്രസിന് നല്‍കിയ ഉണര്‍വ് ചെറുതല്ല. കെ കെ ശൈലജ എന്ന മുതിര്‍ന്ന, ജനപ്രീതിയുള്ള നേതാവിനെ നേരിടാന്‍ ആര്? പത്മജ വേണുഗോപാല്‍ ഉണ്ടാക്കിയ ക്ഷീണം മറികടക്കാന്‍ കെ മുരളീധരന് വടകരയില്‍ കഴിയുമോ? എന്നിങ്ങനെ ചോദ്യങ്ങള്‍ നിരവധി നിലനില്‍ക്കുമ്പോഴാണ് വടകരയില്‍നിന്ന് കെ മുരളീധരനെ മാറ്റി പകരം ഷാഫി പറമ്പിലിനെ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. തീരുമാനം കടന്നകയ്യായി പലരും വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസ് തന്ത്രം തെറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഞായറാഴ്ച വൈകീട്ട് വടകര ടൗണില്‍ കണ്ട സ്വീകരണം.

ഷാഫി പറമ്പിലിന്റെ വടകരയിലേക്കുള്ള കടന്നുവരവിന് ചില പ്രത്യേകതകളുണ്ട്. അത് ചരിത്രത്തിന്റെ ആവര്‍ത്തനമാണെമന്ന് പറയാം. 2019 ല്‍ കെ മുരളീധരന്‍ വടകരയിലെത്തിയതും ഇതുപോലെ അപ്രതീക്ഷിതമായിട്ടായിരുന്നു. സിറ്റിങ് എം പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.

പി ജയരാജന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ ആയിരുന്നു 2019 ല്‍ വടകരയില്‍ നിയോഗിച്ചത്. ടി പി വധക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ എതിര്‍ വികാരമുള്ള ഒരു മേഖലയില്‍ പി ജയരാജനെ നിയോഗിച്ച് പ്രതിസന്ധികള്‍ മറികടക്കാനായിരുന്നു സിപിഎം ശ്രമം. ആ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ എവിടെയും എത്തിയിരുന്നില്ല. 2009ല്‍ പി സതീദേവിയെ അട്ടിമറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുത്ത ഇടതുകോട്ട ഒരു ചാവേറിനെ ഇറക്കി പരീക്ഷണത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു.

പല പേരുകള്‍ മാറിമറിഞ്ഞു, ഒടുവില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ എംഎല്‍എയായിരുന്ന കെ മുരളീധരന്റെ പേര് വടകരയില്‍ ഉറപ്പിച്ചു. വടകരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ തന്നെയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. അതിന് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്തുണയും ലഭിച്ചു. അങ്ങനെ ഏറെ വൈകി വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ഥിയായി. വടകരയില്‍ പരീക്ഷണത്തിന് കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായിരുന്നില്ലെന്ന് പിന്നീട് മുരളീധരന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

ടി പി ചന്ദ്രശേഖരന്റെ മണ്ണില്‍ ഇനി അക്രമരാഷ്ട്രീയത്തിന് അവസരമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മുരളീധന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. കെ കെ രമയുടെ സജീവ പിന്തുണയും കെ മുരളീധരന് ലഭിച്ചു. കഴിഞ്ഞദിവസം ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തിന് സമാനമായിരുന്നു അന്ന് കെ മുരളീധരനും വടകരയില്‍ ലഭിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ മുരളീധരന്‍ പി ജയരാജനെ 84,633 വോട്ടിന് പരാജയപ്പെടുത്തി. മുരളീധരന്‍ 5,26,755 വോട്ടും ജയരാജന്‍ 4,42,092 വോട്ടും നേടി. ബിജെപിയുടെ വി കെ സജീവന്‍ 80,128 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. കാസര്‍ഗോഡ് കല്ല്യോട്ടെ ഇരട്ടക്കൊലപാതകം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം, സീറ്റ് നിഷേധിച്ചതില്‍ ജെഡിയുവിന്റെ അതൃപ്തി, ടി പി വധക്കേസ്... അന്ന് വടകരയില്‍ സിപിഎമ്മിനെ കൈവിട്ട ഘടകങ്ങളേറെയാണ്.

പാലക്കാടും വട്ടിയൂര്‍ക്കാവും

കെ മുരളീധരന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ച വട്ടിയൂര്‍ക്കാവിനും ഷാഫി പറമ്പിലിന്റെ പാലക്കാടിനും ചില സമാനതകളുണ്ട്. രണ്ടും ബിജെപി കണ്ണുവയ്ക്കുന്ന മണ്ഡലങ്ങളാണ്. വട്ടിയൂര്‍ക്കാവ് ബിജെപി പിടിച്ചെടുക്കുമെന്ന നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോഴായിരുന്നു കെ മുരളീധരന്‍ 2011 ല്‍ രക്ഷകനായെത്തുന്നത്. പിന്നീട് 2016 ലും വിജയം ആവര്‍ത്തിച്ചു. 2016 ല്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനായിരുന്നു വട്ടിയൂര്‍ക്കാവില്‍ രണ്ടാമതെത്തിയത്.

മുരളീധരന്റെ വിജയത്തിന് പിന്നാലെ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ പക്ഷേ വട്ടിയൂര്‍ക്കാവ് ബിജെപിയെ തുണച്ചില്ല. സിപിഎമ്മിന്റെ യുവ നേതാവും തിരുവനന്തപുരം കോർപറേഷൻ മുൻ മേയറുമായ വി കെ പ്രശാന്തിനെയാണ് വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുത്തത്. തുടർന്ന് 2021ൽ നടന്ന തിരഞ്ഞെടുപ്പിലും പ്രശാന്ത് മണ്ഡലം നിലനിർത്തി.

വട്ടിയൂർക്കാവ് പോലെ പാലക്കാടും ബിജെപിയുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ്. ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി ഉൾപ്പെടുന്ന മണ്ഡലത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്താണ് പാർട്ടി. ഇ ശ്രീധരനെ ഇറക്കി മണ്ഡലം പിടിക്കാന്‍ ശ്രമിച്ച ബിജെപിയോട് ഇഞ്ചോടിഞ്ച് പോരാടിയാണ് ഷാഫി പറമ്പില്‍ പാലക്കാട് നിലനിര്‍ത്തിയത്. അതിന് ഷാഫിയെ സഹായിച്ചത് മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള വ്യക്തിപരമായ അടുപ്പംതന്നെയായിരുന്നു.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ