ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ

ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ

ചെങ്കൊടിക്കും ത്രിവര്‍ണത്തിനുമൊപ്പം താമര ചിഹ്നമുള്ള പതാകകള്‍ക്കും ചെറുതായെങ്കിലും പറക്കാന്‍ അവസരമുണ്ടെന്ന് തെളിയിച്ച മണ്ഡലമായി അടുത്തിടെ മാറി ആറ്റിങ്ങല്‍

ആറ്റിങ്ങല്‍, ചെങ്കൊടി പാറിപ്പറന്ന മണ്ഡലം. ഇടതുസ്ഥാനാര്‍ത്ഥികളെ ആവോളം നെഞ്ചേറ്റിയ വോട്ടര്‍മാരുടെ നാട്. ഇടത് ആധിപത്യത്തിന് താത്കാലിക അന്ത്യം കുറിച്ചത് കോണ്‍ഗ്രസിലെ പുതുതലമുറ രാഷ്ട്രീയതന്ത്രങ്ങളുടെ തലതൊട്ടപ്പന്‍മാരില്‍ ഒരാളായ അടൂര്‍ പ്രകാശ്. ചെങ്കൊടിക്കും ത്രിവര്‍ണത്തിനുമൊപ്പം താമര ചിഹ്നമുള്ള പതാകകള്‍ക്കും ചെറുതായെങ്കിലും പറക്കാന്‍ അവസരമുണ്ടെന്ന് തെളിയിച്ച മണ്ഡലമായി അടുത്തിടെ മാറി ആറ്റിങ്ങല്‍. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനായി അടൂര്‍ പ്രകാശ് ഇറങ്ങുമ്പോള്‍ എല്‍ഡിഎഫിനായി രംഗത്തുള്ളത് സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയി. കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടി ബിജെപിക്കായി ഇറങ്ങിയതോടെ ആറ്റിങ്ങലിലെ പോരാട്ടിന്റെ ആഴം ഏറുകയാണ്.

അന്നത്തെ ചിറയിന്‍കീഴ് ഇന്നത്തെ ആറ്റിങ്ങൽ

1957ലാണ് തിരുവനന്തപുരം ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ചിറയിന്‍കീഴ് ലോക്​സഭാ മണ്ഡലം രൂപവത്കരിച്ചത്. വർക്കല, ആറ്റിങ്ങൽ, ചിറയിന്‍കീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങള്‍ ചേർന്നതായിരുന്നു ചിറയിൻകീഴ് ലോക്സഭാ മണ്ഡലം. 2008-ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തില്‍ ചിറയിന്‍കീഴ് ഇല്ലാതായി ആറ്റിങ്ങല്‍ രൂപംകൊണ്ടു. ചിറയിന്‍കീഴിന്റെ ഭാഗമായിരുന്ന കഴക്കൂട്ടം തിരുവനന്തപുരത്തിന് ഒപ്പം ചേര്‍ന്നപ്പോള്‍ കിളിമാനൂര്‍, ആര്യനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ആറ്റിങ്ങലിന്റെ ഭാഗമായി. ഒപ്പം പുതുതായി രൂപംകൊണ്ട അരുവിക്കര, കാട്ടാക്കട എന്നിവയും ആറ്റിങ്ങലിനൊപ്പം ചേര്‍ന്നു. 2019-ലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 13,39,985 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 885,730 ഗ്രാമീണ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത് 2011ലെ സെൻസസ് പ്രകാരം 66.1 ശതമാനമാണിത്.

ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ
വടകര പിടിക്കാൻ എളുപ്പവഴിയില്ല; കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?

ഇടതിന്റെ ചെങ്കോട്ട

സംസ്ഥാന രൂപീകരണശേഷം നടന്ന 1957-ലെ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ എം കെ കുമാരന്റെ വിജയത്തോടെയാണ് ചിറയിന്‍കീഴ് മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. പിന്നീടുള്ള ചരിത്രത്തിലും എൽഡിഎഫിനു മുൻതൂക്കമുള്ള കഥകളാണ് മണ്ഡലത്തിന് പറയാനുള്ളത്. 1991ന് ശേഷം സിപിഎമ്മിനെ മാത്രം വിജയിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു ചിറയിന്‍കീഴ്.

ചിറയിൻകീഴും പിന്നെ പേരുമാറി ആറ്റിങ്ങലിലുമായി നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം 11 തവണ വിജയക്കൊടി പാറിച്ചു. അതേസമയം കോണ്‍ഗ്രസിന് ആറുതവണ വിജയം സ്വന്തക്കാനായത്. ഇതില്‍ അഞ്ച് ജയങ്ങള്‍ 1971-നും 1989-നുമിടയില്‍ തുടര്‍ച്ചയായിട്ടായിരുന്നു. രണ്ടു തവണ വയലാര്‍ രവിയും രണ്ടു തവണ തലേക്കുന്നില്‍ ബഷീറും ഒരു തവണ എഎ റഹീമാണ് ഇക്കാലയളവില്‍ അവിടെ നിന്നു പാര്‍ലമെന്റില്‍ എത്തിയത്. ഇതില്‍ 1977-ല്‍ അറുപതിനായിരത്തില്‍പ്പരം വോട്ടിന് സിപിഎം സ്ഥാനാര്‍ഥി കെ അനിരുദ്ധനെ തോല്‍പിച്ച വയലാര്‍ രവി 1980-ല്‍ കോണ്‍ഗ്രസ് ഐയിലെ എഎ റഹീമിനോട് 6063 വോട്ടുകള്‍ക്കു തോറ്റു.

1991ൽ തലേക്കുന്നിലിനെ തോൽപിച്ചു സുശീല ഗോപാലൻ ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലം തിരികെപ്പിടിച്ച ശേഷം 2019 വരെ കോൺഗ്രസ് ഇവിടെ ജയിച്ചിരുന്നില്ല. ഇക്കാലയളവില്‍ മൂന്നു തവണ വീതം വർക്കല രാധാകൃഷ്ണനും എ സമ്പത്തുമാണ് പാര്‍ലമെന്റ് കണ്ടത്. കോൺഗ്രസിന്റെ സംഘടനാശക്തി ദുർബലമായതും എൽഡിഎഫ് വിജയങ്ങൾക്കു പിന്നിലെ ഘടകങ്ങളിലൊന്നാണ്.

ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ
മൂന്നാം അങ്കത്തിന് ജോയ്‌സും ഡീനും; ഇടുക്കിയില്‍ ആരാകും മിടുക്കന്‍?

ഹാട്രിക് തിളക്കത്തില്‍ സമ്പത്ത്‌

ചിറയിന്‍കീഴ് മാറി 2009-ല്‍ ആറ്റിങ്ങല്‍ രൂപീകൃതമായതിനു ശേഷം 2019 വരെ തുടര്‍ച്ചയായി രണ്ടു തവണയും സിപിഎമ്മിന്റെ എ സമ്പത്താണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയത്. 1996ല്‍ പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറിനെ തോല്‍പ്പിച്ചാണ് സമ്പത്ത് ആദ്യമായി ലോക്സഭയിലെത്തുന്നത്. 18,341 വോട്ടുകൾക്കായിരുന്നു ആദ്യ ജയം.

എ സമ്പത്ത്
എ സമ്പത്ത്

2009-ൽ കോൺഗ്രസിന്റെ പ്രൊഫസര്‍ ജി ബാലചന്ദ്രനെയും 2014-ൽ അഡ്വ. ബിന്ദു കൃഷ്ണയെയുമാണ് സമ്പത്ത് പരാജയപ്പെടുത്തിയത്. ഹാട്രിക് വിജയം നേടി ലോക്‌സഭയിലെത്തിയ സമ്പത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റ് സഭാംഗങ്ങള്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന വിശേഷണവും നേടിയെടുത്തു.

ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ
കന്നിയങ്കത്തിന് ഗോവിന്ദനും ബിനോയിയും; 'ഒ സി' ഇല്ലാത്ത തിരഞ്ഞെടുപ്പ്, സുധാകരനും സതീശനും നിര്‍ണായകം

2019:- അട്ടിമറിയുമായി അടൂര്‍ പ്രകാശ്‌

കരുത്തുറ്റ നേതാവായിരുന്ന കെ അനിരുദ്ധന്റെ മകന്‍ എന്ന ലേബലും മണ്ഡലത്തില്‍ സമ്പത്തിനെ തുണച്ചിരുന്നു. 1965-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍. ശങ്കര്‍ എന്ന അതികായനെതിരേ അനിരുദ്ധന്‍ ചിറയിന്‍കീഴില്‍ മത്സരിച്ചപ്പോള്‍ മൂന്നു വയസുകാരനായ സമ്പത്ത് അച്ഛന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

ഇതെല്ലാം കണക്കിലെടുത്ത് 2019-ല്‍ നാലാം തവണയും സമ്പത്തിനെ തന്നെയാണ് സിപിഎം കളത്തിലിറക്കിയത്. കോണ്‍ഗ്രസും കരുതിക്കൂട്ടിയായിരുന്നു. ഒന്നര പതിറ്റാണ്ടുകാലം എംപിയായിരുന്ന സമ്പത്തിനെ തളയ്ക്കാന്‍ മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നും തോല്‍വി അറിഞ്ഞിട്ടില്ലാത്ത അടൂര്‍ പ്രകാശിനെയാണ് അവര്‍ ഗോദയിലെത്തിച്ചത്. എന്‍ഡിഎയ്ക്കായി ബിജെപിയുടെ ശോഭ സുരേന്ദ്രനുമെത്തിയതോടെ കളം കൊഴുത്തു.

ആറ്റിങ്ങലിലെ രാഷ്ട്രീയ ചിത്രം മാറിമറിയുകയായിരുന്നു. യുഡിഎഫ് തരംഗം കേരളമാകെ ആഞ്ഞടിച്ച തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ഇടതു മുന്നണി ഞെട്ടി, സിറ്റിംഗ് എംപി എ സമ്പത്തിനെ അട്ടിമറിച്ച് അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക്. 38,247 വോട്ടിന്റെ ഭൂരിപക്ഷം. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എ സമ്പത്ത് 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തിലാണ് അടൂര്‍ പ്രകാശ് നാല്‍പതിനായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിച്ചുകയറിയത്. സാമുദായിക വോട്ടുകളിൽ‌ വിള്ളൽ വീഴ്ത്തുകയെന്ന അടൂർ പ്രകാശിന്റെ തന്ത്രമാണ് യുഡിഎഫിന് നേട്ടമായത്.

ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ
വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

കേന്ദ്രമന്ത്രിയും എംപിയും എംഎല്‍എയും ഏറ്റുമുട്ടും

ഇക്കുറി കേന്ദ്രമന്ത്രിയും എംപിയും എംഎഎല്‍യും തമ്മിലുള് ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കോണ്‍ഗ്രസ് സിറ്റിങ് എംപി അടൂര്‍ പ്രകാശിനെത്തന്നെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ക്കല എംഎല്‍എ കൂടിയായ വി ജോയിയെ സിപിഎം ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ബിജെപി തങ്ങളുടെ എക്ലാസ് മണ്ഡലങ്ങളിലൊന്നായി പരിഗണിക്കുന്ന ഇവിടെ കേന്ദ്ര മന്ത്രി വി. മുരളീധരനെയാണ് ഇറക്കിയത്.

അടൂർ പ്രകാശ്
അടൂർ പ്രകാശ്

അടൂര്‍ പ്രകാശ്

മുപ്പതുവര്‍ഷം ഇടതുകോട്ടയായിരുന്ന ആറ്റിങ്ങല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ആഴത്തില്‍ വേരുകളുളള സ്ഥലങ്ങളിലൊന്നായിരുന്നു. അവിടെയാണ് സംസ്ഥാനമൊട്ടാകെ അലയടിച്ച യുഡിഎഫ് തരംഗത്തിലൂടെ അടൂര്‍ പ്രകാശ് വിജയം കൊയ്തത്.

ഭരണത്തിലും രാഷ്​​ട്രീയത്തിലും പയറ്റിത്തെളിഞ്ഞ പോരാളി എന്ന പരിവേഷമാണ്​ അടൂർ പ്രകാശിന്‍റേത്​. അഞ്ചുവട്ടം തുടർച്ചയായി കോന്നി നിയമസഭാ മണ്ഡലത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ആറ്റിങ്ങൽ മണ്ഡലത്തിലുള്ളവർക്ക് അപരിചിതനായ അഡ്വ. അടൂർ പ്രകാശ് 2019-ല്‍ സ്ഥാനാർത്ഥിയായി എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ എംപിയെന്ന നിലയില്‍ അഞ്ച് വര്‍ഷക്കാലം കൊണ്ട് ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് വോട്ടഭ്യര്‍ഥിക്കുന്ന അടൂര്‍പ്രകാശ് മണ്ഡലത്തിലുള്ളവര്‍ക്ക് സുപരിചിതനായിക്കഴിഞ്ഞു.

ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ
കരുണാകരന്റെ കണ്ണീരിനു പകരംവീട്ടുമോ മുരളീധരന്‍?; സിപിഐയ്ക്ക് 'ഡൂ ഓര്‍ ഡൈ' ഗെയിം, ബിജെപിയെ ഭ്രമിപ്പിക്കുന്ന തൃശൂര്‍
വി ജോയ്
വി ജോയ്

ചെങ്കോട്ട തിരിച്ചുപിടിക്കാൻ ജോയ്

ഇടത് മുന്നണിയെ സംബന്ധിച്ചടത്തോളം അഭിമാനപ്പോരാട്ടമാണ് ഇത്തവണത്തെത്. ഏഴ് ഇടത് എംഎൽഎമാരുള്ള ലോക്സഭാ മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. ഇതിനായി വർക്കല എംഎൽഎ കൂടിയായ വി ജോയിയെ എൽഡിഎഫ് കളത്തിലിറക്കുന്നത്.

താഴേത്തട്ടിലുള്ള പ്രവര്‍ത്തനത്തിലൂടെ പ്രാദേശിക നേതാവായി വളര്‍ന്ന് പിന്നീട് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും എംഎല്‍എയുമൊക്കെയായി വളര്‍ന്നയാളാണ് ജോയ്. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിച്ചതുകൊണ്ടു തന്നെ മണ്ഡലത്തിന്റെ മുക്കുംമൂലും ജോയിക്ക് കൈവെള്ളയിലെ രേഖകള്‍ പോലെ പരിചിതം. പ്രാദേശിക തലത്തിലുള്ള സൗഹൃദങ്ങളും പ്രവര്‍ത്തനങ്ങളും ജോയിക്ക് തുണയാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കൂടാതെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. ആഞ്ഞുപിടിച്ചാൽ ആറ്റിങ്ങൽ ഇങ്ങുപോരുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്.

ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ
കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌

എ പ്ലസ് മണ്ഡലവും കേന്ദ്ര മന്തിയുടെ വരവും

ബിജെപിക്ക് ആറ്റിങ്ങൽ വിഐപി മണ്ഡലമാണ്. ബിജെപി തങ്ങളുടെ എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. അതിനുള്ള പ്രധാന കാരണം 2019-ല്‍ നേടിയ 25 ശതമാനം വോട്ടാണ്. ഇടതുകോട്ടയില്‍ ശോഭ രണ്ടു ലക്ഷത്തിലധികം വോട്ടാണ് പിടിച്ചത്. 2014ലെ 10.53 എന്ന ശതമാനത്തിൽ നിന്ന് 24.97 ശതമാനത്തിലേക്ക് ആറ്റിങ്ങലിലെ വോട്ട്‌വിഹിതം ഉയര്‍ത്താന്‍ ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ശോഭയ്ക്ക് കഴിഞ്ഞു. ഇത്തവണ ഇടതിന്റെയും വലതിന്റെയും വോട്ടുബാങ്കുകളില്‍ കൃത്യമായ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ 25 ശതമാനത്തില്‍ നിന്ന് 36-38 ശതമാനമാക്കി വോട്ട്‌വിഹിതം ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അവര്‍ക്ക്. അതു മുന്‍നിര്‍ത്തിയാണ് വി. മുരളീധരനെത്തന്നെ കളത്തിലിറക്കിയത്.

വി മുരളീധരൻ
വി മുരളീധരൻ
ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ
ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

മത വോട്ടുകൾ ലക്ഷ്യം വെച്ച നേരത്തെ തന്നെ ബിജെപി ആറ്റിങ്ങലിൽ പ്രചാരണം തുടങ്ങിയിരുന്നു, അയോധ്യയിൽ നിന്നെത്തിച്ച അക്ഷത വിതരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകളിലെക്ക് എത്തിച്ചത് ആറ്റിങ്ങലിലാണെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ദേശീയതലത്തിലെ മാറ്റങ്ങളും സംസ്ഥാന രാഷ്ട്രീയ പശ്ചാത്തലങ്ങളുമൊക്കെ വോട്ടിനെ സ്വാധീനിക്കുന്ന ഈ മണ്ഡലത്തിൽ ഇത്തവണ 2019ലെ തിരഞ്ഞടുപ്പ് സാഹചര്യമല്ല എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ തവണ ശബരിമല വിഷയം ആറ്റിങ്ങലില്‍ വോട്ട് മറിഞ്ഞതിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. ഇത്തവണ അത്തരം വിഷയങ്ങളൊന്നും അനുകൂലമാവില്ല. പൊതുരാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാകും ആറ്റിങ്ങലിന്റെ വിധി നിര്‍ണയിക്കുക. കരുത്തര്‍ കളത്തിലെത്തുമ്പോള്‍ ഇത്തവണ പോളിംഗ് ശതമാനം ആറ്റങ്ങലില്‍ ഉയരുമെന്നാണ് പ്രതീക്ഷ. പ്രചാരണം ഒന്നിനൊന്ന്​ കൊടുമ്പിരിക്കൊണ്ടിരിക്കെ ഇക്കുറി ആറ്റിങ്ങൽ വീണ്ടും ഇടതിനൊപ്പം സഞ്ചരിക്കുമെന്ന് അഭിപ്രായങ്ങളുണ്ടെങ്കിലും ഒടുവിലെ ജനവിധി ആർക്കൊപ്പമായിരിക്കും എന്ന കാര്യം തികച്ചും പ്രവചനാതീതമാണ്​.

logo
The Fourth
www.thefourthnews.in