WORLD

'എവിടെ, ഏതവസ്ഥയിൽ പ്രസവിക്കേണ്ടിവരുമെന്നറിയില്ല, ഇത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിധി'; ദുരിതങ്ങൾക്ക് നടുവിൽ ഗാസയിലെ ഗർഭിണികൾ

വെബ് ഡെസ്ക്

"ഞാൻ എങ്ങനെ, എവിടെ, ഏത് അവസസ്ഥയിലായിരിക്കും പ്രസവിക്കുകയെന്ന് എല്ലാ ദിവസവും ആലോചിക്കാറുണ്ട്. ബോംബുകൾ വർഷിക്കുന്നത് നിലയ്ക്കുന്നില്ല. മനുഷ്യനെ മാത്രമല്ല മരത്തെയോ കല്ലിനെയോ പോലും അവർ ഒഴിവാക്കുന്നില്ല. ആരുടെ വീട് തകരുമെന്നോ, ആര് മരിക്കുമെന്നോ അറിയില്ല. ഞാനും എന്റെ കുഞ്ഞും സുരക്ഷിതരാണെന്ന് ഞാൻ പ്രതീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്," നിവീൻ അൽ-ബർബാരി എന്ന ഗാസയിലെ ഗർഭിണിയുടെ വാക്കുകളാണിത്.

"കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെയും അവർ ആശുപത്രയിൽ കിടക്കുന്നതുമായ ചിത്രങ്ങൾ എന്നെ ഭയപ്പെടുത്തുന്നുണ്ട്. ആരോടും കരുണയില്ലാത്ത ഈ മിസൈലുകളിൽനിന്ന് എന്റെ കുഞ്ഞിനെ രക്ഷിക്കാനായി യുദ്ധം അവസാനിക്കണമേയെന്ന് ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്," നിവീൻ അൽ-ബർബാരി തുടരുന്നു.

ഇസ്രയേലിന്റെ കടുത്ത ആക്രമണങ്ങളിൽ ദുരിതങ്ങളിൽനിന്ന് കടുത്ത ദുരിതങ്ങളിലേക്ക് നീങ്ങിക്കൊണ്ടുവരികയാണ് ഗാസയിലെ ജനങ്ങൾ. ഇവർക്കിടയിൽ ഏറ്റവും പ്രതിസന്ധി നേരിടുന്നത് ഗർഭിണികളാണ്. ഇസ്രയേലിന്റെ കടുത്ത വ്യോമാക്രമണങ്ങളിൽ മറ്റുള്ളവരെപ്പോലെ തന്നെ സകലതും നഷ്ടപ്പെടുന്ന ഇവർ ചുറ്റിലും വീണുകൊണ്ടേയിരിക്കുന്ന ബോംബുകൾക്കിടയിൽനിന്ന് ഭയവും വേദനയും മാത്രം കൈപ്പിടിയിലൊതുക്കി ഓടിയൊളിക്കുകയാണ്. കുഞ്ഞിന് നല്ല പോഷണം ലഭിക്കേണ്ട, അമ്മമാർക്ക് പരിചരണം ലഭിക്കേണ്ട ഈ ഗർഭകാലത്ത് ജീവൻ നിലനിർത്തുകയെന്നത് മാത്രമാണ് അവരുടെ പ്രാഥമിക ആവശ്യം.

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻപിഎഫ്) കണക്കനുസരിച്ച്, ഗാസയിൽ 50,000 ഗർഭിണികളുണ്ട്. ഇതിൽ ആയിരകണക്കിന് സ്ത്രീകളുടെ ഗർഭകാലം ഏകദേശം അവസാനിക്കാറായിട്ടുണ്ട്. പലരും പതിവ് പരിശോധനകളുടെയും ചികിത്സയുടെയും അഭാവം മൂലം ബുദ്ധിമുട്ടുന്നു. ഇസ്രായേൽ ഉപരോധങ്ങളിൽ നേരത്തെ തന്നെ ഗാസയുടെ ആരോഗ്യസംരക്ഷണ സംവിധാനം തകർച്ചയുടെ വക്കിലായിരുന്നു. ഗർഭിണികൾക്ക് അടിയന്തരമായ ആരോഗ്യ സംരക്ഷണവും നടപ്പിലാക്കണമെന്ന് യുഎൻപിഎഫ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.

ആദ്യ കുഞ്ഞിന് ജന്മം നൽകുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു മുപ്പത്തിമൂന്നുകാരിയായ അൽ-ബർബാരി കുറച്ചുനാൾ മുൻപ് വരെ. അൽ-ബർബാരിക്ക് ഗർഭകാല പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതിനാൽ കൃത്യമായി ഡോക്ടറെ സന്ദർശിച്ചിരുന്നു. ഇസ്രേയലിന്റെ കൂട്ടക്കുരുതി ആരംഭിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. അമ്മയാകാൻ പോകുന്നതിന്റെ ആവേശം പിന്നീട് ഭയത്തിനും വേദനകൾക്കും അരക്ഷിതാവസ്ഥക്കും വഴിമാറി. ഗാസയുടെ മണ്ണിൽ ഒരോ ബോംബ് പതിക്കുമ്പോഴും അൽ-ബർബാരിയുടെ വയറും പ്രകമ്പനം കൊണ്ട് കുലുങ്ങി.

ഏത് നിമിഷവും എത്തുന്ന മരണത്തെ പ്രതീക്ഷിക്കുന്നതിനൊപ്പം കുഞ്ഞ് പുറത്തുവരുന്ന ദിവസത്തെക്കൂടി ഗാസയിലെ ഗർഭിണികൾ ഭീതിയോടെയാണ് കാണുന്നത്. ഏത് നിലയിൽ തന്റെ കുഞ്ഞിന് ജന്മം നൽകേണ്ടിവരുമെന്ന് അവർക്ക് ഒരു നിശ്ചയവുമില്ല. വൈദ്യസഹായം ലഭിക്കാൻ അരികിൽ ഡോക്ടർമാരില്ല. ചിലർക്ക് കുടുംബം പോലുമില്ല.

രണ്ടാഴ്ചകൊണ്ട് 23 ലക്ഷം ആളുകളാണ് ഗാസയിൽനിന്ന് പലായനം ചെയ്തത്. ആരോഗ്യസംവിധാനങ്ങൾ ഏറക്കുറെ പൂർണമായി തകർന്നു. എവിടെയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുന്നത് തികച്ചും പ്രയാസകരമാണ്.

ആരോഗ്യകേന്ദ്രങ്ങൾ തിരഞ്ഞ് പോകുകയെന്നത് കൂടുതൽ അപകടകരമാണ്. മണിക്കൂറുകൾ നീണ്ട ഈ യാത്ര ഗർഭിണികളുടെ ആരോഗ്യത്തെ ഗുരുതരമായ രീതിയിൽ ബാധിക്കുന്നു. പലസ്തീനിയൻ ഫാമിലി പ്ലാനിങ് ആൻഡ് പ്രൊട്ടക്ഷൻ അസോസിയേഷന്റെ കണക്കനുസരിച്ച് 37,000-ത്തിലധികം ഗർഭിണികൾ വരും മാസങ്ങളിൽ ഗാസയിൽ വൈദ്യുതിയോ വൈദ്യസഹായമോ ഇല്ലാതെ പ്രസവിക്കാൻ നിർബന്ധിതരാകും. അടിയന്തര പ്രസവ സേവനങ്ങൾ ലഭിക്കാതെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള സങ്കീർണ്ണതകളിലേക്കാണ് ഇത് നയിക്കുക.

"ഗർഭാവസ്ഥയുടെ വിവിധ കാലഘട്ടങ്ങളിൽ പ്രാഥമിക പരിചരണവും ഫോളോ-അപ്പ് സെഷനുകളും സ്ത്രീകൾക്ക് വളരെ ആവശ്യമാണ്. എന്നാൽ പലരും സ്വന്തം വീടുകളിൽനിന്ന് കുടിയിറക്കപ്പെട്ടതോടെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ കഴിയാതെ വരുന്നു," ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി മെഡിക്കൽ കൺസൾട്ടന്റായ വാലിദ് അബു ഹതാബ് പറയുന്നു.

വീടുകൾ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളുകളിലാണ് താമസിക്കുന്നത്. തിങ്ങിനിറഞ്ഞ സ്കൂളുകളിലെ വൃത്തിഹീനമായ അന്തരീക്ഷം പലതരത്തിലുള്ള രോഗബാധകൾക്ക് കാരണമാകും. പോഷകാഹാരവും നല്ല പരിചരണവും ലഭിക്കാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ആളുകൾ തിങ്ങിനിറഞ്ഞ ഇടങ്ങളിൽ കൃത്യമായ ഉറക്കം ലഭിക്കാത്തതും മറ്റൊരു പ്രശ്നമാണ്.

വേദനാജനകമായ നിരവധി ഐവിഎഫ് സൈക്കിളുകൾക്കുശേഷം ഗർഭിണിയായ സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടുമോയെന്ന് പോലും ഭയമുണ്ട്. പലർക്കും നേരത്തെ ചികിത്സ തേടിയിരുന്ന ആരോഗ്യ വിദ്ഗധരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല.

അമ്മമാരെ മാത്രമല്ല, കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ഈ സ്ഥിതി മോശമായി ബാധിക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യനിലയെക്കുറിച്ച് അമ്മമാർക്ക് അറിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത്തരം ചികിത്സാ സഹായം അവർക്ക് ലഭ്യമാകുന്നില്ല.

ഗാസയിലെ കുഞ്ഞുങ്ങളുടെ ഭീകര ദൃശ്യങ്ങൾ കാണുമ്പോൾ ഈ സ്ത്രീകൾക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ: "ഇത് നമ്മുടെ കുട്ടികളുടെ വിധിയാണെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമോ?ഗാസയിലെ അമ്മമാർ കടന്ന് പോകുന്ന അനുഭവങ്ങൾ ഒരിക്കലും വിവരിക്കാനാവാത്തതാണ്."

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം