Lok Sabha Election 2024

തിരഞ്ഞെടുപ്പ് കാലത്തെ ബോളിവുഡിന്റെ സെലക്ടീവ് 'രാജ്യസ്നേഹം'

അഫ്സാന ഫസൽ എസ്

ലോകത്ത് ആശയ പ്രചാരണത്തിന് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്ന മാധ്യമങ്ങളില്‍ ഒന്നാണ് സിനിമ. നാസി ജര്‍മനിയും സോവിയറ്റ് റഷ്യയുമെല്ലാം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമയെ കൂട്ടുപിടിച്ച ചരിത്രമുണ്ട്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലും പരോക്ഷമായും പ്രത്യക്ഷമായും രാഷ്ട്രീയം പറഞ്ഞ ചിത്രങ്ങള്‍ നിരവധിയാണ്. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് സിനിമ മേഖല നല്‍കിയ പിന്തുണയും ഈ ഗണത്തില്‍ പ്രധാനമാണ്.

രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ സിനിമ പലതരത്തില്‍ പ്രൊപഗണ്ട സ്വഭാവത്തിലേക്ക് മാറുന്ന വലിയ പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. നിരവധി സിനിമകളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിശ്ചായ ഉയര്‍ത്തുന്നതിനും ആശയ പ്രചരണത്തിനുമായി ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഈ പ്രവണത പ്രകടമായ തോതില്‍ വര്‍ധിച്ചത്. വ്യക്തമായി പറഞ്ഞാല്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ആശയ പ്രചാരത്തിന് ബോളിവുഡ് കുടപിടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

നേരത്തെ, പരോക്ഷമായിട്ടായിരുന്നു സിനിമകള്‍ രാഷ്ട്രീയം പറഞ്ഞിരുന്നത് എങ്കില്‍ നിലവില്‍ രാഷ്ട്രീയ ചായ്‌വുകള്‍ തുറന്നു പറയുകയാണ് ബോളീവുഡ് സിനിമകള്‍. 2019 പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് ഉറി, പിഎം നരേന്ദ്ര മോദി തുടങ്ങിയ സിനിമകള്‍ ദേശസ്‌നേഹത്തിനൊപ്പം സംഘപരിവാര്‍ രാഷ്ട്രീയം കലര്‍ത്തി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഇതിനൊപ്പം ഇറങ്ങിയ 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന സിനിമ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലയിലേക്ക് വരെ കടന്നുകൊണ്ടായിരുന്നു കാണികള്‍ക്ക് മുന്നിലെത്തിയത്.

രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ സിനിമ പലതരത്തില്‍ പ്രൊപഗണ്ട സ്വഭാവത്തിലേക്ക് മാറുന്ന വലിയ പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്

അഞ്ച് വര്‍ഷം കൂടി പിന്നിടുമ്പോള്‍ ബോളിവുഡിനെ പിടിമുറുക്കും വിധമാണ് പ്രൊപഗണ്ട സിനിമകള്‍ ഒരുങ്ങുന്നത്. കൊട്ടിഘോഷിച്ചെത്തുന്ന മിക്ക സിനിമകളും ബോക്സ് ഓഫീസിൽ നിലം തൊടാതെ പൊട്ടി തകരുന്നതും പതിവാണ്. എന്നിട്ടും ഒന്നിനുപുറകെ ഒന്നായി ഇത്തരം സിനിമകൾ തിയറ്ററുകളിലെത്തുന്നു. അവയ്ക്ക് പണം മുടക്കാനും സംവിധാനം ചെയ്യാനും ആളുകൾ തയാറാകുന്നു. ഇതിന് പിന്നിൽ കൃത്യമായ ലക്ഷ്യബോധമുണ്ട്, അവിടെ കലയ്ക്ക് സ്ഥാനമില്ല.

പല ബോളിവുഡ് താരങ്ങളുടെയും സംഘപരിവാർ ചായ്‌വ് വ്യക്തമാണ്, ചിലർ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. 'ഭഗവദ്ധ്വജ്' എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കാൻ ആര്‍എസ്എസ് സര്‍സംഘചാലക്‌ മോഹൻ ഭാഗവതിൽ നിന്നു സംഘപരിവാര്‍ രാഷ്ട്രീയത്തെ കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നു എന്ന് പ്രമുഖ തെലുങ്ക് സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും തന്റെ ചിത്രം എന്നായിരുന്നു ഇതിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം. സംഘപരിവാര്‍ രാഷ്ട്രീയം എത്രത്തോളം സിനിമ മേഖലയിലേക്ക് പ്രവേശിച്ചെന്ന് വ്യക്തമാക്കുന്നതിന്റെ ഉദാഹരണമായും ഈ പ്രതികരണം വിലയിരുത്താം.

സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ മുതല്‍ സബര്‍മതി റിപ്പോര്‍ട്ട് വരെ

'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍', 'ആക്‌സിഡന്റ് ഓര്‍ കോണ്‍സ്പിറസി; ഗോധ്ര', 'ജെഎന്‍യു - ജഹാംഗിര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി', 'ആര്‍ട്ടിക്കിള്‍ 370', 'ബസ്തര്‍; ദ നക്‌സല്‍ സ്‌റ്റോറി', 'മേം അടൽ ഹൂ', 'ദ വാക്‌സിൻ വാർ', ദ സബർമതി റിപ്പോർട്ട്', തുടങ്ങി ഒമ്പതോളം സിനിമകളാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോളിവുഡിൽ റിലീസ് ചെയ്തതും പുറത്തിറങ്ങാനിരിക്കുന്നതുമായ ചിത്രങ്ങൾ. ബിജെപിക്ക് വേണ്ടി ചരിത്രം വളച്ചൊടിക്കുകയും പുതിയ ചരിത്രം നിർമിക്കുകയും മാത്രമല്ല സംഘപരിവാര്‍ നേതാക്കന്മാരെ മഹത്വവത്കരിക്കുകയും രാജ്യത്തിന്റെ സമര നേതാക്കളായി പ്രതിഷ്ഠിക്കുന്ന സിനിമകളാണ് ബോളിവുഡിൽ നിന്നും ഈ തിരഞ്ഞെടുപ്പ് കാലം പിറവിയെടുക്കുന്നത്.

സ്വതന്ത്ര വീര്‍ സവര്‍ക്കര്‍

പ്രമുഖ ബോളിവുഡ് താരം രൺദീപ് ഹൂഡ തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍'. ചിത്രത്തിൽ സവർക്കരായി വേഷമിടുന്നതും രൺദീപ് ഹൂഡയാണ്. ഹിന്ദു ദേശീയ സംഘടനയായ ഹിന്ദു മഹാസഭയുടെയും രാഷ്ട്രീയ പാർട്ടിയുടെയും ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് സവർക്കർ. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കറെന്നും അങ്ങനെ ഒരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നുമാണ് രൺദീപ് ഹൂഡ പറഞ്ഞത്.

മാര്‍ച്ച് 22 ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാകും സിനിമ അവതരിപ്പിക്കുകയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സവർക്കറിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നേതൃത്വ നിരയില്‍ പ്രതിഷ്ഠിക്കാനാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റെയും സംഘ പരിവാറിന്റെയും ശ്രമം.

ആക്‌സിഡന്റ് ഓര്‍ കോണ്‍സ്പിറസി; ഗോധ്ര

ഗുജറാത്ത് കലാപത്തിലേക്ക് വഴിവെച്ച ഗോധ്ര ട്രെയിന്‍ തീവയ്പ്പിനെ ആസ്പദമാക്കി എം കെ ശിവാക്ഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആക്‌സിഡന്റ് ഓര്‍ കോണ്‍സ്പിറസി; ഗോധ്ര'. ഗോധ്ര തീവയ്പ്പ് കേസിനെ അപനിര്‍മിക്കുന്ന ചിത്രം ബിജെപി സർക്കാരിന് അനുകൂല വാഴ്ത്തുപാട്ടായിട്ടാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്. 22 വർഷത്തിന് ശേഷം സത്യം മറ നീക്കി പുറത്തുകൊണ്ടുവരുന്നു എന്ന തലക്കെട്ടിലാണ് ചിത്രത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്. ചിത്രം ഈ മാസം പുറത്തിറങ്ങുമെന്നാണ് റിപോർട്ടുകൾ.

ജെഎന്‍യു

രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ വ്യക്തവും ശക്തവുമായ വിമർശങ്ങൾ ഉയർത്തുന്ന കൃത്യമായ ക്യാമ്പസ് രാഷ്ട്രീയം സംസാരിക്കുന്ന രാജ്യതലസ്ഥാനത്തെ പ്രമുഖ സർവകലാശാലയെ പ്രതിക്കൂട്ടിലാക്കിയാണ് 'ജെഎന്‍യു' എന്ന ചിത്രത്തിന്റെ വരവ്. 'ജെഎന്‍യു', ജവാഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് പകരം അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ജഹാംഗിര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി എന്നാണ്.

രാജ്യത്ത് നടക്കുന്ന എല്ലാ ജനാധിപത്യ പോരാട്ടങ്ങളുടെയും തരംഗം ജെഎന്‍യുവിലും അലയടിക്കും. 'ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?' എന്ന തലക്കെട്ടോടെ കൈക്കുള്ളിൽ ഞെരിഞ്ഞമരുന്ന കാവിയണിഞ്ഞ ഇന്ത്യയുടെ ഭൂപടമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ‘വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകള്‍ക്ക് പിന്നില്‍ രാഷ്ട്രത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നു’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ഇത് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഏപ്രിൽ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്.

ആര്‍ട്ടിക്കിള്‍ 370

2019 തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ബിജെപി അജണ്ടയായി പ്രഖ്യാപിച്ചിരുന്ന വിഷയമായിരുന്നു ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നത്. അതിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് 'ആര്‍ട്ടിക്കിള്‍ 370'. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ബിജെപി സർക്കാർ നടപടി ശരിവയ്ക്കുന്ന ഇതിവൃത്തമാണ് ആദിത്യ സുഹാസ് ജാമ്പലേ ഒരുക്കിയ ചിത്രം. നായിക മാർക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ യാമിഗൗതം, പ്രിയാമണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളിൽ എത്തിയത്. ഇതുവഴി രാജ്യത്തെ സ്ത്രീ വോട്ടർമാരെയും സ്വാധീനിക്കുക എന്ന ലക്ഷ്യം ഈ പ്രൊപ്പഗാണ്ടയ്ക്ക് പിന്നിലുണ്ടെന്ന് പകൽ പോലെ വ്യക്തം. ജനങ്ങള്‍ക്ക് ചില പ്രത്യേക വിഷയങ്ങളില്‍ താത്പര്യം ഉണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നായിരുന്നു ഈ ചിത്രത്തെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

കശ്മീരിലെ രാഷ്ട്രീയക്കാരെയെല്ലാം പ്രതിനായകസ്ഥാനത്ത് നിർത്തി രക്ഷകനായി ബിജെപി സർക്കാർ രംഗത്തെത്തുന്നുണ്ട്. ഫെബ്രുവരി 23 ന് രാജ്യവ്യാപകമായി റിലീസ് ചെയ്ത സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാതെ മാഞ്ഞുപോവുകയായിരുന്നു. എന്നിരുന്നാലും ഒടിടി പ്ലാറ്റുഫോമുകൾ വഴി ചിത്രം കാണുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്.

ബസ്തര്‍; ദ നക്‌സല്‍ സ്‌റ്റോറി

വിവാദമായ 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ സംവിധായകൻ സുദീപ്‌തോ സെന്‍ ഒരുക്കിയ മറ്റൊരു ചിത്രമാണ് 'ബസ്തര്‍; ദ നക്‌സല്‍ സ്‌റ്റോറി'. ഛത്തീസ്ഗഢിലെ നക്‌സല്‍ ആക്രമണങ്ങളാണ് സിനിമയുടെ പശ്ചാത്തലം. കേരള സ്റ്റോറിയിലൂടെ സുദീപ്‌തോ സെന്‍ പറഞ്ഞു വെച്ച സംഘപരിവാർ അജണ്ടകളുടെ ബാക്കിപത്രമായി മാത്രമേ ബസ്തറിനെയും വിലയിരുത്താനാകു. മാർച്ച് 15 നായിരുന്നു ചിത്രത്തിന്റെ റിലീസ്.

ദ സബർമതി റിപ്പോർട്ട്

'12th ഫെയിൽ' എന്ന ചിത്രത്തിലൂടെ ഏറെ നിരൂപക പ്രശംസ നേടിയ ബോളിവുഡ് താരം വിക്രാന്ത് മാസയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജൻ ചന്ദേൽ ഒരുക്കുന്ന ചിത്രമാണ് 'ദ സബർമതി റിപ്പോർട്ട്'. ഗോധ്ര 'സബർമതി എക്സ്പ്രസ്സ്' ട്രെയ്ൻ തീവയ്പ്പിനെ ആസ്പദമാക്കി ഒരുങ്ങുന്ന മറ്റൊരു ചിത്രമാണിത്. ചിത്രത്തിൽ മാധ്യമപ്രവർത്തകനായാണ് വിക്രാന്ത് വേഷമിടുന്നത്. ഗോധ്ര ദുരന്തത്തെ അതിന്റെ ഗുണഭോക്താക്കള്‍ക്ക് അനുകൂലമായി അവതരിപ്പിക്കാനുള്ള മറ്റൊരു ശ്രമമാണ് ദ സബർമതി റിപ്പോർട്ട്.

മേം അടൽ ഹൂ

ഈ വർഷമാദ്യം പുറത്തിറങ്ങിയ മറ്റൊരു സംഘപരിവാർ അജണ്ടയുള്ള ചിത്രമായിരുന്നു 'മേം അടൽ ഹൂ'. അന്തരിച്ച ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവചരിത്രം പറഞ്ഞ ചിത്രം. പ്രമുഖ നടൻ പങ്കജ് തൃപ്‍തി നായകനായിയെത്തിയിട്ടു പോലും ബോക്സ് ഓഫീസിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ ഈ ചിത്രത്തിനായിരുന്നില്ല.

എമര്‍ജന്‍സി

സ്വതന്ത്ര ഇന്ത്യയിലെ കറുത്തദിനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'എമര്‍ജന്‍സി'യാണ് പട്ടികയിലെ മറ്റൊന്ന്. നടി കങ്കണ റാവുത്ത് കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ 14 ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റസാക്കര്‍ - ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്

ഹിന്ദുക്കളെ വംശഹത്യ നടത്തിയ നിസാമിന്റെ സൈനികരുടെ കഥയാണന്ന വിശേഷണത്തോടെയാണ് 'റസാക്കര്‍ - ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്' എന്ന ചിത്രം എത്തുന്നത്. ബിജെപി നേതാവ് ഗുണ്ടൂര്‍ നാരായണ റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററില്‍ എത്തും.

ഇത്തരത്തിൽ പ്രകടമായി കാണുന്ന ബോളിവുഡ് പ്രൊപ്പഗാണ്ട ചിത്രങ്ങൾക്ക് നേരെ സമൂഹമാധ്യമങ്ങളിലും നേരിയ വിമർശനങ്ങൾ ഉടലെടുക്കുന്നുണ്ട്. 'തിരഞ്ഞെടുപ്പിന് മുന്നോടിയുള്ള ബോളിവുഡ്' എന്ന തലക്കെട്ടോടെ പ്രമുഖ മാധ്യമപ്രവർത്തക റാണാഅയ്യൂബും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഈ ചിത്രങ്ങൾക്ക് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ വലിയ ആനുകൂല്യങ്ങൾ ചെയ്തുകൊടുക്കുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം. സർക്കാർ ഓഫീസുകൾക്ക് സിനിമയുടെ റിലീസ് ദിവസം അവധി നൽകുക, നികുതി ഇളവ് പ്രഖ്യാപിക്കുക എന്നിങ്ങനെ നീളുന്നു ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ആനുകൂല്യങ്ങളുടെ പട്ടിക.

ഇന്ത്യയുടെ തിരഞ്ഞടുപ്പ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ എല്ലാ കാലത്തും തിരഞ്ഞെടുപ്പ് മുൻനിർത്തി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറഞ്ഞ 'ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്', പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ 'പി എം നരേന്ദ്ര മോദി', രൂപേഷ് പോളിന്റെ 'മൈ നെയിം ഇസ് രാഗ', മറാത്ത രാഷ്ട്രീയം സംസാരിച്ച 'താക്കറെ', വൈഎസ് രാജ ശേഖര റെഡ്ഡിയുടെ ജീവ ചരിത്രം പറഞ്ഞ 'യാത്ര', നന്ദമുറി താരകരാമ റാവു എന്ന എന്‍ ടി രാമ റാവുവിന്റെ ജീവിതം പറഞ്ഞ 'എന്‍ ടി ആര്‍' തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. പക്ഷെ അപ്പോഴും മുൻകാലങ്ങളിൽ സിനിമയിലേക്ക് രാഷ്ട്രീയ ആശയങ്ങൾ കടന്നുവന്നിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപിയോളം കൃത്യമായി ഈ മാധ്യമം ഉപയോഗിക്കുന്ന പാർട്ടി മറ്റൊന്നുണ്ടോയെന്നത് സംശയമാണ്.

കാശ്മീർ ഫയൽസ് (ഇടത്) ദ കേരള സ്റ്റോറി (വലത്)

കലയെന്ന പേരിൽ പ്രൊപ്പഗാണ്ട സിനിമകൾ പുറത്തിറക്കുമ്പോഴും രാജ്യത്തിന്റെ യാഥാസ്ഥിതിക അവസ്ഥകളാണ് തുറന്നുകാട്ടാൻ ശ്രമിക്കുന്നതെന്നും രാജ്യത്തെ പ്രമുഖ പാർട്ടിക്ക് ജയിക്കാൻ ഇത്തരം സിനിമകളുടെ ആവശ്യമെന്താണെന്നും മറുചോദ്യം ചോദിക്കുന്ന ഈ കലാകാരന്മാരുടെ നിഷ്കളങ്കത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. വ്യക്തമായ അജണ്ടകളോടെ വോട്ടർമാരെ സ്വാധീനിക്കാൻ കൃത്യമായി കണക്കുകൂട്ടിയ സമയത്താണ് ഈ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നത്. ദ കേരള സ്റ്റോറി, കാശ്മീർ ഫയൽസ് തുടങ്ങി കൃത്യമായ സംഘപരിവാർ അജണ്ടകൾ പറഞ്ഞു പോയ ചിത്രങ്ങൾ ബോസ്‌ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. 350 കോടി രൂപയാണ് വെറും 20 കോടി മുതൽമുടക്കിൽ ഒരുക്കിയ സുദിപ്തോ സെൻ ചിത്രം 'ദ കേരള സ്റ്റോറി' നേടിയത്. ഇവ മാറ്റിനിർത്തിയാൽ പ്രൊപ്പഗാണ്ട ചിത്രങ്ങളൊന്നും ബോക്സ് ഓഫീസ് വിജയങ്ങൾ ലക്ഷ്യമിടുന്നില്ല. സാമ്പത്തിക ലാഭത്തിന് പുറമെ രാഷ്ട്രീയ ലാഭം മാത്രമാണ് ഈ ചിത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ