WORLD

ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണങ്ങളിൽ വടക്കൻ ഗാസയിൽ ആയിരത്തിലേറെ ഗർത്തങ്ങൾ രൂപപ്പെട്ടെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക്

ഇസ്രയേലിൻറെ ശക്തമായ ബോംബാക്രമണങ്ങളിൽ ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് മാത്രം രൂപപ്പെട്ടത് ആയിരത്തിലേറെ ഗർത്തങ്ങൾ. ഏകദേശം പത്ത് കിലോമീറ്ററിനുള്ളിൽ രൂപപ്പെട്ട ഈ ഗർത്തങ്ങൾ ബഹിരാകാശത്തുനിന്ന് ദൃശ്യമാകുന്നവയാണ്. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാർഡിയൻ' നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അരക്കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു പ്രദേശത്ത് റെസിഡൻഷ്യൽ ബ്ലോക്കുകൾക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ ഗുരുതരമായ ബോംബാക്രമണത്തിൽ നൂറോളം ഗർത്തങ്ങൾ രൂപപ്പെട്ടതായി ഗാർഡിയൻ റിപ്പോർട്ട് പറയുന്നു. അതിൽ ചിലത് 45 അടി (13.9 മീറ്റർ) വരെ ആഴമുള്ളതാണ്.

ഒക്‌ടോബർ 30-ന് എടുത്ത ചിത്രത്തിൽ ചില കെട്ടിടങ്ങൾ പൂർണമായും നിലം പൊത്തിയതിന്റെ അവശിഷ്ടങ്ങൾ മാത്രം കാണാനാവുന്നത്. പ്ലാനറ്റ് ലാബ്‌സിന്റെ ഉപഗ്രഹ ചിത്രങ്ങൾ അപഗ്രഥിച്ചാണ് ഗാർഡിയന്റെ വിലയിരുത്തൽ.

ഒക്‌ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന്റെ മറുപടിയായി ഗാസയിൽ ഇതുവരെ 8,000 ലധികം യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് 12,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താനിൽ യുഎസ് ഒരു വർഷം ഉപയോഗിച്ചതിനേക്കാൾ കൂടുതലാണ് ഈ കണക്കുകൾ. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒൻപതിനായിരത്തിലധികം ആളുകളാണ് ഇതുവരെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

'സേവ് ദി ചിൽഡ്രൻ' റിപ്പോർട്ട് പ്രകാരം ഗാസയിൽ 3,700-ലധികം കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ടു. 2019 മുതൽ ലോകത്തെ എല്ലാ സംഘർഷമേഖലകളിലും കൊല്ലപ്പെടുന്ന കുട്ടികളുടെ വാർഷിക എണ്ണത്തെക്കാൾ കൂടുതലാണിത്. യുഎൻ ചിൽഡ്രൻസ് ഫണ്ടിന്റെ കണക്കനുസരിച്ച് 200-ലധികം സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . ഗാസ മുനമ്പിലെ ആകെ സ്കൂളുകളുടെ എണ്ണത്തിന്റെ 40 ശതമാനമാണിത്. ഇതിൽ 40 എണ്ണത്തിന് ഗുരുതരമായ കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര മാനുഷിക നിയമപ്രകാരം, സ്കൂളുകളും ആശുപത്രികളും സംരക്ഷിക്കപ്പെടേണ്ടതും ഒരു കാരണവശാലും ആക്രമിക്കാൻ പാടില്ലാത്തതുമാണ്.

അതേസമയം യുഎൻ കണക്ക് പ്രകാരം ഗാസയുടെ ശുദ്ധജല ആവശ്യത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇപ്പോൾ നിറവേറ്റുന്നത്. നിലവിൽ ഗാസ മുനമ്പിൽ ലഭ്യമായിട്ടുള്ള വെള്ളത്തിൽ ഭൂരിഭാഗവും മലിനമാണ്. അഭയാർഥി ക്യാമ്പുകളിൽ താമസിക്കുന്നവർ ഈ വെള്ളമാണ് ഇപ്പോൾ കുടിച്ച് കൊണ്ടിരിക്കുന്നത്. ഇതുമൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ഭീഷണിയിൽ കൂടിയാണ് ഗാസ.

2007-ൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതുമുതൽ, ഭൂഗർഭജല സ്രോതസ്സുകൾ, അമിതമായ ഉപയോഗത്താൽ മലിനമായതോടെയാണ് ഗാസ ജലലഭ്യതയുമായി മല്ലിടാൻ ആരംഭിച്ചത്. എന്നാൽ ഹമാസിന്റെ ആക്രമണശേഷം ഇസ്രായേൽ ഗാസയ്ക്കുമേൽ ഉപരോധം ശക്തമാക്കിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

ഗാസയുടെ തെക്ക് ഭാഗത്തുള്ള ചില ആളുകൾക്ക് ശുദ്ധീകരണപ്ലാന്റുകളിൽനിന്ന് വെള്ളം ലഭിക്കുന്നുണ്ടെങ്കിലും അവ 40 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. വടക്കൻ ഗാസയിലെ പ്ലാന്റുകൾ പ്രവർത്തനക്ഷമമല്ല. കിണറുകളിൽ നിന്ന് വെള്ളം എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും താരതമ്യേന ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുള്ളവയാണ്.

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു

'രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി'; പ്രസിഡന്റ് റെയ്സിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തെക്കന്‍-മധ്യ ജില്ലകളിൽ അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്