WORLD

നെഞ്ചില്‍ തീരാവേദന; വിയോഗവാര്‍ത്തകള്‍ക്കിടയിലും ലോകകപ്പ് യോഗ്യതമത്സരങ്ങള്‍ക്കായി തയാറെടുത്ത് പലസ്തീന്‍ ഫുട്‌ബോള്‍ ടീം

വെബ് ഡെസ്ക്

ഓരോ ദിവസവും പരിശീലനം കഴിഞ്ഞെത്തുമ്പോഴും പലസ്തീൻ ഫുട്ബോൾ ടീം ക്യാമ്പ് ശ്മശാനമൂകമാണ്. ഓരോദിവസവും ഉറ്റവരുടെ വിയോഗ വാർത്തയറിഞ്ഞാണ് പലരും മൈതാനത്തിറങ്ങുന്നത്. തിരിച്ചെത്തുമ്പോൾ ജനിച്ച നാടും കുടുംബവും സുഹൃത്തുക്കളുമെല്ലാം ബാക്കിയുണ്ടാകുമോ എന്ന നിരന്തര ഭയത്തിലാണ്‌ പലസ്തീനുവേണ്ടി ഫുട്ബോൾ മൈതാനത്തേക്കിറങ്ങുന്ന ഓരോ കളിക്കാരനും.

ഒരു ജനതയുടെ വേദനയും പേറി ലോകത്തിനു മുൻപിൽ പുതിയൊരു സന്ദേശമെത്തിക്കാൻ ദോഹയിലേക്ക് വണ്ടി കേറിയ പലസ്തീൻ കളിക്കാരെ തേടിയെത്തിയത് വേദനിപ്പിക്കുന്ന മറ്റൊരു വാർത്തയായിരുന്നു. പലസ്തീൻ ഒളിമ്പിക് ടീമിന്റെ പരിശീലകനും പലസ്തീൻ ടീമംഗവുമായിരുന്ന ഹാനി അൽ മസ്‌ദർ ഇസ്രയേലിന്റെ വ്യോമാക്രമത്തിൽ കൊല്ലപ്പെട്ടു. പലസ്തീൻ കായിക താരങ്ങൾക്കിടയിൽ അബൂ അൽ ആബിദ് എന്നറിയപ്പെട്ടിരുന്ന ഹാനി അൽ മസ്‌ദറിന്റെ മരണവർത്തയോടെയാണ് കായിക ആസ്ഥാനങ്ങളെയും കായിക താരങ്ങളെയും ലക്ഷ്യമാക്കി ഇസ്രയേൽ നിലവിൽ ആക്രമണം തുടരുന്നതെന്ന ആരോപണങ്ങൾ ഉയർന്നു വന്നത്.

പലസ്തീൻ ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഫുട്ബോൾ താരങ്ങൾ ഉൾപ്പടെ ആയിരത്തിലധികം പലസ്തീൻ കായിക താരങ്ങളാണ് കൊല്ലപ്പെട്ടത്. കൂടാതെ, ഗാസയിലെ ഫുട്ബോൾ അസോസിയേഷനും ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനവും ആക്രമണത്തിൽ തകർന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

'എന്റെ കൂടെയും എതിർ ക്ലബുകളിലും കളിച്ച ഗാസയിലെ ഭൂരിഭാഗം കളിക്കാരും ഇന്ന് ജീവനോടെയില്ല'-പലസ്തീൻ കായിക താരങ്ങൾക്കെതിരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം മഹ്മൂദ് വാദി പറയുന്നു.

മഹ്മൂദ് വാദി (ഇടത്)

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പലസ്തീൻ താരങ്ങൾ തയാറെടുക്കുന്ന സമയത്താണ് പലസ്തീൻ കായിക താരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇസ്രയേൽ ശക്തമാക്കിയത്. ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, ഇസ്രയേൽ എന്നിവിടങ്ങളിലെല്ലാം എല്ലാ കായിക മത്സരങ്ങളും നിലച്ചിരിക്കുകയാണ്. നിരന്തര വിഷമങ്ങൾക്കിടയിലും മൈതാനത്തേക്കിറങ്ങുന്ന പലസ്തീൻ കായിക താരങ്ങൾക്ക് ലോകത്തോട് പറയാൻ ഒന്നേയുള്ളൂ, 'പലസ്തീനും അവിടുത്തെ ജനങ്ങൾക്കും ജീവിക്കണം, രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടണം. ഫുട്ബോളിലൂടെ ഞങ്ങൾക്ക് വാഗ്‌ദാനം നൽകാനുള്ളത് ഇത് മാത്രമാണ്', പലസ്തീൻ മധ്യനിര താരം ഒഡേ ഖറൂബിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ്‌ റിപ്പോർട്ട് ചെയ്തു.

അനുദിനം വർധിച്ചു വരുന്ന മാനസിക പ്രശ്നങ്ങൾക്കിടയിലും പ്രതിസന്ധികൾക്കിടയിലും പലസ്തീൻ കായിക താരങ്ങൾക്ക് ആത്മവിശ്വാസം നൽകി മികച്ച രീതിയിലുള്ള പരിശീലനത്തിന്റെ പിൻബലത്തോടെ അവരെ മൈതാനത്തേക്കെത്തിക്കാനുള്ള ആത്മവിശ്വാസത്തിലാണ് പരിശീലകൻ മക്രം ദബൂബ്‌. ചെറുതെങ്കിലും ജയത്തോടെ പലസ്തീൻ ജനതയെ സന്തോഷിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പലസ്തീൻ ടീം.

26 അംഗങ്ങളുള്ളതാണ് പലസ്തീൻ ഫുട്ബോൾ സംഘം. ഗാസ നിവാസികളെയും നെഞ്ചിലേറ്റിയാണ് പലസ്തീൻ ഫുട്ബോൾ സംഘം ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനായി നാളെ മൈതാനത്തിറങ്ങുന്നത്. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് പലസ്തീൻ ഏഷ്യൻ ശക്തികളായ ഇറാനെ നേരിടും. തുടർന്ന് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാനുള്ള പ്രതീക്ഷയുമായി യഥാക്രമം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഹോങ്കോങ്ങ് എന്നിവരെ നേരിടും.

പൊതുവെ കാല്പന്തുകളിയെ സ്നേഹിക്കുന്നവരാണ് പലസ്തീനികൾ. കഴിഞ്ഞ വർഷം ജൂണിലാണ് പലസ്തീൻ സംഘം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഏഷ്യൻ കപ്പിലേക്ക് അവർ യോഗ്യത നേടുന്നത്. ലോകമൊന്നടങ്കം സഹതാപത്തോടെയാണ് പലസ്തീനികളെ കാണുന്നത്. അതിനിടയിലേക്കാണ് അഭിമാനപൂർവ്വം തലയുയർത്തി പലസ്തീൻ കായിക സംഘം മൈതാനത്തേക്കിറങ്ങുന്നത്.

പലസ്തീൻ ഫുട്ബോൾ ടീം

ഗാസയിൽ ഇസ്രയേൽ നടത്തുന്ന നരഹത്യ മൂന്ന് മാസത്തോളമായി തുടരുന്നു കൊണ്ടിരിക്കുകയാണ്. പലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കു പ്രകാരം, ഇപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്ന ഇസ്രായേൽ 23,000ൽ അധികം പലസ്തീനികളാണ് ഇതിനോടകം ഗാസയിൽ കൊല്ലപ്പെട്ടത്.

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍